| Friday, 8th October 2021, 1:45 pm

രേഖകളില്ലാത്തതിനാല്‍ ഒഴിവാക്കപ്പെട്ട ഏഴായിരത്തോളം കൊവിഡ് മരണങ്ങള്‍ കണ്ടെത്തി; പട്ടിക പുതുക്കും; അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും നഷ്ടപരിഹാരമെന്ന് വീണ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അര്‍ഹതയുള്ള എല്ലാവര്‍ക്കും കൊവിഡ് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രേഖകളുടെ അഭാവം മൂലം ചില കൊവിഡ് മരണങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവായിട്ടുണ്ടെന്നും ഇത്തരത്തില്‍ രേഖകളില്ലാത്തതിനാല്‍ ഒഴിവാക്കപ്പെട്ട ഏഴായിരത്തോളം കൊവിഡ് മരണങ്ങള്‍ കണ്ടെത്തിയതായും വീണാ ജോര്‍ജ് അറിയിച്ചു.

കൊവിഡ് മരണങ്ങള്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാന്‍ തുടങ്ങിയത് ജൂണ്‍ മാസം മുതലാണ്. അതിന് മുന്‍പ് രേഖകളുടെ അഭാവം മൂലം ചില മരണങ്ങള്‍ ഒഴിവായിട്ടുണ്ട്. ഇത്തരത്തില്‍ രേഖകളില്ലാത്തതിനാല്‍ ഒഴിവാക്കപ്പെട്ട ഏഴായിരത്തോളം കൊവിഡ് മരണങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്.

സര്‍ക്കാര്‍ തന്നെ പരിശോധിച്ച് കണ്ടെത്തിയതാണ് ഈ കൊവിഡ് മരണങ്ങള്‍. മെഡിക്കല്‍ ബുള്ളറ്റിന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന റിപ്പോര്‍ട്ട് തുടങ്ങിയ വിവിധ രേഖകളുടെ അഭാവം മൂലമാകാം ഇവരുടെ പേരുകള്‍ അന്ന് പട്ടികയില്‍ ഇടം പിടിക്കാതെ പോയത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് നഷ്ടപരിഹാരത്തിനായി ഒക്ടോബര്‍ പത്ത് മുതലാണ് വീണ്ടും അപേക്ഷിക്കാന്‍ സാധിക്കുക. അതിന് മുന്‍പ് ഈ ഏഴായിരത്തോളം പേരുടെ പട്ടിക കൂടി പ്രസിദ്ധീകരിക്കും. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി നല്‍കാന്‍ സൗകര്യം ഒരുക്കും.
വരുംദിവസങ്ങളില്‍ തന്നെ പട്ടിക പ്രസിദ്ധീകരിക്കും. പട്ടിക പരിശോധിച്ച് പേരുണ്ടോ എന്ന് കുടുംബാംഗങ്ങള്‍ക്ക് നോക്കാവുന്നതാണ്. പേരില്ലെങ്കില്‍ പരാതി നല്‍കാനും സൗകര്യം ഒരുക്കും. ഇവര്‍ക്ക് ജില്ലാ തല സമിതിയെ സമീപിക്കാവുന്നതാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം പൂര്‍ത്തിയായതായും വീണാ ജോര്‍ജ് പറഞ്ഞു. പഠനത്തില്‍ ലഭ്യമായ ഡാറ്റ ക്രോഡീകരിച്ചു വരികയാണ്. പ്രാഥമികമായ റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടുണ്ട്. സമഗ്രമായ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെയാകും. സിറോ പ്രിവിലന്‍സിലൂടെ കണ്ടെത്തുന്നത് ഒരു വ്യക്തിയുടെ ശരീരത്തിലുള്ള പ്രതിരോധം, അല്ലെങ്കില്‍ ആന്റിബോഡി ഉത്പാദിക്കപ്പെട്ടിട്ടുണ്ടോ എന്നാണ്. രണ്ട് രീതിയിലൂടെ ഇത് കൈവരിക്കാം. രോഗം വന്ന് ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയിലൂടെയും വാക്സിനേഷനിലൂടെയും ഇത് കൈവരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നല്ല രീതിയില്‍ വാക്സിനേഷന്‍ നടന്നിട്ടുണ്ട്. 93 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്തിട്ടുണ്ട്. നല്ല രീതിയില്‍ രണ്ടാം ഡോസ് വാക്സിനും നല്‍കാനായി. രണ്ടാം തരംഗത്തില്‍ കുറേപേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇത് രണ്ടും കൂടി കണക്കിലെടുത്താല്‍ സ്വാഭാവികമായും കൂടുതല്‍ പേര്‍ പ്രതിരോധം കൈവരിച്ചിരിക്കാനാണ് സാധ്യത.

ആള്‍ക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് കൊവിഡ് മരണങ്ങള്‍ ചേര്‍ക്കുന്നത്. കേരളമാണിത് ആദ്യം നടപ്പിലാക്കിയത്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ വന്നയുടനെ തന്നെ അത് ചര്‍ച്ച ചെയ്യുകയും സംസ്ഥാനം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.

കൊവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേര്‍ക്ക് 3 മാസം കഴിഞ്ഞ് വാക്സിന്‍ എടുത്താല്‍ മതി. കൂടാതെ ഗുരുതരമായ അലര്‍ജിയുള്ളവരും വാക്സിനെടുക്കേണ്ട. കൊവിഡ് ഉണ്ടായാല്‍ ഗുരുതമാകാതിരിക്കുന്നത് വാക്സിന്‍ എടുക്കുന്നത് കൊണ്ടാണ്. വാക്സിന്‍ നമുക്കൊരു പ്രതിരോധ കവചമാണ്. അതിനാല്‍ വാക്സിനോട് ആരും വിമുഖത കാണിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more