| Thursday, 24th March 2022, 5:58 pm

പിണറായി മോദിയെ കാണുന്ന സമയത്ത് യു.ഡി.എഫ് എം.പിമാര്‍ കയ്യേറ്റം ചെയ്യപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചന: സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സി.പി.ഐ.എമ്മിനും ബി.ജെ.പിക്കും ഇടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ദല്‍ഹിയില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്ന സമയത്ത് തന്നെ യു.ഡി.എഫ് എം.പിമാര്‍ കയ്യേറ്റം ചെയ്യപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സതീശന്‍ പറഞ്ഞു.

ഒരാഴ്ചയായി ദല്‍ഹി കേന്ദ്രീകരിച്ച് സി.പി.ഐ.എമ്മും സംഘപരിവാറും തമ്മിലുള്ള ഒത്തുതീര്‍പ്പിന് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ലമെന്റിന് മുന്നില്‍ യു.ഡി എഫ് എം.പിമാരെ കയേറ്റം ചെയ്ത ദല്‍ഹി പോലീസിന്റെ നടപടി കാട്ടാളത്തമാണ്. ഇന്ത്യന്‍ പാര്‍ലമെന്റിന് മുന്നില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടു.
ജനാധിപത്യ രാജ്യം തകരുന്നതിന്റെ മുന്നറിയിപ്പ് കൂടിയാണ് പാര്‍ലമെന്റിന് മുന്നില്‍ കണ്ടത്. ഇതിനെതിരെ അതി ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.

പദ്ധതിക്ക് 64,000 കോടിയാകുമെന്ന് മുഖ്യമന്ത്രി പറയുന്നു. എവിടുന്നാണ് ഈ കണക്ക് കിട്ടിയത്. മുഖ്യമന്ത്രി കള്ളക്കണക്ക് പറയുകയാണ്. ചെലവ് കുറച്ചുകാണിക്കാന്‍ രേഖകളില്‍ കൃത്രിമം കാട്ടിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം, നാട്ടില്‍ വികസനം പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. നാട്ടുകാരെ പ്രതിപക്ഷം സമരത്തിനിറക്കുകയാണ്. വൈകാരികമായ സമരമാണ് സില്‍വര്‍ലൈനിനെതിരെ ഇപ്പോള്‍ നടക്കുന്നത്. വികസന വിരുദ്ധ വിദ്രോഹ സഖ്യത്തെ അംഗീകരിക്കില്ല. ജനം കൃത്യമായി എല്ലാം മനസിലാക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.

ഏറ്റെടുക്കാത്ത ഭൂമിക്ക് എങ്ങനെ നഷ്ടപരിഹാരം നല്‍കുമെന്നും പിണറായി വിജയന്‍ ചോദിച്ചു. ഒരാളെയും ദ്രോഹിച്ച് പദ്ധതി നടപ്പാക്കില്ല. ആരും കിടപ്പാടം ഇല്ലാത്തവരായി മാറില്ല. ഒരു വികസനവും നാട്ടില്‍ നടക്കാന്‍ പാടില്ലെന്നാണ് പ്രതിപക്ഷ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഫര്‍ സോണിലെ ഭൂമിക്ക് നഷ്ടപരിഹാരമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് അതുറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരാളേയും ദ്രോഹിച്ച് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കില്ല. പദ്ധതിയെ തകര്‍ക്കാന്‍ കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു

മുമ്പ് ഗെയ്ല്‍ പദ്ധതി ആരംഭിച്ചപ്പോഴും സമാനമായ രീതിയില്‍ സമരമുണ്ടായിരുന്നു. പിന്നീട് ജനങ്ങള്‍ പദ്ധതിയെ കുറിച്ച് മനസിലാക്കി സര്‍ക്കാറിനൊപ്പം നിന്നു. സില്‍വര്‍ലൈന്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തരുതെന്നും പിണറായി പറഞ്ഞു.

കെ റെയിലിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അതീവ താല്‍പര്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയോട് അനുഭാവപൂര്‍ണമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്‍ ആരോഗ്യകരമായിരുന്നുവെന്നും മുഖ്യമന്ത്രി ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

റെയില്‍വേ മന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച കേന്ദ്ര മന്ത്രിയുടെ അനുമതി വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനൗദ്യോഗികമായി റെയില്‍വെ മന്ത്രിയെ കാണാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

CONTENT HIGHLIGHTS:  VD Satheesan Conspiracy behind the attack on UDF MPs while Pinarayi Vijayan was meeting Modi

We use cookies to give you the best possible experience. Learn more