| Monday, 27th June 2022, 2:43 pm

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചതില്‍ സന്തോഷം, വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം സംസാരിച്ചത് മറവി ബാധിച്ചയാളെപ്പോലെ : വി.ഡി സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡിമന്‍ഷ്യ(മറവിരോഗം) രോഗം ബാധിച്ച, ഇന്നലെ വരെയുള്ള കാര്യങ്ങള്‍ മറന്നയാളെപ്പോലെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വി.ഡി സതീസന്റെ പരാമര്‍ശം.

കേരള നിയമസഭയെ നാണംകെടുത്തിയ കയ്യാങ്കളിയ്ക്ക് മുന്‍കൈയ്യെടുത്ത ആളാണ് താനെന്ന കാര്യം മുഖ്യമന്ത്രി മറന്നുപോയെന്നും വി.ഡി സതീശന്‍ പറഞ്ഞു.

‘നിയമസഭയില്‍ ഹീനമായ പ്രവര്‍ത്തികളാണ് പ്രതിപക്ഷം കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങള്‍ എന്താണ് ചെയ്തത്? ഞങ്ങള്‍ വെളിയിലിറങ്ങി ഞങ്ങളുടെ പ്രതിഷേധം അറിയിച്ചു.

ഒരു നിയമസഭ മുഴുവന്‍ അടിച്ചു തകര്‍ക്കാന്‍, ഡയസില്‍ കയറി സ്പീക്കറെ തടയാന്‍, സ്പീക്കറുടെ കസേര എടുത്ത് നിലത്തിടാന്‍, വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ സ്വന്തം എം.എല്‍.എമാര്‍ക്ക് നിര്‍ദ്ദേശം കൊടുത്ത് പറഞ്ഞയച്ച പാര്‍ട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയന്‍ എന്ന് അദ്ദേഹം മറന്നുപോയി.

നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അപമാനകരമായ സംഭവമുണ്ടാക്കാന്‍ നിര്‍ദേശം കൊടുത്ത പിണറായി വിജയന്‍ ഇന്ന് വെളിയിലറങ്ങി മുദ്രാവാക്യം വിളിച്ചതിന് ഞങ്ങളെ നിയമസഭയുടെ ചട്ടം പഠിപ്പിക്കാന്‍ വരികയാണ്. അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഞങ്ങള്‍ നിയമസഭയുടെ ചട്ടം പഠിക്കാന്‍ താത്പര്യപ്പെടുന്നില്ല,’ വി.ഡി സതീശന്‍ പറഞ്ഞു.

Content Highlight: VD satheeshan slams Pinarayi vijayan, says he is happy that media could meet CM after so long

We use cookies to give you the best possible experience. Learn more