|

എപ്പോഴും ചിരിച്ചുകൊണ്ടുള്ള മുഖമാണ് ആ നടിയുടേത്, ഇന്നും അവരെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരിഹരന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് വിനീത്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിനീത് ഒരുകാലത്ത് മലയാളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നായകനായി തിളങ്ങാന്‍ വിനീതിന് സാധിച്ചു. നടന്‍ എന്നതിലുപരി മികച്ച ഡാന്‍സര്‍ എന്ന നിലയിലും വിനീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

2010ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന വിനീത് ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ ഡബ്ബിങ്ങും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. തുടര്‍ച്ചയായി രണ്ട് വര്‍ഷം മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടി വിനീത് എല്ലാവരെയും ഞെട്ടിച്ചു. ആദ്യകാലങ്ങളില്‍ വിനീതിന്റെ സ്ഥിരം ജോഡിയായിരുന്ന നടി മോനിഷയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിനീത്.

നഖക്ഷതങ്ങളിലൂടെയാണ് മോനിഷയും സിനിമയിലേക്ക് കാലെടുത്തുവെച്ചത്. മോനിഷയുടെ ഏറ്റവും വലിയ പോസിറ്റീവ് അവരുടെ ചിരിയാണെന്ന് വിനീത് പറഞ്ഞു. ദൂരെ നിന്ന് വരുമ്പോള്‍ തന്നെ മോനിഷയുടെ ചിരി കേള്‍ക്കാമായിരുന്നെന്നും കേള്‍ക്കാന്‍ തന്നെ നല്ല രസമായിരുന്നെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

അഭിനയം പോല തന്നെ നൃത്തത്തെയും വളരെ സീരിയസായാണ് മോനിഷ സമീപിച്ചിരുന്നതെന്നും ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ശോഭനയെപ്പോലെ ഗംഭീര ഡാന്‍സറായേനെയെന്നും വിനീത് പറഞ്ഞു.  അവരുടെ നഷ്ടം നികത്താനാകാത്തതാണെന്നും ഇന്നും മോനിഷയെ മിസ് ചെയ്യുന്നുണ്ടെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു വീനീത്.

‘മോനിഷയുടെ ഏറ്റവും വലിയ പോസിറ്റീവ് അവരുടെ ചിരിയാണ്. അതും നല്ല ശബ്ദത്തിലാണ് അവര്‍ ചിരിക്കുന്നത്. സെറ്റിലേക്ക് വരുന്ന സമയത്ത് ദൂരത്ത് നിന്നേ ആ ചിരി കേള്‍ക്കാന്‍ സാധിക്കും. സെറ്റിനെ എപ്പോഴും ലൈവാക്കി വെച്ചിരുന്നത് മോനിഷയുടെ ചിരിയായിരുന്നു. അഭിനയം പോലെ ഡാന്‍സും അവര്‍ക്ക് പ്രിയപ്പെട്ട ഒന്നായിരുന്നു. തലശ്ശേരിയില്‍ വെച്ച് ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു കച്ചേരി മോനിഷ ഒറ്റക്ക് പെര്‍ഫോം ചെയ്തിട്ടുണ്ട്.

ഇന്നും ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ശോഭനയെപ്പോലെ ഗംഭീര ഡാന്‍സറായേനെ. ആ ആക്‌സിഡന്റ് ഉണ്ടായത് ഒരു ഡാന്‍സ് പ്രോഗ്രാമിന് പോകുന്നതിന്റെ ഇടയിലായിരുന്നു. ഗുരുവായൂര്‍ ഒരു ഡാന്‍സ് പ്രോഗ്രാം കഴിഞ്ഞ് തിരിച്ച് മദ്രാസിലേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഫ്‌ളൈറ്റില്‍ പോകാനായിരുന്നു പ്ലാന്‍. അതിനിടയിലായിരുന്നു ആക്‌സിഡന്റ്. ഇന്നും മോനിഷയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്,’ വിനീത് പറയുന്നു.

Content Highlight: Vineeth shares the memories of Actress Monisha