| Sunday, 21st November 2021, 8:08 pm

'ദുരിതകാലത്ത് ഇങ്ങനെ പിഴിയാന്‍ തീവ്ര വലതുപക്ഷ സര്‍ക്കാരിന് മാത്രമേ കഴിയു'; ബസ് ചാര്‍ജും വൈദ്യുതി നിരക്കും വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജും വൈദ്യുതി നിരക്കും വര്‍ധിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.

ബസ് വ്യവസായത്തിന് ഇന്ധന വില വര്‍ധനവും കോവിഡ് മഹാമാരിയും വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. അവര്‍ക്ക് മുന്നോട്ടു പോകുവാനുള്ള പിന്തുണ ആവശ്യവുമാണ്. പക്ഷെ അത് ജനങ്ങളുടെ മേല്‍ അധികഭാരം കെട്ടിവച്ചല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലയ്ക്ക് മുന്നൂറിരട്ടിക്ക് മേല്‍ നികുതി വര്‍ധിപ്പിച്ചതോടെ സംസ്ഥാന സര്‍ക്കാരിന് വാറ്റ് ഇനത്തില്‍ ഭീമമായ നികുതി വരുമാന വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചതിന്റെ വരുമാനത്തിന്റെ പത്തു ഇരട്ടിയോളം, ഏകദേശം അയ്യായിരം കോടി രൂപ അധികം ലഭിച്ച സര്‍ക്കാരാണിത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുതലുള്ള ധനകാര്യ മിസ്മാനെജ്മെന്റ് ആണ് ഈ പ്രതിസന്ധി ഉണ്ടാക്കിയത്. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി അതിനു ആക്കം കൂട്ടിയതാണ്. ദരിദ്രര്‍ അതി ദരിദ്രര്‍ ആവുകയും മധ്യവര്‍ഗം ദരിദ്രരുടെ പട്ടികയിലേക്ക് മാറുകയും ചെയ്യുന്ന ഈ ദുരിതകാലത്ത് ഇനിയും ജനങ്ങളെ പിഴിയാന്‍ ഒരു തീവ്രവലതു പക്ഷ സര്‍ക്കാരിന് മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഓട്ടോറിക്ഷകള്‍ക്കും, ടാക്‌സികള്‍ക്കും, ബസ് വ്യവസായത്തിനും ഡീസലിന് സബ്സിഡി നല്‍കണം എന്ന് കഴിഞ്ഞ രണ്ട് സമ്മേളനങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷം വാദിച്ചത് ഈ പ്രതിസന്ധി മുന്നില്‍ കണ്ടാണ്. പക്ഷെ പേരില്‍ മാത്രം ഇടതുപക്ഷമുള്ള ഈ സര്‍ക്കാര്‍ ആ ആവശ്യത്തോട് മുഖം തിരിച്ച് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്ന തീരുമാനമാണ് എടുക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

വലിയ പ്രതിസന്ധികാലത്ത് സില്‍വര്‍ ലൈനിനെ കുറിച്ച് പറയാന്‍ എങ്ങനെയാണ് ഈ സര്‍ക്കാരിന് സാധിക്കുന്നത്. ബസ് ചാര്‍ജും വൈദ്യുതി ചാര്‍ജും വര്‍ധിപ്പിക്കുവാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലെങ്കില്‍ വലിയ പ്രക്ഷോഭങ്ങള്‍ ഈ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരിയില്‍ തൊഴില്‍ നഷ്ടം ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ജനം നട്ടം തിരിയുമ്പോള്‍ ഒരു ഇടതുപക്ഷ സര്‍ക്കാരിന് എങ്ങനെയാണ് അവരെ എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടുന്ന തീരുമാനം എടുക്കാന്‍ കഴിയുക എന്നും സതീശന്‍ ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: VD Satheesan wants withdrawal of move to increase bus fares and electricity rates in Kerala

We use cookies to give you the best possible experience. Learn more