തന്നെ വിമര്‍ശിച്ച തിയേറ്റര്‍ ഉടമയെ നേരില്‍ കണ്ട് വിജയ് ദേവരകൊണ്ട; വിജയ് എളിമയുള്ള മനുഷ്യനെന്ന് മനോജ് ദേശായി
Movie Day
തന്നെ വിമര്‍ശിച്ച തിയേറ്റര്‍ ഉടമയെ നേരില്‍ കണ്ട് വിജയ് ദേവരകൊണ്ട; വിജയ് എളിമയുള്ള മനുഷ്യനെന്ന് മനോജ് ദേശായി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th August 2022, 11:01 pm

വമ്പന്‍ ഹൈപ്പിലെത്തിയ വിജയ് ദേവരകൊണ്ട ചിത്രം ലൈഗര്‍ ബോക്സ് ഓഫീസില്‍ നിരാശപ്പെടുത്തുകയാണ്. വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായ ചിത്രം നിരാശപ്പെടുത്തി എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. വിജയ് ദേവരകൊണ്ടയുടെ പ്രകടനം മാത്രമാണ് ആശ്വാസമായത് എന്നും അദ്ദേഹത്തിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ഇങ്ങനെയായിരുന്നില്ല വരേണ്ടിയിരുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

അതിനിടെ ‘ലൈഗര്‍’ പരാജയത്തില്‍ നടന്‍ വിജയ് ദേവരകൊണ്ടയെ മുംബൈയിലെ പ്രമുഖ തിയേറ്ററുടമയായ മനോജ് ദേശായി വിമര്‍ശിച്ചത് സമൂഹമമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേ മനോജ് ദേശായിയെ സന്ദര്‍ശിച്ചിരിക്കുകയാണിപ്പോള്‍ വിജയ് ദേവരകൊണ്ട.

മുംബൈയിലെത്തിയാണ് നടന്‍ മനോജ് ദേശായിയുമായി കൂടിക്കാഴ്ച നടത്തിയത്. നടനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മനോജ് ദേശായി ക്ഷമ ചോദിക്കുകയും ചെയ്തു.

‘വിജയ് ദേവരകൊണ്ട എളിമയുള്ള മനുഷ്യനാണ്. അദ്ദേഹത്തിന് നല്ലൊരു ഭാവിയുണ്ട്. ദേവരകൊണ്ടയുടെ എല്ലാ സിനിമകളും ഇനി ഞാന്‍ സ്വീകരിക്കും. ഞാന്‍ രണ്ട് നടന്മാരോട് മാത്രമേ മാപ്പ് പറഞ്ഞിട്ടുള്ളു. ഒരാള്‍ അമിതാഭ് ബച്ചനും മറ്റേയാള്‍ വിജയ് ദേവരകൊണ്ടയും,’ മനോജ് ദേശായി പറഞ്ഞു.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പെള്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റിവെച്ചതിന് ലൈഗര്‍ ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ ആഹ്വാനമുയര്‍ന്നിരുന്നു. ഇതിന് മറുപടിയായി ബഹിഷ്‌കരിക്കുന്നവര്‍ ബഹിഷ്‌ക്കരിച്ചോട്ടെ എന്നായിരുന്നു ദേവരകൊണ്ട പറഞ്ഞിരുന്നത്. വിജയിയുടെ ഈ പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചുവെന്നും മനോജ് ദേശായി പറഞ്ഞിരുന്നു.

അതേസമയം, പുരി ജഗനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ ബോളിവുഡ് താരം അനന്യ പാണ്ഡേയാണ് നായികയായത്. ചിത്രത്തിന് ലഭിക്കുന്ന മോശം അഭിപ്രായങ്ങള്‍ക്ക് കാരണം വിജയ് ദേവരകൊണ്ടയുടെ മോശം പെരുമാറ്റമാണെന്ന് ചിത്രത്തിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായ മനോജ് ദേശായി കുറ്റപ്പെടുത്തിയിരുന്നു. ലൈഗറിന്റെ പ്രൊമോഷന്‍ പരിപാടിക്കിടയില്‍ വിജയ് മേശമേല്‍ കാല്‍ കയറ്റിവെച്ചതിനെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

രമ്യ കൃഷ്ണ, റോണിത് റോയ്, മാര്‍ക്കണ്ഡ് ദേശ്പാണ്ഡേ, അലി, ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.