| Monday, 22nd June 2020, 7:33 pm

വിക്രം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി ഇനിയെത്തിയേക്കില്ല ; ആദ്യം കേട്ടത് അന്‍വര്‍ റഷീദിന്റെ പേര്, അനൗണ്‍സ് ചെയ്തത് ആഷിഖ് അബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമാ വൃത്തങ്ങളിലും ഗ്രൂപ്പുകളിലും സജീവമായി ചര്‍ച്ച ചെയ്തിരുന്ന ഒന്നാണ് വിക്രം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായെത്തുന്ന ചിത്രം. ഈ ചിത്രം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്നു എന്ന് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

എന്നാല്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമ താന്‍ സംവിധാനം ചെയ്യുന്നു എന്ന് ആഷിഖ് അബു തിങ്കളാഴ്ച അനൗണ്‍സ് ചെയ്തു. ഇതോടെ വിക്രം  ചിത്രം വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുകയാണ്. ഇതിനെ കുറിച്ച് അന്‍വര്‍ റഷീദോ വിക്രമോ പ്രതികരിച്ചിട്ടില്ല. നേരത്തെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ അതിനെ കുറിച്ച് പ്രതികരിക്കേണ്ടതില്ല എന്ന നിലപാടിലാണോ ഇവര്‍ എന്നത് ഇപ്പോള്‍ വ്യക്തമല്ല.

നടന്‍ പൃഥ്വിരാജാണ് ആഷിഖ് അബു ചിത്രത്തില്‍ വാരിയന്‍കുന്നത്ത് കുഞ്ഞ ഹമ്മദ് ഹാജിയാവുന്നത്.

വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2021 ല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു അറിയിച്ചു.

സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹര്‍ഷദ്, റമീസ് എന്നിവരാണ് തിരക്കഥ.

പി.ടി കുഞ്ഞുമുഹമ്മദും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ‘ഷഹീദ് വാരിയംകുന്നന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.

‘തന്നെ വെടി വയ്ക്കുമ്പോള്‍ കണ്ണ് മൂടരുതെന്നും കൈകള്‍ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കില്‍ ഭാവി ചരിത്രകാരന്മാര്‍ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊര്‍ജ്ജസ്വലനായ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു’ എന്നതാണ് സിനിമയുടെ പരസ്യവാചകം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more