| Sunday, 19th February 2023, 5:02 pm

പശുക്കടത്താരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന പ്രതിക്ക് പിന്തുണയുമായി ബജ്‌റംഗ്ദള്‍- വി.എച്ച്.പി റാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പശുവിനെ കടത്തിയെന്നൊരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിയെ അനുകൂലിച്ച് റാലി നടത്തി തീവ്ര ഹിന്ദുത്വ സംഘടനകള്‍. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ മോനു മനേസര്‍ കേസില്‍ പ്രതിയാക്കപ്പെട്ടതിന് പിന്നാലെയാണ് റാലി. വിശ്വഹിന്ദു പരിഷത്, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകളാണ് റാലിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ചൊവ്വാഴ്ചയായിരുന്നു പശുവിനെ കടത്തിയതില്‍ പങ്കുണ്ടെന്നാരോപിച്ച് നാസിര്‍, ജുനൈദ് എന്നിവരെ ബദ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇരുവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ഇതുവരെ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു റാലി നടന്നത്. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ ഭസ്മമാക്കി മാറ്റുമെന്നും, മോനുവിന് പിന്തുണയറിയിക്കുന്നുവെന്നുമായിരുന്നു റാലിയിലെ മുദ്രാവാക്യങ്ങള്‍.

രാജസ്ഥാന്‍ സര്‍ക്കാരിനെതിരേയും പ്രതിഷേധക്കാര്‍ മുദ്രാവാക്യമുയര്‍ത്തി.

കേസില്‍ സി.ബി.ഐ ഇടപെടണമെന്നും രാജസ്ഥാന്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും ബദ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.

‘രാജസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ക്ക് ഒന്നും പ്രതീക്ഷിക്കാനാവില്ല, അതിനാല്‍ സി.ബി.ഐ ഇടപെടണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഈ അവസരം ദുരുപയോഗം ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് നിയമ വിരുദ്ധമാണ്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഞങ്ങള്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും.’ വി.എച്ച്.പി നേതാവിന ഉദ്ധരിച്ച് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

2016മുതല്‍ ബജ്‌റംഗ്ദളിന്റെ സജീവ പ്രവര്‍ത്തകനാണ് മോനു മനേസര്‍. പശുക്കടത്തുകാര്‍ക്കെതിരെ കൊലവിളിയുയര്‍ത്തുന്നതിന്റെ വീഡിയോകളും മോനു സമൂഹമാധ്യങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Content Highlight: VHP and BajrangDal holds rally in support of accused in the murder of two muslim men claiming cow slaughter

We use cookies to give you the best possible experience. Learn more