Advertisement
Entertainment
വ്യത്യസ്തമായ ഒരു മുയര്‍ച്ചി
അമര്‍നാഥ് എം.
2025 Feb 06, 09:58 am
Thursday, 6th February 2025, 3:28 pm

1997ല്‍ പുറത്തിറങ്ങിയ ബ്രേക്ക്ഡൗണ്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ അഡാപ്‌റ്റേഷനായി ഒരുങ്ങിയ ചിത്രമാണ് വിടാമുയര്‍ച്ചി. യാതൊരു മാസ് മൊമന്റും ഇല്ലാത്ത ബ്രേക്ക്ഡൗണ്‍ തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ അതില്‍ അജിത് എന്ന സൂപ്പര്‍താരത്തിന് എന്ത് ചെയ്യാനുണ്ടാകും എന്ന സംശയമുണ്ടായിരുന്നു. വെറും മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തമിഴിലെ പ്രോമിസിങ് സംവിധായകനായ മഗിഴ് തിരുമേനി അജിത്തിനെ നായകനാക്കി സിനിമ ചെയ്യുമ്പോള്‍ ഒരിക്കലും മാസ് മസാല ചിത്രമാകില്ലെന്ന ചിന്തയുണ്ടായിരുന്നു.

അര്‍ജുന്‍ എന്ന സാധാരണക്കാരനായി എത്തുന്ന അജിത്താണ് സിനിമയിലെ ഏറ്റവും വലിയ പ്രത്യേകത. ആരാധകര്‍ക്ക് സ്റ്റാറ്റസിടാനോ, ആഘോഷിക്കാനോ ഉള്ള ഒരു പഞ്ച് ഡയലോഗ് പോലും അജിത്തിന് വിടാമുയര്‍ച്ചിയില്‍ ഇല്ല. വളരെ സിമ്പിളായിട്ടുള്ള ഇന്‍ട്രോയാണ് സംവിധായകന്‍ അജിത്തിന് നല്‍കിയത്. എന്നിരുന്നാലും ആദ്യപകുതിയില്‍ വരുന്ന അടിച്ചുപൊളി പാട്ട് തിയേറ്ററുകളെ ഇളക്കിമറിച്ചു.

ഡിവോഴ്‌സ് പേപ്പറുകള്‍ ഫയല്‍ ചെയ്ത ശേഷം അവസാനമായി ഒന്നിച്ചൊരു യാത്ര പോകുന്ന ദമ്പതികള്‍ക്ക് വഴിമധ്യേ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ കഥ. യാതൊരു ഹൈ മൊമന്റും ഇല്ലാതെയാണ് ആദ്യപകുതി മുന്നോട്ടുപോകുന്നത്. വില്ലന്റെ ഗ്യാങ്ങ് നായകനെ ഓരോ തവണ നിസ്സഹായനാക്കുമ്പോഴും ഒരു ആക്ഷന്‍ ബ്ലോക്ക് പ്രതീക്ഷിച്ച ആരാധകര്‍ നിരാശരാകുന്ന കാഴ്ചയാണ് കണ്ടത്.

രണ്ടാം പകുതി ആരംഭിച്ച് അരമണിക്കൂര്‍ പിന്നിടുമ്പോഴും അജിത്തിന്റെ കഥാപാത്രത്തിന്റെ നിസ്സഹായത മാറിയിട്ടില്ല. എന്നാല്‍ അവസാന 40 മിനിറ്റ് അജിത് എന്ന താരത്തിന്റെ ആരാധകര്‍ക്ക് കൈയടിക്കാനും ആര്‍ത്ത് വിളിക്കാനുമുള്ള രംഗങ്ങളാണ് സംവിധായകന്‍ ഒരുക്കിവെച്ചത്. അതില്‍ തന്നെ കാറിനുള്ളില്‍ വെച്ചുള്ള ഫൈറ്റ് ഈയടുത്ത് തമിഴില്‍ കണ്ട മികച്ച ആക്ഷന്‍ രംഗങ്ങളില്‍ ഒന്നാണ്.

പിന്നീട് അങ്ങോട്ടുള്ള ഓരോ സീനും തിയേറ്ററുകളെ ഇളക്കിമറിച്ചു. അജിത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സിനെ മാക്‌സിമം ലെവലില്‍ സംവിധായകന്‍ അവതരിപ്പിച്ചപ്പോള്‍ ഫാന്‍ബോയ് അനിരുദ്ധ് പാട്ടുകളും ബി.ജി.എമ്മും കൊണ്ട് തന്റെ ഭാഗവും ഗംഭീരമാക്കി. പ്രധാന വില്ലന്മാരില്‍ ആരെയും നായകന്‍ നേരിട്ട് കൊല്ലാത്തതും വ്യത്യസ്തമായ പരീക്ഷണമായി അനുഭവപ്പെട്ടു. അവസാനത്തോടടുക്കുമ്പോള്‍ ചില രംഗങ്ങള്‍ പ്രെഡിക്ടബിളായത് ന്യൂനതയായി അനുഭവപ്പെട്ടു.

