| Wednesday, 21st August 2024, 9:08 pm

മണിച്ചിത്രത്താഴില്‍ സണ്ണിക്ക് ഒരു റ്റാറ്റ കൊടുക്കട്ടേയെന്ന് ഞാന്‍ ചോദിച്ചു; സംവിധായകന് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ: വിനയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്കെല്ലാം ഏറെ പരിചിതയായ നടിയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മാത്രം മതിയാകും വിനയ എന്ന നടിയെ ഓര്‍ക്കാന്‍. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്.

മധു മുട്ടം തിരക്കഥ ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്. വിനയക്ക് പുറമെ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ ഒന്നിച്ച സിനിമ ഈ വര്‍ഷത്തോടെ 31 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.

സിനിമയില്‍ വിനയ ‘ശ്രീദേവി’ എന്ന കഥാപാത്രമായാണ് എത്തിയത്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ക്ലൈമാക്‌സ് സീനുകളില്‍ ഒന്നുതന്നെയാണ് മണിച്ചിത്രത്താഴിലേത്. സിനിമയുടെ അവസാനം കാറില്‍ പോകുന്ന സണ്ണിയെ നോക്കി കൊണ്ട് നില്‍ക്കുന്ന ശ്രീദേവിയെ കാണിക്കുന്നുണ്ട്.

ഇപ്പോള്‍ അവസാന ഷോട്ടില്‍ സണ്ണിയുടെ നേരെ ഒന്ന് കൈ വീശി കാണിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിനയ പ്രസാദ്. ആ കാര്യം താന്‍ സംവിധായകന്‍ ഫാസിലിനോട് ചോദിച്ചിരുന്നു എന്നാണ് വിനയ പറയുന്നത്. മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്തതിന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ആ കാര്യം ഞാന്‍ ഫാസില്‍ സാറിനോട് ചോദിച്ചിരുന്നു. സണ്ണിക്കായി ഒരു റ്റാറ്റ വേണ്ടേയെന്ന്. എന്തെങ്കിലുമൊന്ന് ആ സീനില്‍ വേണ്ടേയെന്ന് ഞാന്‍ ചോദിച്ചു. ശ്രീദേവിയാണെങ്കില്‍ അത്ര ബോള്‍ഡല്ല. വീട്ടില്‍ മാത്രമായി കഴിയുന്ന കുട്ടിയാണ് അവള്‍. ഒരു റ്റാറ്റയെങ്കിലും കൊടുക്കട്ടേയെന്ന് ഞാന്‍ ചോദിച്ചു.

അല്ലെങ്കില്‍ പിന്നെ കൈ പൊക്കാന്‍ ശ്രമിക്കണോ, എന്നിട്ട മടിച്ചിട്ട് കൈ പിന്‍വലിക്കുന്നത് കാണിച്ചാല്‍ മതിയല്ലേ. അതൊന്നും വേണ്ട എന്നായിരുന്നു ഫാസില്‍ സാറിന്റെ മറുപടി. അങ്ങനെയൊന്നും ചെയ്യണ്ട, പകരം അവിടേക്ക് നോക്കിയാല്‍ മാത്രം മതിയെന്ന് സാര്‍ പറയുകയായിരുന്നു,’ വിനയ പ്രസാദ് പറഞ്ഞു.


Content Highlight: Vinaya Prasad Talks About Manichithrathazhu And Director Faasil

We use cookies to give you the best possible experience. Learn more