| Saturday, 12th October 2024, 7:01 pm

ഓരോ സീനിലും ആ നടന്‍ എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാനാവില്ല: വിനയ പ്രസാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1993ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ക്കെല്ലാം ഏറെ സുപരിചിതയായ നടിയാണ് വിനയ പ്രസാദ്. ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് വിനയ എത്തിയത്.

മണിച്ചിത്രത്താഴിന് മുമ്പ് പെരുന്തച്ചന്‍, മൂക്കില്ല രാജ്യത്ത് എന്നീ മലയാള സിനിമകളിലും നടി അഭിനയിച്ചിരുന്നു. ഈ മൂന്ന് ചിത്രങ്ങളിലും വിനയയുടെ കൂടെ അഭിനയിച്ചിട്ടുള്ള നടനാണ് തിലകന്‍. ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച് പറയുകയാണ് വിനയ. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഓരോ സീനിലും തിലകന്‍ സാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് പ്രവചിക്കാന്‍ പറ്റില്ല. ഒരു ക്ലോസപ്പ് ഷോട്ട് വെച്ചാല്‍ ചെറിയൊരു അനക്കം കൊണ്ടോ മുടിയനക്കം കൊണ്ടോ നാക്കിന്റെ തുമ്പ് കൊണ്ടോ അദ്ദേഹം അഭിനയിക്കും. ഓരോ നാഡി കൊണ്ടും അഭിനയിക്കുകയാണ്. ഞാന്‍ ഒരുപാട് സിനിമകളില്‍ അദ്ദേഹത്തെ ഒബ്സേര്‍വ് ചെയ്തിട്ടുണ്ട്. ഓരോ നാഡിയും മുഖത്തിന്റെ ഓരോ കോണും അഭിനയിക്കുന്നുണ്ട്.

മിഡ് ഷോട്ടും വൈഡ് ഷോട്ടും വെച്ചാല്‍ ബോഡി ലാഗ്വേജ് കൊണ്ടും ഡയലോഗിന്റെ മോഡുലേഷന്‍ കൊണ്ടും ഭംഗിയായി അദ്ദേഹം അഭിനയിക്കും. മണിച്ചിത്രത്താഴില്‍ സണ്ണിയെ തിരിച്ചറിയുമ്പോള്‍ തിലകന്‍ സാര്‍ ‘അമ്പട കേമാ’ എന്ന് പറഞ്ഞ് ലാല്‍ സാറിനെ അടിക്കുന്നത് കാണാം.

ആ അടി പോലും എത്ര മനോഹരമായാണ് അദ്ദേഹം ചെയ്യുന്നത്. ആ ഡയലോഗ് തിലകന്‍ സാര്‍ പറഞ്ഞാല്‍ മാത്രമേ ശരിയാകുള്ളൂ. ഞാനൊക്കെ പറഞ്ഞാല്‍ നന്നാവില്ല. അള്‍ട്ടിമേറ്റ് മോഡുലേഷനിലാണ് അദ്ദേഹം ആ ഡയലോഗ് പറയുന്നത്. തിലകന്‍ സാറിനൊപ്പമുള്ളത് വളരെ മികച്ച ഒരു അനുഭവമായിരുന്നു,’ വിനയ പ്രസാദ് പറയുന്നു.


Content Highlight: Vinaya Prasad Talks About Thilakan’s Acting

We use cookies to give you the best possible experience. Learn more