| Friday, 17th September 2021, 8:44 pm

ജനങ്ങള്‍ പുറത്താക്കും മുന്നേ ഒറ്റയാന്‍ ഹൈക്കമാന്റ് പുറത്താക്കി; രൂപാണിയെ പരിഹസിച്ച് ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്തില്‍ വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.

വിശ്വാസ വോട്ടെടുപ്പില്ലാതെ രൂപാണിയെ ബി.ജെ.പിയുടെ ഒറ്റയാന്‍ ഹൈക്കമാന്റ് പുറത്താക്കിയെന്നും 2022ല്‍ ഗുജറാത്തിലെ ജനങ്ങള്‍ ചെയ്യേണ്ട കാര്യമായിരുന്നു അതെന്നും ചിദംബരം പറഞ്ഞു.

‘രൂപാണി നേതൃത്വം നല്‍കിയ സര്‍ക്കാരിനെ വിശ്വാസവോട്ട് പോലും ഇല്ലാതെ ഒറ്റയാന്‍ ഹൈക്കമാന്റ് പുറത്താക്കിയിരിക്കുന്നു. ദൈവത്തിന് സ്തുതി, 2022ല്‍ ജനങ്ങള്‍ രൂപാണിയെ പുറത്താക്കും മുന്‍പേ നിങ്ങളത് ചെയ്തു,’ ചിദംബരം ട്വീറ്റ് ചെയ്തു.

രൂപാണി സ്ഥാനം ഒഴിഞ്ഞെങ്കിലും പകരം അധികാരമേറ്റ ഭൂപേന്ദ്ര പട്ടേലിനും ഇതേ ഗതിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജനങ്ങളുടെ വിശ്വാസവോട്ടില്‍ ഭൂപേന്ദ്ര പട്ടേലും പുറത്താക്കപ്പെടും,’ ചിദംബരം പറഞ്ഞു.

21 പുതുമുഖങ്ങളടക്കം 24 അംഗങ്ങള്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. വിജയ് രൂപാണി മന്ത്രിസഭയിലെ മിക്ക പ്രമുഖരേയും ഒഴിവാക്കിയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഭൂപേന്ദ്ര പട്ടേലിനെ പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

ഗുജറാത്തില്‍ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, പര്‍ഷോത്തം രൂപാല എന്നിവരുടെ പേരുകളാണ് രൂപാണിക്ക് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നത്.

കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗര്‍ ഹവേലി, ദാമന്‍, ഡിയു, ലക്ഷദ്വീപ് എന്നിവയുടെ അഡ്മിനിസ്ട്രേറ്ററും ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത പ്രഫുല്‍ ഖോഡ പട്ടേലിനേയുംസംസ്ഥാന കൃഷി മന്ത്രി ആര്‍.സി. ഫാല്‍ഡു എന്നിവരെയും പരിഗണിക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ എല്ലാം തള്ളിക്കൊണ്ടാണ് ഭൂപേന്ദ്ര പട്ടേലിന് നറുക്കു വീണത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Vijay Rupani-led govt in Gujarat voted out by BJP high command: Congress leader P Chidambaram

We use cookies to give you the best possible experience. Learn more