| Friday, 5th May 2023, 11:13 pm

എനിക്കുള്ള കത്തുകള്‍ ശ്രീനിവാസന്റെ വീട്ടിലേക്കായിരുന്നു പോയത്; പേരുണ്ടാക്കിയ പൊല്ലാപ്പിനെ കുറിച്ച് വീനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ പേരിനെ കുറിച്ചും ആ പേരുണ്ടാക്കിയ ചില പൊല്ലാപ്പുകളെ കുറിച്ചും തുറന്നു പറയുകയാണ് നടന്‍ വിനീത്. നടന്‍ വിനീത് എന്ന് പറയമ്പോള്‍ പലര്‍ക്കുമുണ്ടാകുന്ന സംശയമാണ് ഏത് വിനീത് ആണെന്ന്. വിനീത് ശ്രീനിവാസനാണോ, വിനീത് കുമാറാണോ എന്നൊക്കെ സംശയം ചോദിച്ചാല്‍ ഡാന്‍സ് കളിക്കുന്ന വിനീത് എന്ന് പറഞ്ഞ് വ്യക്തത വരുത്താറാണ് പതിവ്. മൈല്‍സ്‌റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് തന്റെ പേരുണ്ടാക്കിയ ചില പൊല്ലാപ്പുകളെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

‘വിനീത് രാധാകൃഷ്ണന്‍ എന്നാണ് എന്റെ ഔദ്യോഗിക പേര്. പക്ഷേ സിനിമയില്‍ വന്ന അന്ന് മുതല്‍ വിനീത് എന്ന് മാത്രമേ ഉപയോഗിക്കാറുള്ളൂ. അന്ന് ഈ വിനീത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പക്ഷെ വേറെയും വിനീത് എന്ന് പേരുള്ളവര്‍ സിനിമയിലുണ്ട്. അത് കൊണ്ടായിരിക്കാം ഇപ്പോള്‍ ചില സിനിമകളില്‍ വിനീത് രാധാകൃഷ്ണന്‍ എന്ന് വെക്കാറുണ്ട്.

നഖക്ഷതങ്ങള്‍ കഴിഞ്ഞ് പൂക്കോട് വീടുണ്ടായിരുന്ന ഘട്ടത്തില്‍ എനിക്ക് വരേണ്ടിയിരുന്ന കുറെ കത്തുകള്‍ വനീത് ശ്രീനിവാസന്റെ വീട്ടിലേക്കായിരുന്നു പോയിരുന്നത്. തിരിച്ച് അവിടേക്കുള്ള കത്തുകള്‍ എനിക്കായിരുന്നു ലഭിച്ചത്. വീടുകളുടെയും ആളുകളുടെയും പേര് വിനീത് എന്നായതായിരുന്നു കാരണം.

വിനീത് ശ്രീനിവാസനെ ഞാന്‍ ചെറുപ്പം മുതല്‍ അറിയുന്നതാണ്. ചെറുപ്പത്തില്‍ ശ്രീനിവാസന്റെ കൂടെ ചില പ്രോഗ്രാമുകള്‍ക്ക് വിനീത് വന്നതായി എനിക്കോര്‍മയുണ്ട്. പിന്നീട് അദ്ദേഹത്തിന്റെ ആര്‍ട്ടിസ്റ്റിക് ജേര്‍ണി കണ്ടിട്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. പാട്ടുകാരാനായും ഫിലംമേക്കറായിട്ടുമുള്ള വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. നിവിനായാലും അജുവായാലും അദ്ദേഹം കൊണ്ടു വന്നിട്ടുള്ള ആര്‍ടിസ്റ്റുകളും ആ രീതിയില്‍ വളര്‍ന്നു. അത് കൊണ്ട് ഒരു രാശിയുള്ള പേര് തന്നെയാണ് വിനീത് എന്നുള്ളത് ‘, അദ്ദേഹം പറഞ്ഞു

CONTENT HIGHLIGHTS: Vineeth speaks openly about the problems that made his name

We use cookies to give you the best possible experience. Learn more