| Tuesday, 4th January 2022, 10:37 pm

മരം മുറിച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ യുവാവിനെ പൊലീസിന്റെ മുന്നിലിട്ട് ജീവനോടെ ചുട്ടുകൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: അനധികൃതമായി മരങ്ങള്‍ വെട്ടിയെന്നാരോപിച്ച് ജാഖണ്ഡില്‍ യുവാവിനെ പൊലീസിന്റെ മുന്നിലിട്ട് ജീവനോടെ തീവെച്ചുകൊന്നു. ‘കുന്ത്കാട്ടി’ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് ഇയാളെ ജീവനോടെ ചുട്ടുകൊന്നത്.

ജാര്‍ഖണ്ഡിലെ ബംബല്‍കെര ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമവാസിയായ സഞ്ജു പ്രധാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

മരങ്ങള്‍ മുറിക്കരുതെന്ന് ഇയാളോട് പലതവണ പറഞ്ഞതാണെന്നും, ഗ്രാമസഭയില്‍ വിളിച്ചു വരുത്തി മുന്നറിയിപ്പ് നല്‍കിയിട്ടും പിന്നെയും അതേ തെറ്റ് ആവര്‍ത്തിച്ചതിന്റെ ഭാഗമായാണ് ഇയാളെ ‘ശിക്ഷിച്ചതെ’ന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.

ജാര്‍ഖണ്ഡിലെ ഗോത്രവിഭാഗമായ മുണ്ട വിഭാഗത്തിന്റെ കുന്ത്കാട്ടി നിയമം ലംഘിച്ചുവെന്നും അവര്‍ പറയുന്നു. ഗോത്രവര്‍ഗക്കാര്‍ സാധാരണയായി വനങ്ങള്‍ വെട്ടിത്തെളിച്ച് കൃഷിക്ക് അനുയോജ്യമാക്കുകയും പിന്നീട് ഈ സ്ഥലം മുഴുവന്‍ ഗോത്രത്തിന്റെയും അധീനതയിലായിരിക്കുകയും ചെയ്യും ഇതിനെയാണ് കുന്ത്കാട്ടി എന്ന് പറയുന്നത്. ഇവിടെ നിന്നുമാണ് സഞ്ജു പ്രധാന്‍ മരങ്ങള്‍ വെട്ടിയത്.

പല പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിട്ടും അത് ലംഘിച്ച ഇയാളെ ഗ്രാമവാസികള്‍ തീ കൊളുത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് കേവലം കാഴ്ചക്കാരായി നില്‍ക്കുക മാത്രമാണ് ചെയ്തത്.

പിന്നീട് ആള്‍ക്കൂട്ടം പിരിഞ്ഞു പോയ ശേഷം മാത്രമാണ് കൊല്ലപ്പെട്ടയാളുടെ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെടുത്തത്.

‘ബംബല്‍കെര ഗ്രാമത്തില്‍ നിന്നുള്ള സഞ്ജയ് പ്രധാന്‍ എന്ന സഞ്ജു പ്രധാന്‍ പ്രദേശത്തെ ‘കുന്ത്കാട്ടി’ മരങ്ങള്‍ മുറിച്ചുവെന്നാരോപിച്ച് ഗ്രാമവാസികള്‍ വനം വകുപ്പിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇയാള്‍ക്കെതിരെ നടപടിയുണ്ടായില്ല.

ശേഷം ഗ്രാമവാസികള്‍ ഒരു യോഗം ചേരുകയും പ്രധാനിനെ പിടികൂടി ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അവര്‍ ഇയാളെ കത്തിക്കുകയായിരുന്നു,”സിംഡെഗ എസ്.പിയായ ഷംസ് തബ്രസ് പറഞ്ഞു.

ഇയാളുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തുവെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചുവെന്നും എസ്.പി പറഞ്ഞു. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.

‘ഗ്രാമത്തിലെ കുന്ത്കാട്ടി മരങ്ങള്‍ മുറിച്ചതിന്റെ പ്രതികരണമാണ് ഗ്രാമവാസികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഗ്രാമവാസികള്‍ വനം വകുപ്പിന് പരാതി നല്‍കിയിരുന്നെങ്കിലും പൊലീസിനെ സമീപിച്ചിരുന്നില്ല. മരിച്ചയാള്‍ക്ക് സിംഗഡെയിലെ വിവിധ പൊലീസ് സ്റ്റേഷനില്‍ മാവോയിസ്റ്റ് ബന്ധമടക്കമുള്ള കേസുകളിലുമായി മൂന്ന് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്,’ എസ്.പി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Villagers burnet a man alive in Jharkhand accusing cutting khunthkatti trees

We use cookies to give you the best possible experience. Learn more