'മതമല്ല, മതമല്ല പ്രശ്‌നം, എരിയുന്ന വയറിന്റെ തീയാണു പ്രശ്‌നം'; ബിനീഷ് ബാസ്റ്റിന്റെ വരികള്‍ പങ്കുവെച്ച് നടന്‍ വിനയ് ഫോര്‍ട്ടും
Kerala News
'മതമല്ല, മതമല്ല പ്രശ്‌നം, എരിയുന്ന വയറിന്റെ തീയാണു പ്രശ്‌നം'; ബിനീഷ് ബാസ്റ്റിന്റെ വരികള്‍ പങ്കുവെച്ച് നടന്‍ വിനയ് ഫോര്‍ട്ടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 10:50 am

കോഴിക്കോട്: മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്നു പറഞ്ഞ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ അധിക്ഷേപത്തിനെതിരെ ബിനീഷ് ബാസ്റ്റിന്‍ നടത്തിയ പ്രതിഷേധം ഏറ്റെടുത്തു നടന്‍ വിനയ് ഫോര്‍ട്ട്. ബിനീഷ് വേദിയില്‍ വെച്ചു നടത്തിയ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബിനീഷിന്റെ ഒരു ചിത്രം വിനയ് ഫോര്‍ട്ട് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കവര്‍ ഫോട്ടായാക്കിയിട്ടുണ്ട്.

‘മതമല്ല, മതമല്ല പ്രശ്‌നം, എരിയുന്ന വയറിന്റെ തീയാണു പ്രശ്‌നം. ഏതു മതക്കാരനെന്നതല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണു പ്രശ്‌നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്. ഞാനും ഒരു മനുഷ്യനാണ്.’ എന്ന വരികളാണ് ആരോ വരച്ച ബിനീഷിന്റെ ചിത്രത്തിനൊപ്പമുള്ളത്.

പോസ്റ്റിനു കീഴില്‍ വിനയ് എടുത്ത നിലപാടിനെ അഭിനന്ദിച്ചും ബിനീഷിനെ പിന്തുണച്ചും ഒരുപാട് പേര്‍ എത്തുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കോളേജ് ഡേയില്‍ മുഖ്യാതിഥിയായിട്ടായിരുന്നു ബിനീഷ് ബാസ്റ്റിന്‍ ക്ഷണിക്കപ്പെട്ടത്. എന്നാല്‍ പരിപാടി തുടങ്ങുന്നതിന് മുമ്പ് പ്രിന്‍സിപ്പാളും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തി പരിപാടിക്ക് ഒരുമണിക്കൂര്‍ കഴിഞ്ഞ് എത്തിയാല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു.

മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് വേദിയിലേക്കെത്തി അനില്‍ രാധാകൃഷ്ണ മേനോന്‍ സംസാരിക്കുന്ന സ്റ്റേജില്‍ കുത്തിയിരുന്നാണ് ബിനീഷ് പ്രതിഷേധിച്ചു.

ബിനീഷിന് കട്ട സപ്പോര്‍ട്ടെന്നാണ് സോഷ്യല്‍മീഡിയയിലൂടെ ആളുകള്‍ പ്രതികരിക്കുന്നത്.

‘ആ ഇരിപ്പ് കണ്ടോ?? ഏത് ധാര്‍ഷ്ട്യ നോട്ടത്തിനേയും വക വെക്കാതെയുള്ള സമരമാണ്. ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അവഹേളനത്തിലും ഒരു വാക്ക് അസഭ്യം പറയാതെ, ആരേയും കയ്യേറ്റം ചെയ്യാതെ കവിത വായിച്ച് പ്രതിഷേധിച്ച കറയില്ലാത്ത മനുഷ്യനാണ്. ഇന്നിന്റെ യഥാര്‍ത്ഥ നായകനാണ്, നാളെയുടെ പ്രതീക്ഷയാണ്’, സിനിമാതാരവും സംവിധായകനുമായ ആര്യന്‍ കൃഷ്ണ മേനോന്‍ ഫേസ്ബുക്കില്‍ കുറച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തിന്റെ വീഡിയോയും വാര്‍ത്തകളും പങ്കുവച്ചും കമന്റുകള്‍ എഴുതിയും ബിനീഷിനൊപ്പമാണ് എന്ന സന്ദേശമാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്.

സവര്‍ണ മാടമ്പിത്തരം ചെറുതെങ്കിലും കഴിയുന്ന രീതിയില്‍ പ്രതിരോധിച്ച് യുവ സമൂഹത്തിന് മുമ്പില്‍ തന്റെ അഭിമാനം ഉയര്‍ത്തി ആത്മരോഷം നടത്തിയ ഈ കലാകാരന് ഹൃദയത്തില്‍ നിന്ന് സല്യൂട്ട്’ എന്നാണ് ഒരു കമന്റ്.