Entertainment
എം.ടി സാറിനൊപ്പം ഓട്ടോയില്‍ സഞ്ചരിച്ച ഞാന്‍ ആ മഹാ സംഭവത്തിന് സാക്ഷിയായി: വിനീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 11, 10:25 am
Friday, 11th April 2025, 3:55 pm

ഹരിഹരന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് വിനീത്. ഒരുകാലത്ത് മലയാളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നായകനായി തിളങ്ങാന്‍ വിനീതിന് സാധിച്ചു. നടന്‍ എന്നതിലുപരി മികച്ച ഡാന്‍സര്‍ എന്ന നിലയിലും വിനീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് നായകനായി അരങ്ങേറുന്നത്. എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരനാണ് നഖക്ഷതങ്ങള്‍ സംവിധാനം ചെയ്തത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയത് മലയാളത്തിലെ മഹാ കവി ഒ.എന്‍.വി കുറുപ്പാണ്.

ഇപ്പോള്‍ നഖക്ഷതങ്ങള്‍ എന്ന സിനിമയുടെ സമയത്ത് എം. ടി. വാസുദേവന്‍ നായരോടൊപ്പം യാത്ര ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത്. നഖക്ഷതങ്ങളില്‍ അഭിനയിക്കാന്‍ ഹരിഹരിനെ കാണാന്‍ പോയത് എം.ടി വാസുദേവന്‍ നായരോടൊപ്പം ഓട്ടോയില്‍ ആണെന്നും സാക്ഷാല്‍ എം.ടിയുടെ കൂടെ ഓട്ടോയില്‍ പോയത് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും വിനീത് പറഞ്ഞു.

ഹോട്ടലില്‍ പോയപ്പോള്‍ ഹരിഹരനും ഒ.എന്‍.വിയും ഉണ്ടായിരുന്നുവെന്നും എം.ടി, ഒ.എന്‍.വി കുറുപ്പിന് നഖക്ഷതങ്ങളുടെ കഥ പറഞ്ഞുകൊടുക്കുന്ന മഹാ സംഭവത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞുവെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയിലെ ഓര്‍മയില്‍ എന്നും എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നഖക്ഷതങ്ങളില്‍ അഭിനയിക്കാന്‍ ഹരിഹരന്‍ സാറിനെ കാണാന്‍ പോകുന്നത് എം. ടി സാറിന്റെ കൂടെയാണ്. ആ പോക്ക് വല്ലാത്ത ഒരു കഥയാണ്. അന്ന് അവിടുത്തെ കാറിന്റെ ഡ്രൈവര്‍ വന്നില്ല. എന്നിട്ട് ഒരു ഹെല്‍പ്പര്‍ പോയി ഒരു ഓട്ടോ പിടിച്ചുകൊണ്ട് വന്നു.

MT Vasudevan Nair is in critical condition

MT Vasudevan Nair is in critical condition

അതില്‍ സാക്ഷാല്‍ എം.ടി സാറിന്റെ തൊട്ടടുത്തിരുന്നാണ് ഞങ്ങള്‍ പോയത്. എന്റെ അടുത്ത് എം.ടി ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ അങ്ങനെയൊന്നും സംസാരിച്ചില്ല. മിണ്ടാതെയാണ് ഞാന്‍ അദ്ദേത്തിന്റെ എടുത്തിരുന്നത്. റീജന്‍സി ഹോട്ടലിലേക്കാണ് ഞങ്ങള്‍ പോയത്.

അവിടെയെത്തിയപ്പോള്‍ ഹരിഹരന്‍ സാറെല്ലാം കൂട്ടാന്‍ വേണ്ടി വന്നു. അന്ന് എം.ടി സാര്‍ ഒ.എന്‍.വി കുറുപ്പിന് നഖക്ഷതങ്ങളുടെ കഥ പറഞ്ഞു കൊടുക്കുന്ന ദിവസമായിരുന്നു. ആ മഹാ സംഭവത്തിന് സാക്ഷിയാകാന്‍ എനിക്ക് കഴിഞ്ഞു,’ വിനീത് പറയുന്നു.

Content Highlight: Vineet talks about MT Vasudevan Nair