| Wednesday, 28th February 2024, 10:06 pm

തല്ലുമാല പോലെയൊരു സിനിമയില്‍ എനിക്കവസരം തരണം; മഞ്ഞുമ്മലില്‍ തല്ലിയതിന് ഖാലിദ് അന്ന് തിരിച്ചടിച്ചോളൂവെന്ന് പറഞ്ഞു: വിജയമുത്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.

ഗണപതിയാണ് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടര്‍. ഒപ്പം സംവിധായകന്‍ ഖാലിദ് റഹ്‌മാനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്സിന്റെ ക്യാമറാമാന്‍ ഖാലിദ് റഹ്‌മാന്റെ സഹോദരന്‍ ഷൈജു ഖാലിദായിരുന്നു.

സിനിമയില്‍ പൊലീസ്, ഫയര്‍ഫോഴ്സ്, ലോക്കല്‍ ഗൈഡ് എന്നീ വേഷങ്ങളില്‍ എത്തിയിരുന്നത് തമിഴ് താരങ്ങളായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ മഞ്ഞുമ്മല്‍ ബോയ്സിനെ അവിടെയുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ തല്ലുന്ന സീനുണ്ടായിരുന്നു.

ആ സിനിമയില്‍ അവരെ തല്ലുന്ന ഇന്‍സ്‌പെക്ടറായി അഭിനയിച്ചത് വിജയമുത്തുവെന്ന തമിഴ് നടനാണ്. മഞ്ഞുമ്മല്‍ ബോയ്സിന്റെ പ്രൊമോഷന്റെ ഭാഗമായി എസ്.എസ്. മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ച് പറയുകയാണ് വിജയമുത്തു.

‘ആദ്യ ദിവസം എന്നോട് ഡയറക്ടര്‍ വിശദമായി സംസാരിച്ചിരുന്നു. സ്റ്റേഷനില്‍ വെച്ച് എല്ലാവരെയും അടിക്കുന്ന സീനില്‍ നന്നായിട്ട് അടിക്കണമെന്നാണ് ആവശ്യപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യഥാര്‍ത്ഥത്തിലുള്ള പൊലീസുകാരന്‍ എന്താണ് ചെയ്തതെന്നൊക്കെ അദ്ദേഹം പറഞ്ഞു തന്നു.

അന്ന് പൊലീസുകാരന്‍ അവരോട് എങ്ങനെയാണ് പെരുമാറിയതെന്ന് കൃത്യമായി ഈ സിനിമയില്‍ പറയുന്നില്ല. ഇതിനേക്കാള്‍ എത്രയോ മുകളിലാണ് അത്.

ഞാന്‍ അവരെയൊക്കെ അടിച്ച ശേഷം എല്ലാവരെയും കൊലകേസില്‍ ലോക്കപ്പില്‍ ഇടാന്‍ പറഞ്ഞാല്‍ അടുത്ത ഒരു സീന്‍ കൂടെ കഴിഞ്ഞ് ഇന്റര്‍വെല്‍ ആകും. അപ്പോള്‍ അടിക്കുന്ന സീന്‍ അത്രയും ഭീകരമാകണമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആ സീന്‍ ചെയ്യുമ്പോള്‍ തല്ലുമാല സിനിമയുടെ ഡയറക്ടര്‍ ഓടിവന്ന് മൊബൈല്‍ വാങ്ങി. ഞാന്‍ ആര്‍ട്ടിസ്റ്റല്ല ഡയറക്ടറാണെന്ന് പറഞ്ഞ് സിനിമയുടെ ട്രെയ്ലര്‍ കാണിച്ചു തന്നു.

അതേസമയം അദ്ദേഹത്തിന്റെ അടുത്തിരുന്ന് അടികൊള്ളുന്നത് മഞ്ഞുമ്മല്‍ ഡയറക്ടറിന്റെ അനിയനാണ്. അദ്ദേഹമാണ് ഈ സിനിമയുടെ കാസ്റ്റിങ് ഡയറക്ടര്‍. അതിലും വലിയ കോമഡി തല്ലുമാല ഡയറക്ടര്‍ ഈ സിനിമയുടെ ക്യാമറമാന്റെ അനിയനാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പ്രസ്മീറ്റില്‍ ഞാന്‍ അദ്ദേഹത്തോട് (ഖാലിദ് റഹ്‌മാനോട്) ചെന്ന് സോറി പറഞ്ഞു. ‘അയ്യാ മണ്ണിച്ചിഡുങ്കേ’ന്ന്. കൂടെ അടുത്ത പടത്തില്‍ അവസരവും ചോദിച്ചു. ഈ അവസരത്തില്‍ ചോദിക്കാമോയെന്ന് അറിയില്ല, നിങ്ങള്‍ ഇനി തല്ലുമാല പോലെ ഒരു സിനിമയെടുക്കുമ്പോള്‍ എനിക്ക് അതില്‍ അവസരം തരണം. അതില്‍ വെച്ച് എന്നെ തിരിച്ച് അടിച്ചോളൂവെന്നും പറഞ്ഞു,’ വിജയമുത്തു പറയുന്നു


Content Highlight: Vijayamuthu Talks About How He Apologizes Khalidh Rahman For Hitting Him In Manjummel Boys

We use cookies to give you the best possible experience. Learn more