| Thursday, 22nd February 2024, 9:38 am

ടർബോയുടെ ലൊക്കേഷനിൽ ആ കാര്യം പറയാനായി ചെന്നു, പരിക്കേറ്റിരിക്കുന്ന മമ്മൂക്ക ഞങ്ങളെ ഞെട്ടിച്ചു: വിനയ് ഫോർട്ട്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ തിയേറ്ററിൽ എത്തി വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ആട്ടം. നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ചിത്രത്തിൽ വിനയ് ഫോർട്ട്, സറിൻ ശിഹാബ് കലാഭവൻ ഷാജോൺ തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ.

ആട്ടം കാണാനായി മമ്മൂട്ടിയോട് പറയാൻ ചെന്ന അനുഭവം പറയുകയാണ് വിനയ് ഫോർട്ട്. ആട്ടത്തിന്റെ കാര്യം പറയാൻ മമ്മൂട്ടിയുടെ ടർബോ എന്ന സിനിമയുടെ ലൊക്കേഷനിൽ ചെന്നെന്നും അദ്ദേഹം ഫൈറ്റ് സീനിന്റെ ഷൂട്ടിൽ ആയിരുന്നുവെന്നും വിനയ് ഫോർട്ട്‌ പറയുന്നു. തുടർച്ചയായി 25 ദിവസം ഫൈറ്റ് ചെയ്ത് ക്ഷീണിച്ച് ഇരിക്കുമ്പോഴും മമ്മൂട്ടി തങ്ങളോട് സംസാരിച്ചെന്നും ഫിലിംബീറ്റിനോട്‌ വിനയ് പറഞ്ഞു.

‘പത്തിരുപത്തഞ്ച് ദിവസമായി ടർബോയുടെ സെറ്റിൽ ഷൂട്ട് ചെയ്യുകയായിരുന്നു. രാവിലെ മുതൽ രാത്രി വരെ ഇടിയാണ്.

നമ്മൾ എല്ലാം കണക്കാക്കണമല്ലോ. അദ്ദേഹത്തിന്റെ എക്സ്പീരിയൻസും പ്രായവുമെല്ലാം കണക്കാക്കണം. ഞങ്ങൾ അദ്ദേഹത്തെ കാണാൻ ചെല്ലുമ്പോൾ മമ്മൂക്ക ക്ഷീണിച്ചിട്ടുണ്ട്. പക്ഷേ നമ്മൾ എപ്പോഴും കാണുന്ന പോലെ ഗുഡ് ലുക്കൊക്കെ തന്നെയാണ്.

ഞങ്ങൾ നോക്കുമ്പോൾ അദ്ദേഹം കാരാവാനിലാണ്. പിന്നെ മമ്മൂക്ക വന്ന് ഞങ്ങളോട് സംസാരിച്ചു. അദ്ദേഹം ഞങ്ങളോട് ഇവിടെ ഇരിക്കൂ ഞാൻ ഫൈറ്റ് ചെയ്യാൻ പോവുകയാണ് എന്ന് പറഞ്ഞു.

മമ്മൂക്ക ഫൈറ്റ് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഏതോ ഒരു ഫൈറ്റർക്ക്‌ എന്തോ തെറ്റ് പറ്റിയിട്ട് മമ്മൂക്കയുടെ ദേഹത്ത് വന്ന് ഇടിച്ചു. ആ ഇടിയിൽ മമ്മൂക്ക പതുക്കെയൊന്ന് മതിലിൽ ചെന്ന് ചാരുകയും അദ്ദേഹത്തിന്റെ കൈയിൽ ചെറിയ സ്ക്രാച്ച് വരുകയും ചെയ്തു.

മമ്മൂക്ക ഞങ്ങളോട് ഇതിപ്പോൾ പറ്റിയതാണെന്ന് പറഞ്ഞു. പുള്ളി അങ്ങനെ ഇരിക്കുകയാണ്. ഞങ്ങൾ വന്ന കാര്യം പറഞ്ഞു, സുഹൃത്തുക്കൾ ചേർന്ന് ഒരു സിനിമ ചെയ്തിട്ടുണ്ട് മമ്മൂക്കയൊന്ന് കണ്ടാൽ നന്നായിരിക്കുമെന്ന് പറഞ്ഞു.

അദ്ദേഹം എന്തായാലും അയച്ചിട്ടോള്ളൂ ഇവിടുത്തെ തിരക്കൊക്കെ കണ്ടില്ലേ സമയം കിട്ടുന്ന പോലെ കാണാമെന്ന് പറഞ്ഞു,’വിനയ് ഫോർട്ട്‌ പറയുന്നു.

Content Highlight: Vinay Fortt Talk About Experince With Mammootty In Turbo Location

We use cookies to give you the best possible experience. Learn more