| Thursday, 6th April 2023, 8:05 pm

അച്ഛന്റെ പേര് പറയുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് ആ പാട്ടാണ്; ധ്യാനിനെ കുറിച്ചൊന്നും പറയാനില്ല: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസനെ കുറിച്ചും ധ്യാന്‍ ശ്രീനിവാസനെ കുറിച്ചും സംസാരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. അച്ഛനെയും സഹോദരനെയും ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്ന പാട്ട് ഏതാണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകാണ് താരം. രസകരമായ മറുപടിയാണ് വിനീത് പങ്കുവെച്ചത്.

‘സന്മനസുള്ളവര്‍ക്ക് സമാധനം’ എന്ന ചിത്രത്തിലെ ‘പവിഴമല്ലി’ എന്ന ഗാനമാണ് അച്ഛനെ കുറിച്ച് പറയുമ്പോള്‍ ഓര്‍മ വരുന്നതെന്നും, ‘പരസ്പരം കുഴിക്കുന്ന കുഴികളില്‍ വീഴുമ്പോള്‍ ഗുലുമാല്‍’ എന്ന ഗാനമാണ് ധ്യാനിനെ കുറിച്ച് പറയുമ്പോള്‍ ഓര്‍മയിലേക്ക് വരുന്നതെന്നും വിനീത് പറഞ്ഞു. കോളേജ് കാലത്തെ റാഗിങ്ങിനെ കുറിച്ചും അന്നുണ്ടായ രസകരമായ ചില സംഭവങ്ങളെ കുറിച്ചും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.

‘അച്ഛന്റെ പേര് പറയുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് ‘പവിഴമല്ലി പൂത്തുലഞ്ഞ’ എന്ന ഗാനമാണ്. എന്റെ കോളേജിലെ റാഗിങ് അതായിരുന്നു. കോളേജിലെ ആദ്യത്തെ ദിവസം ഇന്‍ ചെയ്തൊക്കെയാണ് ഞാന്‍ പോയിരുന്നത്. ആദ്യത്തെ ഒരാഴ്ച്ചയൊക്കെ കോളേജ് എങ്ങനെയാണെന്നൊന്നും അറിയില്ലല്ലോ. പിന്നെ ബാക്കിയുള്ള പിള്ളേരൊക്കെ ഡ്രസ് ചെയ്യുന്നത് കണ്ടിട്ടാണ് ഞാന്‍ ചെയ്യാന്‍ തുടങ്ങുന്നത്.

അന്നൊക്കെ മലയാളി സീനിയേഴ്സ് വന്നിട്ട് അച്ഛന്റെ പടത്തിലെ ഡയലോഗ് പറയാനൊക്കെ പറയുമായിരുന്നു. മുടി ചീകുമ്പോള്‍ ഏത്തപ്പഴം വരുമല്ലേ പോലുള്ള കുറേ ഡയലോഗുകള്‍ ഞാന്‍ പറയണമായിരുന്നു. ആ സീനൊക്കെ റാഗിങ്ങിന്റെ സമയത്താണ് ഞാന്‍ ചെയ്ത് നോക്കിയിട്ടുള്ളത്. ധ്യാന്‍ ചെയ്തിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. കാരണം അവന്റെ സെറ്റ് തന്നെ വേറെയാണ്. അവിടെ എന്താ നടക്കുന്നതെന്ന് തന്നെ അറിയില്ല.

ധ്യാനിനെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത് ‘പരസ്പരം കുഴിക്കുന്ന കുഴികളില്‍ വീഴുമ്പോള്‍ ഗുലുമാല്‍’ എന്ന ഗാനമാണ്. അതിനേക്കാളും നല്ലൊരു പാട്ട് വേറെയുണ്ടാവില്ല. എനിക്ക് അവനെ കുറിച്ച് ഒന്നും പറയാനില്ല. കുറേ നാളായി ഇങ്ങനെ പേടിച്ച് പേടിച്ച് ഞാന്‍ നടക്കുന്നത്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

content highlight: vineeth sreenivasan about dhyan and sreenivasan

We use cookies to give you the best possible experience. Learn more