| Saturday, 5th September 2020, 12:08 pm

പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് വാരിയംകുന്നത്തിനെ ഒഴിവാക്കി; നീക്കിയത് നിഘണ്ടുവിലെ അഞ്ചാം വാല്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് അഞ്ചാം വാല്യം ഒഴിവാക്കി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരെ കുറിച്ചുള്ള വിശദാംശങ്ങളാണ് ഓണ്‍ലൈന്‍ പതിപ്പില്‍ നിന്ന് നീക്കം ചെയ്തത്. എന്നാല്‍ ഏത് സാഹചര്യത്തിലാണ് അഞ്ചാം വാല്യം നീക്കം ചെയ്തതെന്ന് വിശദീകരിക്കുന്നില്ല.

ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് ഈ വാല്യത്തില്‍ പരാമര്‍ശിച്ചിരുന്നത്. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്.

2018ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മലബാര്‍ വിപ്ലവ ചരിത്രത്തെക്കുറിച്ച് പൃഥിരാജ് നായകനായി ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന വാരിയന്‍കുന്നന്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തിരികൊളുത്തിയിരുന്നു. ചിത്രത്തിനെതിരെ ഹിന്ദുഐക്യവേദിയും ബി.ജെ.പി നേതാക്കളും പരസ്യമായി രംഗത്ത് വന്നിരുന്നു.

മലബാര്‍ സമരം ഹിന്ദു വിരുദ്ധമായിരുന്നെന്നും സ്വാതന്ത്ര്യ സമരവുമായി അതിന് യാതൊരു വിധ ബന്ധവുമില്ലെന്നും സംഘപരിവാര്‍ നേതാക്കളടക്കം വലിയ രീതിയില്‍ പ്രചരണങ്ങള്‍ നടത്തുന്ന സമയത്ത് തന്നെയായിരുന്നു പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ വാരിയന്‍കുന്നത്തിന്റെ പേരും ഉള്‍പ്പെട്ടത്.

എന്നാല്‍ ഇതിന് പിന്നാലെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്ലിയാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

മലബാര്‍ കലാപത്തില്‍ ഏര്‍പ്പെട്ടവര്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരാണെന്നും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടത് ശരിക്കും ഞെട്ടലുളവാക്കുന്നുമെന്നുമായിരുന്നു ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ഫേസ്ബുക്കില്‍ കുറിച്ചത്.

തുര്‍ക്കിയിലെ ഖലീഫക്ക് വേണ്ടി അഫ്ഗാനിലെ അമീറിനെ കാത്ത് ഏതാനും മാസങ്ങള്‍ നടത്തിയ ഇസ്ലാമിക ആക്രമണമായിരുന്നു 1921 ലെ മാപ്പിള ലഹളയെന്നും വാസ്തവത്തില്‍ അത് ഇസ്ലാമിക ഭരണ സ്ഥാപനമാണ് ലക്ഷ്യമാക്കിയതെന്നും ശശികല പറഞ്ഞത്. അതിന് വേണ്ടി സ്വത്തും മാനവും മതവും ആരാധനാലയങ്ങളും നഷ്ടപ്പെട്ടത് അവിടുത്തെ ഹിന്ദുക്കള്‍ക്കാണ്. തികഞ്ഞ വംശഹത്യയാണ് മാപ്പിള ലഹളയില്‍ നടന്നത്. പിന്നീട് കേരളത്തിലെ ഭരണാധികാരികള്‍ വോട്ടുബാങ്കിനു വേണ്ടി ഈ ലഹളക്കാരെ വെള്ളപൂശുകയും മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമാക്കി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയതു. അതിനെ പിന്‍പറ്റിയാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും സ്വാതന്ത്ര്യ സമര പോരാളികളായി ചരിത്ര നിഘണ്ടുവില്‍ സ്ഥാനം പിടിച്ചത് എന്നായിരുന്നു ശശികല പറഞ്ഞത്.

അലി മുഹമ്മദ് നൗഷാദ് അലി, മുഹമ്മദ് ഷക്കീബ് അല്‍ത്താര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ റിസേര്‍ച്ച് ആന്റ് എഡിറ്റോറിയല്‍ ടീമാണ് ഇപ്പോഴത്തെ നിഘണ്ടുവില്‍ ചരിത്ര വിരുദ്ധമായ ഈ വളച്ചൊടിക്കല്‍ നടത്തിയതെന്നും ശശികല ആരോപിച്ചിരുന്നു. .

സ്വാതന്ത്യസമര രക്തസാക്ഷി പട്ടികയില്‍ നിന്നും വംശഹത്യ നടത്തിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ആലിമുസ്ലിയാരേയും ഒഴിവാക്കണമെന്നും ഈ പട്ടിക ഉള്‍പ്പെട്ട പുസ്തകം പിന്‍വലിക്കണമെന്നും അത് ഇരകളുടെ കുടുംബത്തോട് ചെയ്യുന്ന സാമാന്യ നീതിയാണെന്നുമായിരുന്നു ശശികല പറഞ്ഞത്.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിലെ മൊയ്ദീന്‍ ഹാജിയുടെയും ആമിനക്കുട്ടിയുടെയും മകനായാണ് ജനിച്ചത്, തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

”പ്രധാന ബ്രിട്ടീഷ് വിരുദ്ധ നായക പോരാളിയായിരുന്ന ആലിമുസ്ലിയാരുടെയും ബന്ധുവും സഹചാരിയുമായിരുന്നു കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പിതാവും മക്കയിലേക്കു നാടുകടത്തപ്പെട്ടു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അവര്‍ മടങ്ങി എത്തി. പക്ഷേ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ അവസാനിപ്പിച്ചില്ല.
തുടര്‍ന്ന്, ശ്രദ്ധേയനായ ഖിലാഫത്ത് നേതാവായി കുഞ്ഞഹമ്മദ് ഹാജി മാറി.

ബ്രിട്ടീഷ് സൈന്യത്തിനെതിരെ അദ്ദഹം പല തവണ പോരാട്ട സമരങ്ങള്‍ക്ക് നേതൃത്യം നല്‍കി.ബ്രിട്ടീഷ് ഭരണ സംവിധാനങ്ങളെ കുറച്ചുകാലത്തേക്ക് മരവിപ്പിച്ചു കൊണ്ട് ഏറനാടന്‍ പ്രദേശങ്ങളിലെ ഭരണാധികാരിയായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെ സ്വയം പ്രഖ്യാപിച്ചു.

1922 ജനുവരി മാസത്തില്‍ കല്ലാമൂലയില്‍ വച്ച് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷുകാര്‍ പിടികൂടി. വിചാരണക്ക് ശേഷം 1922 ജനുവരി 20 ന് ബ്രിട്ടീഷുകാര്‍ അദ്ദഹത്തെ വെടിവെച്ചു വീഴ്ത്തി….’ (Dictionary of Martyrs Volume 5 Page 248). തുടങ്ങിയ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആലി മുസ്ലിയാരുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: variyan-kunnath removed from dictionary of martyrs

We use cookies to give you the best possible experience. Learn more