| Saturday, 23rd January 2021, 11:36 am

മോഹന്‍ലാലിനെ വിളിച്ച് ശല്യം ചെയ്ത മദ്യപാനി; ഇന്ന് ജീവിതം സിനിമയായി; 'വെള്ള'ത്തിലെ വൈറലായ യഥാര്‍ത്ഥ മുരളിയും പോസ്റ്റും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ചിത്രം വെള്ളം തിയ്യേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. മുരളി കുന്നുംപുറം എന്നയാളുടെ യഥാര്‍ത്ഥ ജീവിതത്തെയാണ് ജയസൂര്യ സ്‌ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്. മദ്യപാനത്തെക്കുറിച്ചും
മോഹന്‍ലാലിനോടുള്ള ആരാധനയെക്കുറിച്ചും തുടര്‍ന്നുണ്ടായ ചില സംഭവങ്ങളെക്കുറിച്ചും മുരളി കുന്നുംപുറം ഫേസ്ബുക്കില്‍ കുറിച്ച പഴയ ഒരു പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്.

മോഹന്‍ലാലിന്റെ സിനിമകള്‍ റിലീസിന്റെ അന്നു തന്നെ കാണുമെന്നും ഇഷ്ടമായാല്‍ വീണ്ടും കാണുമെന്നും ഇഷ്ടപ്പെട്ടില്ലെങ്കില്‍ മദ്യപിച്ച് ആ ദിവസം തീര്‍ക്കുമെന്നും മുരളി പോസ്റ്റില്‍ പറയുന്നു. സിനിമ കണ്ട് മോഹന്‍ലാലിനെ വിളിക്കുന്നത് തന്റെ ശീലമായിരുന്നുവെന്നും വിളിച്ച് വെറുപ്പിച്ചതിനെത്തുടര്‍ന്ന് മോഹന്‍ലാലിന് ഫോണ്‍നമ്പര്‍ മാറ്റേണ്ടി വന്നുവെന്നും മുരളി കുറിച്ചിട്ടുണ്ട്.

മോഹന്‍ലാലുമായി പിന്നീട് താന്‍ സൗഹൃദത്തിലായെന്നും മുരളി പോസ്റ്റില്‍ പറയുന്നു. മുരളി ഇപ്പോള്‍ ബിസിനസുകാരനാണ്. മദ്യപാനത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടുവെന്നും പോസ്റ്റില്‍ മുരളി പറയുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാകട്ടെ എന്നാണ് പോസ്റ്റിന് താഴെ പലരുടെയും കമന്റുകള്‍.

മുരളി കുന്നുംപുറത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഫുള്‍ ടൈം മദ്യപിച്ച് ലക്കുകെട്ട് നടന്നൊരു കാലമുണ്ടായിരുന്നെനിക്ക്. അക്കാലത്ത് ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാല്‍ സിനിമയായിരുന്നു. എനിക്ക് സിനിമയെന്നാല്‍… ‘ലാലേട്ടന്‍”. മൂപ്പരുടെ പടം റിലീസിന്റെ അന്ന് തന്നെ കണ്ടില്ലെങ്കില്‍ വല്ലാത്തൊരു പിടപ്പാണ് മനസ്സില്‍. അടിയുണ്ടാക്കിയെങ്കിലും ലാലേട്ടന്റെ പടം കൂട്ടുകാര്‍ക്കൊപ്പം ആദ്യഷോ തന്നെ കണ്ടിരിയ്ക്കും. പടം ഇഷ്മായാല്‍ പിന്നെയും പിന്നെയും കാണും. ഇഷ്ടമായില്ലെങ്കില്‍ കുടിച്ച് കുടിച്ച് ആ ദിവസം തീര്‍ക്കും…

സങ്കടം തീരുവോളം കരയും… ഒരിക്കല്‍ ഒരു സിനിമ കണ്ട് സങ്കടം മൂത്ത് ലാലേട്ടനെ വിളിക്കാന്‍ തോന്നി. ഒരുപാട് പണിപ്പെട്ട് അദ്ദേഹത്തിന്റെ അക്കാലത്തെ ബി.പി.എല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. ഇന്‍കമിംഗിന് വരെ ചാര്‍ജ് ഈടാക്കുന്ന കാലം. പേടിച്ച് പേടിച്ച് ഞാന്‍ വിളിച്ചു. സിനിമാ എനിക്കുണ്ടാക്കിയ വേദന പറഞ്ഞ് കുറെ കരഞ്ഞു… എല്ലാം ക്ഷമയോടെ അദ്ദേഹം കേട്ടിരുന്നു. പിന്നെ എനിക്കതു പതിവായി… സിനിമ കണ്ടാല്‍ ആദ്യ ദിവസം തന്നെ ലാലേട്ടനെ വിളിക്കും… വിളിച്ച് വിളിച്ച് വെറുപ്പിക്കും.

