സൈബര്‍ ആക്രമണം നടത്തിയ ബി.ജെ.പി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് രണ്ട് ചിത്രങ്ങള്‍ക്കൊണ്ട് മറുപടി നല്‍കി വിനായകന്‍
Kerala News
സൈബര്‍ ആക്രമണം നടത്തിയ ബി.ജെ.പി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് രണ്ട് ചിത്രങ്ങള്‍ക്കൊണ്ട് മറുപടി നല്‍കി വിനായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st June 2019, 9:20 pm

 

കൊച്ചി: ബി.ജെ.പി-സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തിന് മറുപടിയുമായി നടന്‍ വിനായകന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടു വെച്ച ആശയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞതിനാണ് വിനായകന് നേരെ സൈബര്‍ ആക്രമണമുണ്ടായത്.

തനിക്കു നേരെ ജാതീയമായും വംശീയമായും തെറിവിളിച്ചും ആക്രമണം നടത്തിയ സംഘപരിവാറുകാര്‍ക്ക് രണ്ട് ചിത്രങ്ങള്‍ കൊണ്ടാണ് വിനായകന്‍ മറുപടി നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോ കാളിയുടേയും കവര്‍ ഫോട്ടോ അയ്യപ്പന്റേതും ആക്കിയാണ് വിനായകന്‍ സംഘപരിവാറുകാര്‍ക്ക് മറുപടി നല്‍കുന്നത്.

നേരത്തെ മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്നും ബി.ജെ.പിയുടെ ആശയം തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞിരുന്നത്.

”കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാന്‍ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റുള്ള സ്ഥലങ്ങളില്‍ നമുക്ക് പറയാന്‍ പറ്റില്ല. പല കാരണങ്ങളുണ്ട്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത് വളരെ നല്ലതാണ്. അല്ലെങ്കില്‍ രണ്ടുപേരും ഒന്നായി മാറും- വിനായകന്‍ പറഞ്ഞിരുന്നു.

ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം നമ്മുടെ നാട്ടില്‍ നടക്കില്ലെന്നും വിനായകന്‍ പറയുന്നു. നമ്മള്‍ മിടുമിടുക്കന്‍മാരല്ലേ. അത് തെരഞ്ഞെടുപ്പില്‍ കണ്ടതല്ലേ. ഞാന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷേ എന്റെ പരിപാടി അഭിനയിക്കുക മാത്രമാണ്. പക്ഷേ എന്തിനെക്കുറിച്ചും എനിക്ക് ചോദ്യമുണ്ട്. എന്തിനാണ് ജീവിക്കുന്നത് എന്നുവരെ എനിക്ക് ചോദ്യമുണ്ട്”- വിനായകന്‍ പറഞ്ഞിരുന്നു.

വിനായകന്റെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് തെറിവിളിയുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.