അജിത് എന്ന താരം സാധാരണക്കാരനായ അര്‍ജുനായി മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ചുള്ളന്‍ ഗെറ്റപ്പില്‍ വന്നതും മികച്ചതായിരുന്നു. കാര്‍ ആക്ഷന്‍ സീനുകളില്‍ ഇന്ത്യന്‍ സിനിമയില്‍ അജിത്തിന് വെല്ലുവിളിയുയര്‍ത്താന്‍ മറ്റാരുമില്ലെന്ന് വിടാമുയര്‍ച്ചിയിലെ സീന്‍ അടിവരയിട്ട് പറയുന്നുണ്ട്. ആദ്യ പകുതിയില്‍ കണ്‍ട്രോള്‍ഡ് ആയിട്ടുള്ള പ്രകടനവും അഭിനന്ദനാര്‍ഹമാണ്.

 

റെജീന കസാന്ദ്ര അവതരിപ്പിച്ച ദീപികയാണ് പിന്നീട് ഞെട്ടിച്ച പ്രകടനം. എപ്പോള്‍ എന്ത് ചെയ്യുമെന്ന് പറയാന്‍ കഴിയാത്ത സൈക്കോ കഥാപാത്രമായി റെജീന ജീവിച്ചു. എന്നാല്‍ തുടര്‍ച്ചയായി സൈക്കോ കഥാപാത്രങ്ങളില്‍ നടി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ എന്ന് സംശയമാണ്. ഹാര്‍ലി ക്വീന്‍ എന്ന കോമിക് കഥാപാത്രത്തിന്റെ അനുകരണമായി ദീപിക എന്ന കഥാപാത്രത്തെ തോന്നി.

അര്‍ജുന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെങ്കിലും സ്‌ക്രീന്‍ പ്രസന്‍സും ആറ്റിറ്റിയൂഡും കൊണ്ട് തന്റെ ഭാഗം ഗംഭീരമാക്കി. അജിത്- തൃഷ പെയര്‍ സ്‌ക്രീനില്‍ കാണാന്‍ ഗംഭീരമായിരുന്നെങ്കിലും തൃഷക്ക് കഥയില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

മാസ് ഫ്‌ളേവറുകളൊന്നും ഇല്ലാത്ത കഥയില്‍ തന്റെ ഇഷ്ടനടനെ മികച്ച രീതിയില്‍ പ്രസന്റ് ചെയ്യാന്‍ അനിരുദ്ധിന്റെ സംഗീതത്തിന് സാധിച്ചു. തന്റെ സ്ഥിരം ടെംപ്ലേറ്റില്‍ നിന്ന് മാറിയാണ് അനിരുദ്ധ് വിടാമുയര്‍ച്ചിയില്‍ സംഗീതമൊരുക്കിയത്. ക്ലൈമാക്‌സ് ഫൈറ്റിന് കൊടുത്ത പാട്ടിന് തിയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു.

അസര്‍ബൈജാന്റെ ജോഗ്രഫിയില്‍ കഥ പറഞ്ഞത് ചിത്രത്തെ വ്യത്യസ്തമാക്കി. ഓം പ്രകാശിന്റെ ഛായാഗ്രഹണമികവ് എടുത്തറിയിക്കുന്ന പല ഷോട്ടുകളും ചിത്രത്തിലുണ്ട്. മിലന്റെ ആര്‍ട്ട് ഡയറക്ഷനും ഗംഭീരമായി അനുഭവപ്പെട്ടിട്ടുണ്ട്. ഓവര്‍ ദി ടോപ്പ് ആക്കാത്ത സുപ്രീം സുന്ദറിന്റെ ആക്ഷന്‍ രംഗങ്ങളും മികച്ച അനുഭവമായിരുന്നു.

മൊത്തത്തില്‍ അജിത് എന്ന സ്റ്റാറിനെ വെച്ച് ചെയ്ത നോര്‍മല്‍ ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ വിടാമുയര്‍ച്ചി നല്ലൊരു തിയേറ്റര്‍ അനുഭവമായി മാറുന്നുണ്ട്.

Content Highlight: Vidaamuyarchi movie Review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം