| Thursday, 9th July 2020, 10:00 am

കാണ്‍പൂര്‍ വെടിവെപ്പ്; വികാസ് ദുബെ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെയെ അറസ്റ്റു ചെയ്തു. ഉജ്ജയിനില്‍ വെച്ചാണ് പൊലീസ് ദുബെയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. അറസ്റ്റ് വിവരം ഔദ്യോഗികകമായി പുറത്തുവിട്ടിട്ടില്ല.

ദുബെയുടെ രണ്ട് സുഹൃത്തുക്കള്‍ കൂടി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ന് കൊല്ലപ്പെട്ടിരുന്നു.

വികാസ് ദുബെയുടെ അനുയായിയായി അറിയപ്പെടുന്ന അമര്‍ ദുബെയും ഹാമിര്‍പുരില്‍വെച്ച് ഇന്നലെ രാവിലെ നടന്ന എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരുന്നു. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

വികാസ് ദുബെ തലനാരിഴയ്ക്ക് ഇന്നലെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വികാസ് ദുബെയെ പിടിച്ചു തരുന്നവര്‍ക്ക് യു.പി പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കാണ്‍പൂര്‍ ആക്രമണത്തിന് പിന്നാലെ യു.പി പൊലീസ് തയ്യാറാക്കിയ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയില്‍ ഒന്നാമതുള്ള പേരാണ് വികാസ് ദുബെ.

വികാസിന്റെ സുഹൃത്ത് അമര്‍ ദുബെയെ കണ്ടെത്തിത്തരുന്നവര്‍ക്ക് പൊലീസ് 25000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
വികാസ് ദുബെയുമായുള്ള ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി എസ്.പിയടക്കം എട്ട് പൊലീസുകാരായിരുന്നു കൊല്ലപ്പെട്ടത്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ആക്രമണത്തില്‍ പ്രധാനിയായ വികാസ് ദുബെയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസിന് പിടികൂടാനായിരുന്നില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more