| Saturday, 27th April 2024, 4:07 pm

എന്റെ വേഷത്തിൽ ആ നടനെ കണ്ട് ഞാൻ ഞെട്ടി, ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്ന് കരുതി നിൽക്കുമ്പോൾ ആ കോൾ വന്നു: വിനീത് കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് വിനീത് കുമാർ. വിനീത് പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ട് ഒന്നിച്ച ദേവദൂതൻ. ചിത്രത്തിന്റെ ഓർമകൾ പങ്കുവെക്കുകയാണ് വിനീത്.

സിബി മലയിൽ സിനിമയെ കുറിച്ച് ആദ്യം തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ കഥയൊന്നും അറിഞ്ഞില്ലെന്നും വിനീത് പറയുന്നു. ഒരു മാസിക വഴിയാണ് സിനിമ ഷൂട്ട്‌ തുടങ്ങിയത് താൻ അറിഞ്ഞതെന്നും എന്നാൽ അന്ന് ചിത്രത്തിൽ നടൻ ശരത് അഭിനയിച്ച കഥാപാത്രത്തിന്റെ സ്റ്റിൽ കണ്ടപ്പോൾ തന്നെ ഒഴിവാക്കിയെന്ന് തോന്നിയെന്നും വിനീത് പറഞ്ഞു. വണ്ടർവാൾ മീഡിയ നെറ്റ് വർക്കിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഒരു ഓണക്കാലത്താണ് എനിക്കൊരു കോൾ വരുന്നത്. എറണാകുളത്തേക്ക് വരണം സിബി സാർ വിളിച്ചിട്ടാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ എറണാകുളത്തേക്ക് വന്നു. സിബി സാറിനെ കണ്ട് സംസാരിച്ചു. ഏകദേശം ഒരു രണ്ട്‌ വർഷത്തിന് ശേഷമാണ് ഞാൻ സിബി സാറിനെ കാണുന്നത്.

ഞാൻ ചോദിച്ചു, പെട്ടെന്ന് സാർ എങ്ങനെയാണ് എന്നെ ഓർത്തതെന്ന്. ഞാൻ നിന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നുവെന്ന് സാർ പറഞ്ഞു. ഈയിടെ ഒരു മാഗസിനിലെ ഫോട്ടോ കണ്ടപ്പോഴാണ് ഈ കഥാപാത്രം നിനക്ക് ചേരുമെന്ന് എനിക്ക് തോന്നിയത്. അങ്ങനെയാണ് നിന്നെ ഞാൻ വിളിച്ചതെന്ന് പറഞ്ഞു. എന്റെയടുത്ത് കഥയോ കാര്യങ്ങളോയൊന്നും പറഞ്ഞില്ല. പിന്നെ ഞാൻ തിരിച്ചുപോയി.

പിന്നീട് ഞാൻ എവിടെയോ വായിച്ചപ്പോഴാണ് ദേവദൂതൻ സിനിമ ഷൂട്ടിങ് തുടങ്ങിയെന്ന് കാണുന്നത്. അന്ന് എന്നെ വെച്ച് ഫോട്ടോ എടുത്തത് കൊണ്ട് എന്റെ കോസ്റ്റ്യൂം എന്താണെന്ന് എനിക്കറിയാം. ഞാൻ നോക്കുമ്പോൾ അതേ വേഷത്തിൽ നടൻ ശരത് നിൽക്കുന്ന ഒരു ഫോട്ടോ. ആ സ്റ്റില്ലുകൾ കണ്ടപ്പോൾ എനിക്ക് മനസിലായി ഞാൻ ആ ചിത്രത്തിലില്ലായെന്ന്. ആ കഥാപാത്രം ശരത്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായി.

പിന്നെ ഒരു ദിവസം എന്നെ സിനിമയിൽ നിന്ന് വിളിച്ചു. ലൊക്കേഷനിലേക്ക് വരണം ഊട്ടിയാണ് ലൊക്കേഷൻ എന്നൊക്കെ പറഞ്ഞു. ഞാൻ അങ്ങനെ ചെന്നപ്പോഴാണ് എന്നോട് നീയാണ് ഹീറോയെന്ന് പറയുന്നത്. എന്റെ കഥാപാത്രമാണ് ഹീറോയെന്ന് പറഞ്ഞു. ഞാൻ ആകെ കൺഫ്യൂഷനായി. എനിക്ക് ഒന്നും മനസിലായില്ല. ആ കഥാപാത്രം ശരത് ചെയ്യുകയും ചെയ്തു, ലാലേട്ടനുണ്ട്, പിന്നെ എന്റെ വേഷം ഏതാണെന്ന് എനിക്ക് മനസിലായില്ല.

പിറ്റേന്ന് ഞാൻ ഷോട്ട് എടുക്കാനായി ചെന്നപ്പോൾ ശരത് ഇട്ട് കണ്ട ഡ്രസ്സ് എനിക്ക് തന്നു. ശരത്തിനെ പുറത്താക്കിയോ എന്നായി എന്റെ ചിന്ത. പിന്നെ സിബി സാറാണ് ആ സിനിമയുടെ കഥയൊക്കെ എന്നോട് പറയുന്നത്.

എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം പറയുന്നത്. പിന്നെ സിനിമ ഇറങ്ങി കണ്ടുകഴിഞ്ഞപ്പോഴാണ് എന്റെ റോൾ എത്രത്തോളം വലുതാണെന്ന് മനസിലാവുന്നത്. അതും അന്ന് അത്ര സ്വീകരിക്കപ്പെട്ടില്ല. ഇന്നാണ് കൂടുതൽ ആളുകൾ സംസാരിക്കുന്നത്,’വിനീത് കുമാർ പറയുന്നു.

Content Highlight: Vineeth Kumar Talk About Devadhoothan Movie

We use cookies to give you the best possible experience. Learn more