| Wednesday, 20th October 2021, 10:16 pm

സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നു പറയുന്നതല്ലാതെ പ്രായോഗിക തലത്തിലില്ല; കുറ്റ്യാടിയില്‍ പതിനേഴുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത് ഞെട്ടിപ്പിക്കുന്നതെന്ന് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോഴിക്കോട് കുറ്റ്യാടിയില്‍ പതിനേഴുകാരിയായ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അടുത്തിടെയായി സംസ്ഥാനത്ത് കൂടി വരുന്നത് ഗൗരവമായി കാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ പെണ്‍മക്കള്‍ക്കും അമ്മമാര്‍ക്കും സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നു പറയുന്നതല്ലാതെ പ്രായോഗിക തലത്തില്‍ അതു നടപ്പാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കുറ്റ്യാടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിന് പഴുതടച്ച രീതിയിലുള്ള അന്വേഷണം നടത്തി അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിക്കണം,’ വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം, 17കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 4 പേരെ ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കോഴിക്കോട്ടെ ഒരു ടൂറിസം കേന്ദ്രത്തിലേക്ക് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വിനോദ സഞ്ചാരത്തിനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

തുടര്‍ന്ന് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. ആണ്‍സുഹൃത്തും അയാളുടെ മൂന്ന് കൂട്ടുകാരും ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

വൈകീട്ട് ബോധം തെളിഞ്ഞപ്പോള്‍ ഇരുചക്രവാഹനത്തില്‍ വഴിയില്‍ ഇറക്കി വിടുകയായിരുന്നുവെന്നും, ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ മൂന്ന് കായക്കൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവരുടെ അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും അതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കൂവെന്നും പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGTS:  VD Satheesan says it is shocking that a 17-year-old girl was gang-raped in Kuttyadi.

We use cookies to give you the best possible experience. Learn more