| Friday, 5th March 2021, 8:00 am

മുല്ലപ്പള്ളിക്ക് കേരളത്തെക്കുറിച്ച് അറിയില്ല, ദല്‍ഹിയില്‍ നിന്ന് പിടിച്ച് അധ്യക്ഷനാക്കിയതാണ്; കെ. സുധാകരനെ പിന്തുണച്ച് വയലാര്‍ രവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. മുല്ലപ്പള്ളിക്ക് കേരളത്തെക്കുറിച്ച് പരിചയമില്ലാത്തത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പോരായ്മയാണെന്ന് വയലാര്‍ രവി പറഞ്ഞു. കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനാകണം എന്നായിരുന്നു വ്യക്തിപരമായ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മുല്ലപ്പള്ളി കണ്ണൂരില്‍ നിന്നുള്ള നേതാവാണെങ്കിലും കേരളം മുഴുവന്‍ നടന്ന് പരിചയമില്ല. ഞാന്‍ ആണെങ്കിലും ആന്റണിയാണെങ്കിലും ഉമ്മന്‍ചാണ്ടിയാണെങ്കിലും കണ്ണൂര്‍ വരെ പോവുകയും തിരിച്ച് തീവണ്ടിക്ക് വരികയും ഒക്കെ ചെയ്തിരുന്ന ആളുകളാണ്.

ഞങ്ങള്‍ക്ക് എല്ലാവരെയും അറിയാം. അവിടുത്തെ രാഷ്ട്രീയം അറിയാം. മുല്ലപ്പള്ളിയെ അവര്‍ ദല്‍ഹിയില്‍ നിന്ന് പിടിച്ച് പ്രസിഡന്റ് ആക്കിയതാണ്. അത് മോശമായ കാര്യമല്ല. പക്ഷെ അദ്ദേഹത്തിന് കേരളം അറിയില്ല. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് ആയിക്കോട്ടെ എന്ന അഭിപ്രയാമായിരുന്നു എനിക്ക്,’ അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘ ഉമ്മന്‍ചാണ്ടിയെ മുന്നോട്ട് കൊണ്ട് വരണം. ഉമ്മന്‍ ചാണ്ടിക്ക് എല്ലാവരെയും അറിയാം. ആളുകള്‍ക്ക് ഉമ്മന്‍ചാണ്ടിയെ വിശ്വാസമാണ്. അദ്ദേഹത്തിന്റെ സമീപനം കോണ്‍ഗ്രസുകാര്‍ക്കും ആളുകള്‍ക്കും ഇഷ്ടമാണ്. അദ്ദേഹം ജനകീയനാണ്.

പുതിയ തലമുറയിലെ ആളുകള്‍ വരണം. എന്നാല്‍ എല്ലാം ഒരാളെ ഏല്‍പ്പിക്കുന്ന രീതികള്‍ തിരുത്തി പോകണമെന്നും വയലാര്‍ രവി പറഞ്ഞു.

പാര്‍ട്ടിക്കകത്ത് ഗ്രൂപ്പിസം ഇപ്പോഴുമുണ്ട്. അതിനാല്‍ തന്നെ ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആവണം സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vayalar Ravi against Mullappalli Ramachandran and supports K Sudhakaran

We use cookies to give you the best possible experience. Learn more