പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ എനിക്കൊപ്പം,തെളിവായി ചിത്രങ്ങളുണ്ട്: വിനീത് ശ്രീനിവാസൻ
Film News
പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ എനിക്കൊപ്പം,തെളിവായി ചിത്രങ്ങളുണ്ട്: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th September 2024, 5:38 pm

സിനിമയിൽ അഭിനയിപ്പിക്കണമെന്ന വാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം നടൻ നിവിൻ പോളിക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ പോളി തന്റെ കൂടെ ഉണ്ടായിരുന്നുവെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ.

2023 ഡിസംബർ 14ന് നിവിൻ തന്റെ സിനിമയായ വർഷങ്ങൾക്ക് ശേഷത്തിന്റെ ലൊക്കേഷനിൽ ആയിരുന്നുവെന്നും അതിന്റെ തെളിവുകൾ തന്റെ അടുത്തുണ്ടെന്നും വിനീത് പറഞ്ഞു. യാഥാർഥ്യം തെളിയണമെന്നും വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസൻ.

‘ഡിസംബർ 14ന് രാവിലെ തൊട്ട് നിവിൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. തൃപ്പൂണിത്തറ നൂക്ലിയസ് മാളിൽ വെച്ചായിരുന്നു അന്ന് ഷൂട്ട്‌ നടന്നത്. എട്ട് മണിയോടെ നിവിൻ വന്നിട്ടുണ്ട്. തിയേറ്ററിന്റെ അകത്തുള്ള ഷോട്ട് ആയിരുന്നു ഞങ്ങൾ ആദ്യം എടുത്തത്. വർഷങ്ങൾക്ക് ശേഷത്തിൽ ലാസ്റ്റ് നിവിൻ തിയേറ്ററിൽ വന്ന് സിനിമ കാണുന്ന ഒരു ഭാഗമുണ്ട്.

ആ പോർഷനാണ് ഞങ്ങൾ ആദ്യം ഷൂട്ട് ചെയ്തത്. ഷൂട്ടിൽ ഒരുപാട് ക്രൗഡുമുണ്ട്. അതിനായി അഭിനയിക്കുന്ന ആളുകളുമുണ്ട്. അതുകൊണ്ട് അത് പ്രൂവ് ചെയ്യാൻ വലിയ ബുദ്ധിമുട്ടും ഉണ്ടാവില്ല. ഞാൻ തന്നെ അതിന്റെ വിവരങ്ങൾ തരാം,’വിനീത് ശ്രീനിവാസൻ പറഞ്ഞു.

അതേസമയം യുവതിയുടെ പരാതിയിൽ എറണാകുളം റൂറല്‍ എസ്.പിയുടെ ഉത്തരവില്‍ ഊന്നുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ദുബായിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്.

കേസിലെ ആറാം പ്രതിയാണ് നിവിന്‍ പോളി. നിര്‍മാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി. ശ്രേയ ഒന്നാം പ്രതിയും കുട്ടന്‍ ബഷീര്‍ എന്നിവര്‍ മറ്റ് പ്രതികളുമാണ്. എന്നാൽ ആരോപണം ഉണ്ടായ ഉടൻ തന്നെ തനിക്കെതിരെ ഉയർന്ന പീഡന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് നിവിൻ മാധ്യമങ്ങളെ കണ്ടിരുന്നു.

 

Content Highlight:  Vineeth Sreenivasan About Allegation  against Nivin Poly