ആ മോഹൻലാൽ ചിത്രത്തിന് ശേഷം ഒരുപാട് കുറ്റപ്പെടുത്തലും കുത്തുവാക്കുകളും കേൾക്കേണ്ടി വന്നു: വിന്ദുജ മേനോൻ
Entertainment
ആ മോഹൻലാൽ ചിത്രത്തിന് ശേഷം ഒരുപാട് കുറ്റപ്പെടുത്തലും കുത്തുവാക്കുകളും കേൾക്കേണ്ടി വന്നു: വിന്ദുജ മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd September 2024, 9:07 am

മോഹൻലാലിന്റെ പ്രകടനത്തിലൂടെ വലിയ രീതിയിൽ ചർച്ചയായി മാറിയ ചിത്രമാണ് പവിത്രം. ടി. കെ. രാജീവ്‌ കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ, ശോഭന, തിലകൻ, കെ.പി.എ.സി. ലളിത, നെടുമുടി വേണു, വിന്ദുജ മേനോൻ, ശ്രീനിവാസൻ തുടങ്ങിയ വമ്പൻ താരനിര ഉണ്ടായിരുന്നു.

ഒരു സഹോദരന് തന്റെ അനിയത്തിയോടുള്ള സ്നേഹത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ മോഹൻലാലിന്റെ അനിയത്തിയായാണ് വിന്ദുജ മേനോൻ അഭിനയിച്ചത്. ചിത്രത്തിലെ പ്രകടനത്തിലൂടെ വിന്ദുജ ഏറെ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ഒരു പുതുമുഖ നടിക്ക് കിട്ടുന്ന സ്വീകരണമല്ല പവിത്രത്തിന് ശേഷം തനിക്ക് ലഭിച്ചതെന്നും മറിച്ച് കത്തിലൂടെയും മറ്റും ഒരുപാട് കുത്തുവാക്കുകൾ താൻ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും വിന്ദുജ പറയുന്നു. ചേട്ടച്ചനെ പോലൊരാളോട് ഒരു പെങ്ങൾ ഇങ്ങനെ ചെയ്യുമോ എന്നാണ് എല്ലാവരും ചോദിച്ചതെന്നും വിന്ദുജ പറഞ്ഞു. അത്രയേറെ പ്രേക്ഷകരെ സ്വാധീനിച്ച സിനിമയായത് കൊണ്ടാണ് ഇന്നും പവിത്രം ആരും മറക്കാത്തതെന്നും വിന്ദുജ വനിത മാഗസിനോട്‌ പറഞ്ഞു.

‘മൂന്ന് ദശബ്ദക്കാലത്തോളം പ്രേക്ഷകരുടെ സ്നേഹവത്സ്യങ്ങളും ബഹുമാനവും നേടിത്തന്ന കഥാപാത്രമാണ് പവിത്രത്തിലെ മീനാക്ഷി. സിനിമ ഇറങ്ങിയപ്പോൾ മറ്റു പുതുമുഖ നായികമാർക്ക് ലഭിക്കുന്നത് പോലൊരു അംഗീകാരമല്ല കിട്ടിയത്.

മറിച്ച് എല്ലാവരും കുത്തുവാക്കുകളും ശാപവാക്കുകളും പറഞ്ഞു കുറ്റപ്പെടുത്തി. കത്തുകളിലൂടെയായിരുന്നു കുറ്റപ്പെടുത്തൽ. ഇത്രയും നല്ല ചേട്ടച്ചനോട്‌ കുഞ്ഞുപെങ്ങൾ ഇങ്ങനെ ചെയ്യാമോ എന്നൊക്കെയായിരുന്നു കത്തിൽ എല്ലാവരും ചോദിച്ചത്.

എന്നാലും രാജീവേട്ടാ ഈ ചതിയെന്നോട് വേണമായിരുന്നോ എന്നു ഞാൻ പരാതി പറയുമായിരുന്നു. അതു നിൻ്റെ കഴിവായി മനസ്സിലാക്കൂ എന്നായിരുന്നു അദ്ദേഹം മറുപടി തന്നത്.

അത്രമേൽ ആളുകളുടെ മനസിനെ മുറിപ്പെടുത്തിയതു കൊണ്ടാകാം ആ കഥാപാത്രത്തെ ഇന്നും മറക്കാതെ ആളുകൾ ഓർമയിൽ സൂക്ഷിക്കുന്നത്,’വിന്ദുജ മേനോൻ പറയുന്നു.

 

Content Highlight: Vinduja Menon Talk About Pavithram Movie