| Monday, 20th July 2020, 2:54 pm

'നിയമം ഉയര്‍ത്തിപ്പിടിക്കേണ്ടത് യു.പി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്'; വികാസ് ദുബെ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാഫിയ സംഘത്തലവന്‍ വികാസ് ദുബെയുടെയും കൂട്ടാളികളുടെയും മരണവുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുന്നതിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്
സുപ്രീംകോടതിയുടെ വിമര്‍ശനം.

സംസ്ഥാനത്ത് നിയമം ഉയര്‍ത്തിപ്പിടിക്കേണ്ട ഉത്തരവാദിത്തം ഉത്തര്‍പ്രദേശ് സര്‍ക്കാരിനുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ”ഇത് നിങ്ങളുടെ കടമയാണ്,” സി.ജെ.ഐ എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

”ഇത്തരമൊരു വ്യക്തി, അയാള്‍ ചെയ്ത കാര്യങ്ങളൊക്കെ മറികടന്ന് ജാമ്യത്തിലിറങ്ങിയതില്‍ ഞങ്ങളില്‍ നടുക്കം ഉണ്ടാക്കുന്നു. ഇത് വ്യക്തമായ പരാജയമാണ്. ആ ഉത്തരവുകളെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ റിപ്പോര്‍ട്ട് ആവശ്യമാണ്,” കോടതി കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ എട്ട് പൊലീസുകാരെ കൊലപ്പെട്ടുത്തിയ കേസിലെ പ്രതിയായ ദുബെ ജൂലൈ 9 വ്യാഴാഴ്ചയാണ് മധ്യപ്രദേശില്‍വെച്ച് പിടിയിലായത്. വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍വെച്ച് ദുബെ കൊല്ലപ്പെട്ടത്.

എന്നാല്‍ പൊലീസ് നടപടിക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണ് പൊലീസ് ദുബെയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതെന്നാണ് പ്രധാനമായും ഉയര്‍ന്നുവന്ന വിമര്‍ശനം.
എന്നാല്‍, ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നു എന്നുമാണ് യു.പി പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. സുപ്രീംകോടതിയിലും ഇതേവാദമാണ് പൊലീസ് പറഞ്ഞത്.

ദുബെയുടെ മരണം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്നതിനിടെ ദുബെയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

ഏറ്റുമുട്ടലിനിടെ ആറ് തവണ ദുബെയ്ക്ക് വെടിയേറ്റതായും വെടിയുണ്ടകളില്‍ മൂന്ന് എണ്ണം ശരീരത്തില്‍ തുളച്ചുകയറിയതായും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

വെടിയുണ്ടകള്‍ മൂലം ഉണ്ടായ ആറ് പരിക്കുകള്‍ ഉള്‍പ്പെടെ ആകെ 10 പരിക്കുകള്‍ ദുബെയുടെ ശരീരത്തില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more