| Wednesday, 28th February 2024, 8:25 pm

ഭീകരമാകണം; മഞ്ഞുമ്മല്‍ ബോയ്‌സിനെ നന്നായി പെരുമാറാനാണ് ചിദംബരം പറഞ്ഞത്; പൊലീസ് സ്റ്റേഷനിലെ തല്ല് സീനിനെ കുറിച്ച് വിജയമുത്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

സിനിമയില്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, ലോക്കല്‍ ഗൈഡ് എന്നീ വേഷങ്ങളില്‍ എത്തിയിരുന്നത് തമിഴ് താരങ്ങളായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ മഞ്ഞുമ്മല്‍ ബോയ്‌സിനെ അവിടെയുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ തല്ലുന്ന സീനുണ്ടായിരുന്നു.

ആ സിനിമയില്‍ അവരെ തല്ലുന്ന ഇന്‍സ്പെക്ടറായി അഭിനയിച്ചത് വിജയമുത്തുവെന്ന തമിഴ് നടനാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി എസ്.എസ്. മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ച് പറയുകയാണ് വിജയമുത്തു.

‘ആദ്യ ദിവസം എന്നോട് ഡയറക്ടര്‍ വിശദമായി സംസാരിച്ചിരുന്നു. സ്റ്റേഷനില്‍ വെച്ച് എല്ലാവരെയും അടിക്കുന്ന സീനില്‍ നന്നായിട്ട് അടിക്കണമെന്നാണ് ആവശ്യപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യഥാര്‍ത്ഥത്തിലുള്ള പൊലീസുകാരന്‍ എന്താണ് ചെയ്തതെന്നൊക്കെ അദ്ദേഹം പറഞ്ഞു തന്നു.

അന്ന് പൊലീസുകാരന്‍ അവരോട് എങ്ങനെയാണ് പെരുമാറിയതെന്ന് കൃത്യമായി ഈ സിനിമയില്‍ പറയുന്നില്ല. ഇതിനേക്കാള്‍ എത്രയോ മുകളിലാണ് അത്.

ഞാന്‍ അവരെയൊക്കെ അടിച്ച ശേഷം എല്ലാവരെയും കൊലകേസില്‍ ലോക്കപ്പില്‍ ഇടാന്‍ പറഞ്ഞാല്‍ അടുത്ത ഒരു സീന്‍ കൂടെ കഴിഞ്ഞ് ഇന്റര്‍വെല്‍ ആകും. അപ്പോള്‍ അടിക്കുന്ന സീന്‍ അത്രയും ഭീകരമാകണമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു,’ വിജയമുത്തു പറഞ്ഞു.


Content Highlight: Vijayamuthu Talks About Chidambaram And Manjummel Boys

We use cookies to give you the best possible experience. Learn more