ആവേശം; രംഗണ്ണന് പാട്ടെഴുതുമ്പോള്‍ മനസില്‍ വന്നത് ആ മുഖം; അയാളെ ഞങ്ങള്‍ വിളിച്ചിരുന്നത് ഇലുമിനാറ്റിയെന്ന്: വിനായക് ശശികുമാര്‍
Entertainment
ആവേശം; രംഗണ്ണന് പാട്ടെഴുതുമ്പോള്‍ മനസില്‍ വന്നത് ആ മുഖം; അയാളെ ഞങ്ങള്‍ വിളിച്ചിരുന്നത് ഇലുമിനാറ്റിയെന്ന്: വിനായക് ശശികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th April 2024, 10:43 pm

മലയാളത്തിലെ ഈ വര്‍ഷത്തെ നാലാമത്തെ 100 കോടി ചിത്രമായി മാറിയ സിനിമയാണ് ആവേശം. ചിത്രത്തിനൊപ്പം ഏറെ വൈറലായ അതിലെ ഒരു പാട്ടായിരുന്നു ‘ഇലുമിനാറ്റി’. നായകനായ ഫഹദ് ഫാസിലിന്റെ രംഗന്‍ എന്ന കഥാപാത്രത്തെ കുറിച്ച് പറയുന്ന പാട്ടായിരുന്നു അത്.

സുഷിന്‍ ശ്യാം സംഗീതം നല്‍കിയ പാട്ടിന് വിനായക് ശശികുമാറായിരുന്നു വരികള്‍ എഴുതിയത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഇലുമിനാറ്റിയെ കുറിച്ച് സംസാരിക്കുകയാണ് വിനായക്.

‘ഇലുമിനാറ്റി സോങ്ങിന് വേണ്ടി സുഷിന്റെ ട്യൂണ്‍ കിട്ടിയതോടെ അവിടെ എന്ത് എഴുതും എന്ന ആലോചനയായി. എനിക്ക് പരിചയമുള്ള ഒരു വ്യക്തി ഉണ്ടായിരുന്നു. ആള്‍ക്ക് രംഗണ്ണനുമായി വലിയ സാമ്യം ഉണ്ടെന്ന് പറയാന്‍ പറ്റില്ല. എന്നാലും ഞങ്ങള്‍ ഫ്രണ്ട്‌സിന്റെ ഇടയില്‍ അയാളെ കളിയാക്കി വിളിച്ചത് ഇലുമിനാറ്റി എന്നായിരുന്നു.

കാരണം ആള്‍ വളരെ സിമ്പിള്‍ ആണെന്ന് തോന്നും, പക്ഷേ ആള്‍ക്ക് ബിസിനസൊക്കെ ഉണ്ടായിരുന്നു. അതേസമയം ആള്‍ക്ക് ഏതൊക്കെയോ ഗാങ്ങുമായൊക്കെ കണക്ഷനുണ്ടെന്ന് നമുക്ക് തോന്നും. ചില സമയത്ത് നിങ്ങള് ഇലുമിനാറ്റിയല്ലേയെന്ന് ഞങ്ങള്‍ ചോദിക്കും. ആളുടെ പേരൊന്നും ഞാന്‍ പറയുന്നില്ല.

എനിക്ക് ഈ കാര്യം മനസില്‍ ഉണ്ടായിരുന്നു. രംഗണ്ണനെ വാഴ്ത്തി കുറേ വരികള്‍ എഴുതി കഴിഞ്ഞപ്പോള്‍ ഒരു ട്യൂണില്‍ എനിക്ക് ‘ഇലുമിനാറ്റി ഇലുമിനാറ്റി’ എന്ന് നാച്ചുറലീ വന്നു. അങ്ങനെ അത് എഴുതി. അടുത്ത വരിയില്‍ മല്ലു കൂടെ ചേര്‍ത്ത് മല്ലുമിനാറ്റി ആക്കിയപ്പോള്‍ എനിക്ക് അത് ഹൂക്ക് ചെയ്തു,’ വിനായക് ശശികുമാര്‍ പറഞ്ഞു.

ഈ പാട്ട് മാത്രമാണ് ആവേശം സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ചെയ്ത പാട്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. ഹീറോ വര്‍ഷിപ്പ് സോങ്ങുകള്‍ക്ക് മലയാളത്തില്‍ അധികം റഫറന്‍സുകള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇലുമിനാറ്റി മാത്രമാണ് ആവേശത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ചെയ്ത പാട്ട്. രംഗണ്ണനെ പറ്റി ഒരു വാഴ്ത്ത് പാട്ട് വേണമെന്ന് പറഞ്ഞ് രംഗണ്ണനെ പറ്റി ജിത്തു ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നിരുന്നു. സുഷിന്‍ അപ്പോള്‍ ട്യൂണ്‍ കമ്പോസ് ചെയ്യാന്‍ പോയിരുന്നു. ഈ പാട്ടിന് മലയാളത്തില്‍ റഫറന്‍സ് ഉണ്ടായിരുന്നില്ല.

ഹീറോ വര്‍ഷിപ്പ് സോങ് എന്ന് പറയുമ്പോള്‍ നമ്മള്‍ നരസിംഹത്തിലെ പാട്ടോ ചിങ്കപ്പടയുടെ രാജാവേ പോലുള്ള പാട്ടുകളാണ് ഉള്ളത്. അതുകൊണ്ട് ഞങ്ങള്‍ എടുത്ത റഫറന്‍സുകള്‍ കൂടുതലും തമിഴില്‍ നിന്നായിരുന്നു. അതില്‍ തമിഴും ഇംഗ്ലീഷുമൊക്കെ മിക്സ് ചെയ്ത് എളുപ്പത്തില്‍ എഴുതാന്‍ സാധിക്കും. അങ്ങനെ ഒന്നായിരുന്നു സുഷിന്‍ കമ്പോസ് ചെയ്തു തന്നതും,’ വിനായക് ശശികുമാര്‍ പറഞ്ഞു.


Content Highlight: Vinayak Sasikumar Talks About His Friend And Illuminati Song In Aavesham