'നിങ്ങളെ വിളിക്കുന്നതിന് മുമ്പ് പട്ടിണി മറയ്ക്കാന്‍ വലിയ മതിലുകള്‍ പണിതു;എന്തുചെയ്യാം കാറ്റിനെ ഞങ്ങള്‍ക്ക് ഒളിപ്പിക്കാനായില്ല': ട്രംപിന്റെ 'ഫില്‍ത്തി എയര്‍' പ്രസ്താവനയില്‍ വിജേന്ദര്‍ സിംഗ്
national news
'നിങ്ങളെ വിളിക്കുന്നതിന് മുമ്പ് പട്ടിണി മറയ്ക്കാന്‍ വലിയ മതിലുകള്‍ പണിതു;എന്തുചെയ്യാം കാറ്റിനെ ഞങ്ങള്‍ക്ക് ഒളിപ്പിക്കാനായില്ല': ട്രംപിന്റെ 'ഫില്‍ത്തി എയര്‍' പ്രസ്താവനയില്‍ വിജേന്ദര്‍ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th October 2020, 11:08 am

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യ- അമേരിക്ക ബന്ധത്തെക്കുറിച്ച് വിമര്‍ശനവുമായി ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ്. അദ്ദേഹത്തിന്റെ ഒരു ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ട്വീറ്റില്‍ ട്രംപിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

‘നിങ്ങളെ ഇന്ത്യയിലേക്ക് വിളിക്കുന്നതിന് മുമ്പ് ഞങ്ങള്‍ പട്ടിണി മറയ്ക്കാന്‍ വലിയ വലിയ മതിലുകള്‍ പണിതു. പക്ഷെ എന്തു ചെയ്യാം, കാറ്റിനെ ഞങ്ങള്‍ക്ക് ഒളിപ്പിക്കാനായില്ല. ട്രംപ് രാജ്യദ്രോഹിയാണ്. ഹാഷ്ടാഗ് നമസ്‌തേ ട്രംപ്- വിജേന്ദര്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിജേന്ദര്‍സിംഗിന്റെ പ്രതികരണം.

 

ഇന്നലെ നടന്ന അവസാന ഘട്ട ഡിബേറ്റില്‍ ഇന്ത്യ മലിനമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു അങ്ങേയറ്റം മലിനമാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ, പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്ന് പിന്‍മാറുന്നതിനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന.

‘ചൈനയിലേക്ക് നോക്കൂ. എത്ര മലിനമാണത്. റഷ്യയിലേക്ക് നോക്കൂ, ഇന്ത്യയിലേക്ക് നോക്കൂ. വായു മലിനമാണ്. ട്രില്യന്‍ കണക്കിനു ഡോളര്‍ ചെലവഴിക്കേണ്ടി വരുമെന്നതിനാലാണ് നമ്മള്‍ പാരിസ് ഉടമ്പടിയില്‍നിന്ന് പിന്മാറിയത്’, ട്രംപ് പറഞ്ഞു. പാരിസ് ഉടമ്പടി മൂലം ദശലക്ഷക്കണക്കിനു തൊഴിലവസരങ്ങളും ആയിരക്കണക്കിനു കമ്പനികളും ഇല്ലാതാക്കാന്‍ താനില്ലെന്നും അത് അന്യായമാണെന്നും ട്രംപ് പറഞ്ഞിരുന്നു.

സെപ്റ്റംബറില്‍ നടന്ന ആദ്യ ഡിബേറ്റിലും ഇന്ത്യയെ ട്രംപ് വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ കൊവിഡ് മരണങ്ങളുടെ കണക്ക് കൃത്യമല്ലെന്ന് ട്രംപ് ആരോപിച്ചു. ഒപ്പം കാലാവസ്ഥാ വ്യതിയാനത്തിലും ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Vijender Singh Slams Donald Trump