| Saturday, 8th June 2024, 2:00 pm

ദൃശ്യം 2 തൊട്ടാണ് എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായത്: വിനായക് ശശികുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ പർവ്വത്തിലെ ‘രതിപുഷ്പം’ രോമാഞ്ചത്തിലെ ‘ആദരാഞ്ജലി നേരട്ടെ’ ഇപ്പോൾ ഏറ്റവും ഒടുവിലായി ആവേശത്തിലെ ‘ഇല്ലുമിനാറ്റി’ തുടങ്ങി നവ മലയാള സിനിമയിലെ നിരവധി സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ രചിച്ച ഗാനരചയിതാവാണ് വിനായക് ശശികുമാർ.

നിലവിൽ മലയാളത്തിൽ ഏറെ തിരക്കുള്ള ഗാനരചയിതാവാണ് വിനായക്. ജീത്തു ജോസഫിനൊപ്പം വർക്ക്‌ ചെയ്ത അനുഭവം പങ്കുവെക്കുകയാണ് വിനായക്. ദൃശ്യം കണ്ടത് മുതൽ താൻ ജീത്തുവിന്റെ വലിയ ആരാധകൻ ആണെന്നും ഇപ്പോൾ ജീത്തുവിന്റെ സിനിമകളിൽ സ്ഥിരമായി പാട്ടെഴുതാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്നും വിനായക് പറഞ്ഞു. കൊവിഡ് കാലത്ത് ജീത്തു ജോസഫ് ദൃശ്യം 2വിന്റെ തിരക്കഥ തനിക്ക് വായിക്കാൻ തന്നിരുന്നുവെന്നും സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ വിനായക് പറഞ്ഞു.

‘റാം, കൂമൻ, ദൃശ്യം 2, ട്വൽത്ത്‌മാൻ, നേര്, റിലീസ് ചെയ്യാനുള്ള നുണക്കുഴി ഇത്രയും സിനിമകൾ ജീത്തു ജോസഫ് സാറിനൊപ്പം ചെയ്തു. ദൃശ്യം കണ്ട നാൾ മുതൽ അദ്ദേഹത്തിന്റെ വലിയൊരു ഫാൻ ബോയ് ആയിരുന്നു ഞാൻ. പരിചയപ്പെടണമെന്ന് ഏറെ ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോൾ തുടർച്ചയായി അദ്ദേഹത്തിന്റെ സിനിമകൾക്ക് പാട്ടെഴുതാൻ കഴിയുന്നു എന്ന സന്തോഷമുണ്ട്.

ഞാൻ മലയാളത്തിൽ കണ്ട സിനിമാ ടീമുകളിൽ ഇത്രമാത്രം ഹോംലി ആയൊരു ടീം വേറെയില്ല. അദ്ദേഹം ഓരോ സിനിമയിലും കൂടെയുള്ള ടീം അംഗങ്ങൾക്ക് തിരക്കഥകൾ വായിക്കാൻ കൊടുക്കും, ശേഷം ചർച്ചകൾ നടത്തും. ദൃശ്യം-2 തൊട്ടാണ് എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായത്.

കോവിഡ് ലോക്ക്‌ഡൗൺ സമയത്ത് ഒരുദിവസം അപ്രതീക്ഷിതമായി അദ്ദേഹം വിളിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞു. ചെന്നപ്പോൾ ദൃശ്യം 2-വിന്റെ തിരക്കഥ കൈയിൽ വെച്ചുതന്നു. അത് കണ്ടപ്പോൾ ഞാൻ ഞെട്ടി. കാരണം അത്തരമൊരു സിനിമ വരുന്നുണ്ട് എന്നുപോലും അന്നെനിക്ക് അറിയില്ലായിരുന്നു.

അവിടെ തന്നെയുള്ള മുറിയിൽ ചെന്ന് വായിച്ച് അഭിപ്രായം പറയാൻ പറഞ്ഞു. വായിച്ചശേഷം നമുക്ക് അദ്ദേഹത്തോട് എന്തും തുറന്നുപറയാം,’വിനായക് ശശികുമാർ പറയുന്നു.

Content Highlight: Vinayak Sasikumar Talk About Jeethu Joseph

We use cookies to give you the best possible experience. Learn more