Advertisement
Entertainment
അവര്‍ പറയുന്നതുപോലെ ഒരു കഥാപാത്രമാകാന്‍ കഴിയില്ല; എന്റെ രീതിയിലാണ് ചെയ്യാറുള്ളത്: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 21, 06:08 am
Thursday, 21st November 2024, 11:38 am

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറസാന്നിധ്യമാണ് നടന്‍ വിജയരാഘവന്‍. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു. മലയാളത്തിന്റെ നാടകാചാര്യന്മാരില്‍ ഒരാളായ എന്‍. എന്‍. പിള്ളയുടെ മകനാണ് വിജയ രാഘവന്‍. കഴിഞ്ഞ വര്‍ഷം റിലീസായ പൂക്കാലത്തിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായ കിഷ്‌കിന്ധ കാണ്ഡം എന്ന ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ചത് വിജയരാഘവനായിരുന്നു. ചിത്രത്തിലെ അപ്പു പിള്ളയായുള്ള വിജയരാഘവന്റെ പ്രകടനം നിരവധി പ്രശംസകള്‍ നേടിയിരുന്നു. ഇപ്പോള്‍ തന്റെ കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യറെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

കഥാപാത്രങ്ങള്‍ സ്‌കെച്ച് ചെയ്ത് അതുപോലെയാണ് വേണമെന്ന് പറയുമെന്നും എന്നാല്‍ ഒരിക്കലും സ്‌കെച്ച് ചെയ്തത് ചെയ്യാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് വിജയരാഘവന്‍ പറയുന്നു. താന്‍ ഒരു കഥാപാത്രത്തെ കാണുന്ന രീതി ഉണ്ടെന്നും താനെന്ന കാന്‍വാസിലേക്ക് ആ കഥാപാത്രത്തെ പകര്‍ത്താനാണ് ശ്രമിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് മുമ്പ് താന്‍ മറ്റൊരു സിനിമക്ക് വേണ്ടി തല മൊട്ടയടിച്ചിരുന്നുവെന്നും അതിന് ശേഷം കിഷ്‌കിന്ധാ കാണ്ഡം ചെയ്യാന്‍ വേണ്ടി വന്നപ്പോള്‍ കൊച്ചു കൊച്ചു മുടികള്‍ വന്നെന്നും അത് അപ്പു പിള്ള എന്ന കഥാപാത്രത്തിന് കറക്റ്റ് ആയിരുന്നെന്നും വിജയരാഘവന്‍ പറഞ്ഞു. ഓണ്‍ ലൂക്കേഴ്‌സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

‘ചില കഥാപാത്രങ്ങള്‍ എഴുതിയിട്ട് സ്‌കെച്ച് ചെയ്തുകൊണ്ട് എന്റെ അടുത്തേയ്ക്ക് വരും. ചേട്ടാ ഇതുപോലെയാണ് ആ കഥാപാത്രം വേണ്ടതെന്ന് പറഞ്ഞ്. ഒരിക്കലും അങ്ങനെ സ്‌കെച്ച് ചെയ്തത് എനിക്ക് ചെയ്യാന്‍ പറ്റിയിട്ടില്ല. അതല്ല ഞാന്‍ ഒരു കഥാപാത്രത്തില്‍ കാണുന്നത്. ഞാന്‍ എന്ന കാന്‍വാസിലേക്ക് ആ കഥാപത്രത്തെ എങ്ങനെ പകര്‍ത്താന്‍ കഴിയുമെന്നാണ് ഞാന്‍ ശ്രദ്ധിക്കാറുള്ളത്.

കിഷ്‌കിന്ധാ കാണ്ഡം സിനിമ ചെയ്യുന്നതിന് മുമ്പ് ഞാന്‍ ചെയ്‌തൊരു സിനിമക്ക് വേണ്ടി തല മൊട്ടയടിച്ചുണ്ടായിരുന്നു. പേരില്ലൂര്‍ പ്രീമിയര്‍ ലീഗിന് വേണ്ടിയിട്ട്. അപ്പോള്‍ എന്റെ മുടി വളര്‍ന്ന് വരുന്നൊരു സമയമുണ്ട്. കുറ്റി രോമമായിട്ടുള്ള എന്റെ ആ മുടി ഈ സിനിമക്ക് ചേരുന്നതായിരുന്നു,’ വിജയരാഘവന്‍ പറയുന്നു.

Content Highlight: Vijayaraghavan Talks About His Character Molding