ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്, എനിക്ക് വേറെ പണിയുണ്ട്: വി.ഡി. സതീശന്‍
Kerala News
ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്, എനിക്ക് വേറെ പണിയുണ്ട്: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th February 2022, 2:44 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വി.ഡി. സതീശന്‍. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ താന്‍ ഏത് ഗ്രൂപ്പിലാണെന്ന് കൂടി പറയണമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

പാര്‍ട്ടി പുനസംഘടന നടക്കുന്നതിനാല്‍ തന്നേയും കെ.പി.സി.സി പ്രസിഡന്റിനേയും കാണാന്‍ പലരും വരുന്നുണ്ടെന്നും വേറെ ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടിയില്‍ പുനസംഘടന നടക്കുന്നതിനാല്‍ എല്ലാ ജില്ലകളില്‍ നിന്നും വരുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ കെ.പി.സി.സി പ്രസിഡന്റിനെ കെ.പി.സി.സി ഓഫീസില്‍ വെച്ചും എന്നെ ഇവിടെ വെച്ചും കാണുന്നുണ്ട്. ഏത് ഗ്രൂപ്പിലാണ് ഞാന്‍ പെട്ടതെന്ന് കൂടി ആരോപണം ഉന്നയിക്കുന്നവര്‍ പറയണം. വേറെ പണിയില്ലേ. വേറെ ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്. എനിക്ക് വേറെ പണിയുണ്ട്,’ വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് കണ്‍ന്റോന്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, ശബരീനാഥ്, കെ.പി. ശ്രീകുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം, കെ.സുധാകരന്‍ അനുകൂലികളുടെ മിന്നല്‍ പരിശോധന വി.ഡി. സതീശന്റെ വസതിയില്‍ നടന്നിരുന്നു. സതീശന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം നടക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതോടെയാണ് സുധാകരന്‍ ആളെവിട്ട് മിന്നല്‍ പരിശോധന നടത്തിയത്.

സതീശന്റെ സാന്നിധ്യത്തില്‍ ഡി.സി.സി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം.എം.വാഹിദ്, വി.എസ്.ശിവകുമാര്‍, കെ.എസ്. ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. ശീകുമാര്‍, യൂജിന്‍ തോമസ് തുടങ്ങിയവരുമാണ് ഈ സമയം വസതിയില്‍ ഉണ്ടായിരുന്നത്.

സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, കെ.പി.സി.സി പ്രസിഡന്റിന്റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരായിരുന്നു കെ. സുധാകരന്റെ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്. സതീശന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന നേതാക്കള്‍ കെ.പി.സി.സി പരിശോധനാ സംഘം വരുന്നുണ്ടെന്ന കാര്യം അറിഞ്ഞ് ചിതറിയോടിയതായും റിപ്പോര്‍ട്ട് വരുന്നുണ്ട്.

വിഷയം ചൂണ്ടിക്കാട്ടി ഗ്രൂപ്പ് യോഗത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെ.പി.സി.സി നേതൃത്വമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

അതേസമയം, വി.ഡി. സതീശന്റെ വസതിയില്‍ ഗ്രൂപ്പ് യോഗമാണ് നടന്നതെന്ന് തോന്നുന്നില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞിരുന്നു. റെയ്ഡ് ചെയ്യാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. ഗ്രൂപ്പ് യോഗം ഗുണകരമല്ല. ഗ്രൂപ്പ് രഹിതമായ പാര്‍ട്ടിയാണ് ലക്ഷ്യമെന്നും സുധാകരന്‍ വ്യക്തമാക്കി.


Content Highlights: VD Satheesan speaking about the news that a secret meeting held at his house