| Wednesday, 31st January 2024, 11:05 pm

കേരളത്തില്‍ ആദ്യമായി മാരുതി ജിപ്‌സിയെത്തിയത് ആ മമ്മൂട്ടി ചിത്രത്തിലൂടെ: വാസുദേവന്‍ ഗോവിന്ദന്‍കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1995ല്‍ ദീപാവലിയില്‍ റിലീസായി 200 ദിവസത്തിലധികം തിയേറ്ററുകളില്‍ ഓടുകയും ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുകയും ചെയ്ത ചിത്രമായിരുന്നു ‘ദി കിംഗ്’. രണ്‍ജി പണിക്കര്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.

ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ ജില്ലാ കളക്ടര്‍ ജോസഫ് അലക്‌സ് ഐ.എ.എസ് എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടിയെത്തിയത്. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അസോസിയേറ്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി.

ദി കിംഗില്‍ മമ്മൂട്ടിക്ക് പ്രത്യേകം ഒരു മാനറിസം ഉണ്ടായിരുന്നെന്നും റൈറ്ററും മമ്മൂട്ടിയും സംവിധായകനുമാണ് ആ മാനറിസം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി കേരളത്തില്‍ മാരുതി ജിപ്‌സി കൊണ്ടുവന്നത് ആ സിനിമയിലൂടെയായിരുന്നെന്നും അതുവരെ കേരളത്തില്‍ ജിപ്‌സി ഉണ്ടായിരുന്നില്ലെന്നും വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നു.

‘ദി കിംഗ് ഒരു വലിയ പടമായിരുന്നു. ആ ചിത്രത്തില്‍ മമ്മൂട്ടിക്ക് പ്രത്യേകം ഒരു മാനറിസം ഉണ്ടായിരുന്നു. റൈറ്ററും മമ്മൂട്ടിയും ഡയറക്ടറുമൊക്കെ ഇരുന്ന് തീരുമാനിച്ചതായിരുന്നു ആ മാനറിസം.

ആദ്യമായി കേരളത്തില്‍ മാരുതി ജിപ്‌സി കൊണ്ടുവന്നത് ആ സിനിമയിലൂടെയായിരുന്നു. അന്ന് കേരളത്തില്‍ ജിപ്‌സി ഉണ്ടായിരുന്നില്ല,’ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നു.

ആദ്യം മുതല്‍ തന്നെ തങ്ങള്‍ക്ക് ആ സിനിമ അടുത്ത ഒരു നാഴികക്കല്ലാകുമെന്ന് തോന്നിയിരുന്നെന്നും അന്ന് രണ്‍ജി പണിക്കരുടെ കയ്യില്‍ ഫുള്‍ സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

‘ആദ്യം മുതല്‍ തന്നെ ആ സിനിമ അടുത്ത ഒരു നാഴികക്കല്ലാകുമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. രണ്‍ജി പണിക്കറായിരുന്നു അതിന്റെ കഥ ഒരുക്കിയത്. അന്ന് രണ്‍ജി പണിക്കരുടെ കയ്യില്‍ ഫുള്‍ സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ല.

ഞങ്ങള്‍ മദ്രാസില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഫോണില്‍ വിളിച്ചാണ് അദ്ദേഹം സ്‌ക്രിപ്റ്റ് പറയുന്നത്. എസ്.ടി.ഡിയില്‍ വിളിച്ച് പറയുമ്പോള്‍ ഞാന്‍ എഴുതിയെടുക്കും. പിന്നെ അത് ഫെയര്‍ കോപ്പി തയ്യാറാക്കിയാണ് ആ പടം ഷൂട്ട് ചെയ്തത്. ആളുടേത് ഡീറ്റെയില്‍ഡായ വണ്‍ലൈനാകും.

സീന്‍ വായിക്കുന്നത് പോലെയാകും ആള്‍ വണ്‍ലൈന്‍ പറയുന്നത്. പിന്നെ അടുത്ത ദിവസം ഏത് സീനാണ് ഷൂട്ട് ചെയ്യുന്നതെന്ന് പറഞ്ഞാല്‍ ആ ഷൂട്ടിന് എന്തൊക്കെ വേണം വേണ്ടെന്ന് ആള്‍ കൃത്യമായി പറയും. അതുകൊണ്ട് സ്‌ക്രിപ്റ്റ് ഇല്ലെങ്കിലും അതോര്‍ത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. നമുക്ക് അറിയാം സ്‌ക്രിപ്റ്റ് രാവിലെ എത്തുമെന്ന്,’ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറഞ്ഞു.


Content Highlight: Vasudevan Govindankutty Talks About Mammootty’s The King Movie

We use cookies to give you the best possible experience. Learn more