| Friday, 14th July 2023, 11:58 pm

'അഭിനയം സ്വപ്നമായിട്ടുള്ളവർ ആഗ്രഹിക്കുന്നതാണ് അദ്ദേഹത്തിന്റെ സിനിമ; വിളിച്ചപ്പോൾ കഥയൊന്നും കേൾക്കണ്ട ഓക്കെയാണെന്ന് പറഞ്ഞു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സെന്ന ഹെഗ്‌ഡെയുടെ ചിത്രത്തിൽ അഭിനയിക്കാൻ താൻ ആഗ്രഹിച്ചിരുന്നെന്ന് നടി വിൻസി അലോഷ്യസ്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം കണ്ടപ്പോൾ മുതൽ തനിക്ക് സെന്ന ഹെഗ്‌ഡെയുടെ ചിത്രത്തിൽ അഭിനയിക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നെന്നും ഒടുവിൽ 1744 വൈറ്റ് ഓൾട്ടോ എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോൾ കഥപോലും കേൾക്കണ്ടെന്ന് താൻ പറഞ്ഞെന്നും വിൻസി പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം കണ്ടാൽ അഭിനയം എന്ന സ്വപ്നവുമായി നടക്കുന്ന എല്ലാവർക്കും തോന്നും സെന്ന ഹെഗ്‌ഡെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചിരുന്നെങ്കിൽ എന്ന്. അങ്ങനെ ഒരു ദിവസമാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. ട്രൂ കോളറിൽ നോക്കിയപ്പോൾ സെന്ന ഹെഗ്‌ഡെ എന്ന പേര് കണ്ടു.

വിളിച്ചപ്പോൾ തന്നെ ഞാൻ വേറെ ഒന്നും നോക്കിയില്ല, കഥയൊന്നും പറയണ്ട, ഞാൻ ഓക്കെയാണെന്നു പറഞ്ഞു. എനിക്ക് എങ്ങനെയെങ്കിലും അഭിനയിച്ചാൽ മതി എന്നായിരുന്നു. അങ്ങനെയാണ് 1744 വൈറ്റ് ഓൾട്ടോ എന്ന ചിത്രത്തിൽ അഭിനയിച്ചത്.

എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യം എന്നിലെ നടിയെ പുള്ളിക്ക് നല്ല വിശ്വാസം ഉണ്ട്. അത് തന്നെ വലിയൊരു കാര്യമാണ്. പദ്മിനി എന്ന ചിത്രത്തിൽ ഞാൻ ചെയ്ത കഥാപാത്രം എന്നെക്കൊണ്ട് തന്നെ ചെയ്യിക്കണം എന്ന വാശി ഉണ്ടായിരുന്നത് പുള്ളിക്ക് മാത്രമാണ്. ബാക്കി എല്ലാവരും ഹാപ്പി ആയിരുന്നു എന്റെ കാര്യത്തിൽ.

പ്രൊഡക്ഷൻ ടീമിന് പുള്ളീനെ വെച്ച് പടം ചെയ്താൽ നല്ല ഭാഗ്യം ആയിരിക്കും. 1744 വൈറ്റ് ഓൾട്ടോ എന്ന പടം മുഴുവനും തീർത്തത് വെറും 18 ദിവസംകൊണ്ടാണ്. പദ്മിനി 45 ദിവസമാണ് മൊത്തത്തിൽ പറഞ്ഞത്, പുള്ളി അത് 22 ദിവസംകൊണ്ട് തീർത്തു. എന്തൊരു ലാഭം ആണ്. കോടികളുടെ ലാഭമാണ് ഉണ്ടായിരിക്കുന്നത്.

അഭിനേതാക്കൾക്ക് അദ്ദേഹം അത്രയും സ്പേസ് കൊടുക്കും അതുകൊണ്ട് എല്ലാം പെട്ടെന്ന് തീരും. പദ്മിനിയിൽ ഒറ്റ ഷോട്ടിൽ തീർത്ത സീനുകൾ ഉണ്ട്. പുള്ളി അഭിനേതാക്കൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്നുമുണ്ട്,’ വിൻസി അലോഷ്യസ് പറഞ്ഞു.

Content Highlights: Vincy Aloshious on Senna Hegde

We use cookies to give you the best possible experience. Learn more