| Monday, 19th April 2021, 9:25 am

മോഹക്കൊതിയനായ ചെറിയാന്‍ ഫിലിപ്പിനെ സി.പി.ഐ.എം അവഗണിച്ചു, തെറ്റുതിരുത്തിയാല്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം; വീക്ഷണം എഡിറ്റോറിയല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചെറിയാന്‍ ഫിലിപ്പിന് സി.പി.ഐ.എം രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ എഡിറ്റോറിയല്‍. തെറ്റുതിരിത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും മുഖപത്രം പറഞ്ഞുവെക്കുന്നു. മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് വിമതനായി വേഷംകെട്ടിച്ച് തുടലിട്ട കുരങ്ങനെപ്പോലെ ‘ചാടിക്കളിക്കട കുഞ്ഞിരാമാ’ എന്നു പറഞ്ഞ് ചുടുചോറ് മാന്തിച്ച ചെറിയാന്‍ ഫിലിപ്പിനെ സി.പി.ഐ.എം വീണ്ടും വഞ്ചിച്ചെന്നും വീക്ഷണം എഡിറ്റോറിയലില്‍ പറഞ്ഞു.

വിമതരെ സ്വീകരിക്കുന്നതില്‍ സി.പി.ഐ.എമ്മിന് എന്നും ഇരട്ടത്താപ്പുണ്ടായിരുന്നെന്നും കെ.ടി ജലീലിനും ടി.കെ ഹംസക്കും ലഭിച്ച പരിഗണന ചെറിയാന്‍ ഫിലിപ്പിന് സി.പി.ഐ.എം നല്‍കിയില്ലെന്നും മുഖപത്രം പറഞ്ഞുവെക്കുന്നു.

കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ സി.പി.ഐ.എം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടിവരുന്നവരുടെ ചോര പരമാവധി ഊറ്റിക്കുടിച്ച് എല്ലും തൊലിയും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയെ പോലെയാണ് സി.പി.ഐ.എം എന്നും മുഖപ്രസംഗം ആരോപിച്ചു.

സി.പി.ഐ.എമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടിവന്ന ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിന്റെ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. എ.കെ.ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും എതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുപോയിരുന്നെന്നും വീക്ഷണം ഓര്‍മിപ്പിച്ചു. ഈ തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും എഡിറ്റോറിയലില്‍ പറഞ്ഞു.

സി.പി.ഐ.എം രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിറകേ സജീവ രാഷ്ട്രീയം വിട്ട് താന്‍ പുസ്തക രചനയിലേക്ക് കടക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Veekshanam Editorial about Cherian Philip

We use cookies to give you the best possible experience. Learn more