| Tuesday, 8th October 2024, 7:06 pm

മനസാക്ഷിയൊന്നും ഇല്ലെങ്കിലും അയാളൊരു വില്ലനാണെന്ന് ഞാൻ കരുതുന്നില്ല: വിജയരാഘവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് നടൻ വിജയരാഘവൻ. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു. മലയാളത്തിന്റെ നാടകാചാര്യന്മാരിൽ ഒരാളായ എൻ. എൻ. പിള്ളയുടെ മകനാണ് വിജയ രാഘവൻ.

പൂക്കാലം, ആന്റണി തുടങ്ങി ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന കിഷ്കിന്ധാ കാണ്ഡം എന്നിങ്ങനെ ഈയിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് വിജയരാഘവൻ കാഴ്ചവെച്ചത്.

ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രമാണ് റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലെ റാംജിറാവു. സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവൻ.

വികാരങ്ങളൊന്നുമില്ലാത്ത ഒരു കഥാപാത്രമാണ് അതെന്നും അയാളെ സംബന്ധിച്ച് മനസാക്ഷിയൊന്നുമില്ലെന്നും വിജയരാഘവൻ പറയുന്നു. ആ കഥാപാത്രത്തെ ചെയ്യുമ്പോൾ താനും അങ്ങനെയാണ് വിശ്വസിച്ചതെന്നും തന്നെ സംബന്ധിച്ച് അയാൾ വില്ലനല്ലെന്നും വിജയരാഘവൻ പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റാംജിറാവു സ്പീക്കിങ് എന്ന സിനിമയിലെ കഥാപാത്രം ഒന്നും നോക്കാതെ ജീവിക്കുന്ന ഒരാളാണ്. അയാൾക്ക് മറ്റ് ലക്ഷ്യങ്ങൾ ഒന്നുമില്ല. ആ കഥാപാത്രത്തിന്റെ മുഖത്തിന് വലിയ മൂവ്മെന്റ് ഇല്ല.

വലിയ വികാരവിക്ഷോഭങ്ങൾ ഇല്ലാത്ത ഒരു കഥാപാത്രമാണത്. എപ്പോഴും ഒരേ മുഖഭാവം തന്നെയാണ്. സംസാരിക്കുമ്പോൾ മാത്രം ചുണ്ടുകൾ അനങ്ങുമെന്നേയുള്ളൂ. കൊച്ചിനെ തട്ടിക്കൊണ്ടുപ്പോയിട്ട് വിലപേശുക എന്നത് മാത്രമേ അയാൾ ചെയ്യുന്നുള്ളൂ.

മനുഷ്യന്റെ മനസാക്ഷിയെന്നൊക്കെ നമ്മൾ പറയുന്ന സോഫ്റ്റായിട്ടുള്ള സംഭവങ്ങളൊന്നും അയാൾക്കില്ല. വെറുമൊരു പച്ചയായ മനുഷ്യൻ. ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അതുതന്നെയാണ് ഞാനും വിശ്വസിക്കുന്നുള്ളൂ.

അയാൾ ഒരു വില്ലനാണെന്നൊന്നും ഞാൻ ചിന്തിക്കുന്നില്ല. ഞാൻ ആ കഥാപാത്രത്തിന്റെ പെരുമാറ്റം അനുസരിച്ചാണ് പെരുമാറിയത്. എനിക്ക് ആ കഥാപാത്രം പ്രിയപ്പെട്ടതാണ്. അല്ലാതെ വില്ലനായിട്ടല്ല ഞാൻ അയാളെ കാണുന്നത്, വിജയ രാഘവൻ പറയുന്നു.

Content Highlight: Vijayaraghavan Talk About His Character In Ramjiravu Speaking Movie

We use cookies to give you the best possible experience. Learn more