അങ്ങനെ പൊറുതിമുട്ടി ലാലേട്ടന്‍ ആ നമ്പര്‍ മാറ്റി. പിന്നെ പുതിയ നമ്പറിന് ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല… ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു… എന്റെ കുടിയും… വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോ മുഴുക്കുടിയും പട്ടിണിയും അവസാനിപ്പിച്ച് ഞാന്‍ ബിസിനസ്സ് തുടങ്ങി. ജീവിതം നേര്‍രേഖയിലായി. കുടിച്ച് നടന്ന കാലത്ത് ഒരുപാട് പേരെ വെറുപ്പിച്ചിട്ടുണ്ട്. സങ്കടപ്പെടുത്തിയിട്ടുണ്ട്… പലരെയും നേരിട്ടുകൊണ്ടും ഫോണ്‍ വിളിച്ച് മാപ്പ് പറഞ്ഞും കൂടെ നിറുത്തി. പക്ഷെ ലാലേട്ടനോട് മാപ്പ് പറയണമെന്ന ആഗ്രഹം മാത്രം സാധിച്ചതേയില്ല.

അങ്ങനെയിരിക്കെ കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡില്‍ നിന്ന് ദുബായ് എയര്‍പ്പോര്‍ട്ടിലെത്തി നാട്ടിലേക്കുള്ള വിമാനം കാത്ത് എമിറൈറ്റ്‌സിന്റെ ഫസ്‌റ് ക്ലാസ്സ് ലോഞ്ചില്‍ വിശ്രമിക്കുമ്പോള്‍ ചെറിയൊരു കാറ്റ് പോലെ എന്റെ അരികിലൂടെ ഒരാള്‍ കടന്നുപോയി. ഒരു നിമിഷത്തെ ഷോക്കിന് ശേഷം ഞാന്‍ തിരിച്ചറിഞ്ഞു. ”ലാലേട്ടന്‍”! അദ്ദേഹം മൂലയിലുള്ള ഒരു ചെയറില്‍ പോയിരുന്നു. പോയി പരിചയപ്പെടണമെന്നും മാപ്പ് പറയണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഭയം കാരണം കുറച്ചു നേരം നോക്കി നിന്നു.

അവസാനം ധൈര്യം സംഭരിച്ച് ഞാന്‍ പോയി പരിചയപ്പെട്ടു. എല്ലാം തുറന്നു പറഞ്ഞു മാപ്പിരന്നു. ലാലേട്ടന്റെ ഫോണ്‍ നമ്പര്‍ മാറ്റാന്‍ കാരണക്കാരനായതില്‍ സങ്കടമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു ചെറുപുഞ്ചിരിയോടെ ലാലേട്ടന്‍ എന്റെ തോളില്‍ തട്ടി ഇങ്ങനെ പറഞ്ഞു ”മുരളീ… ഞാനെന്റെ ഒരു നമ്പറല്ല മാറ്റിയത് ജീവിതമാണ്… അതൊരുപാട് പേര്‍ക്ക് പ്രചോദനമാകട്ടെ… ‘ ഇത്രയും പറഞ്ഞു അദ്ദേഹം നടന്നു നീങ്ങി. എന്റെ ജീവിതത്തിലേക്ക് ഒരു സ്വപ്നം ഇറങ്ങിവന്ന ദിവസമായിരുന്നു. ഞാന്‍ മദ്യപാനം നിറുത്തിയ അന്ന് മുതല്‍ ആഗ്രഹിച്ച സ്വപ്നം…

പിന്നെയൊരു ദിവസം ”റാം” സിനിമയുടെ ലൊക്കേഷനില്‍ കാണാന്‍ പോയപ്പോള്‍ എന്റെ ഫോണ്‍ വാങ്ങി അദ്ദേഹത്തിന്റെ പുതിയ നമ്പര്‍ ഡയല്‍ ചെയ്തു തന്നു. ജീവിതത്തിലെ മറ്റൊരു സന്തോഷം നടന്ന ദിവസമായിരുന്നു അത്. ഒരു കാലത്ത് കുടിച്ച് ലക്കുകെട്ട എന്റെ വിളികള്‍ കാരണം ഫോണ്‍ നമ്പര്‍ മാറ്റിയ അദ്ദേഹം സ്വന്തം നമ്പര്‍ എനിക്ക് തന്നപ്പോള്‍ ഉണ്ടായത് വെറും സന്തോഷം മാത്രമല്ല. അഭിമാനം കൂടി ആയിരുന്നു.

ഒരു കുടിയന്‍ തന്റെ ജീവിതത്തില്‍ നിന്ന് നഷ്ടപ്പെട്ടുപോയ പലതും തിരിച്ചുപിടിച്ച് അഭിമാനിച്ച മുഹൂര്‍ത്തം… വിഷുവിനും കൊറോണക്കാലത്തുമൊക്കെ എന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കരുതലിന്റെ മെസ്സേജുകള്‍ വന്നുകൊണ്ടിരുന്നു ഉപദ്രവിച്ചവരെപ്പോലും സ്‌നേഹിക്കുന്ന ഈ മനസ്സുമായി ഒരായിരം വര്‍ഷം ജീവിക്കാന്‍ പ്രിയപ്പെട്ട ലാലേട്ടന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vellam film real life Murali facebook post viral

We use cookies to give you the best possible experience. Learn more