| Thursday, 25th June 2020, 10:31 am

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി; വിവാദങ്ങളുടെ താല്പര്യങ്ങള്‍

ഷിജു. ആര്‍

‘ഞാന്‍ മക്കയെ ഇഷ്ടപ്പെടുന്നു. പക്ഷെ ഞാന്‍ പിറന്നത് മക്കയിലല്ല. വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഈ ഏറനാടന്‍ മണ്ണിലാണ്. ഇതാണെന്റെ നാട്. ഈ ദേശത്തേയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. ഈ മണ്ണില്‍ മരിച്ചു ഈ മണ്ണില്‍ അടങ്ങണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ അടിമത്തത്തില്‍ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ച് വീഴാന്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. നിങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പക്ഷേ പൂര്‍ണ്ണമായും കൈപ്പിടിയില്‍ ഒതുക്കാന്‍ നിങ്ങള്‍ക്ക് മാസങ്ങള്‍ വേണ്ടിവരും. ഇപ്പോള്‍ സ്വതന്ത്രമാണ് ഈ മണ്ണ്.’

പിടിക്കപ്പെട്ട് ക്രൂര പീഡനത്തിന് വിധേയനായി മരണത്തിന് മുഖാമുഖം ചോര വാര്‍ന്ന് നില്‍ക്കുമ്പോഴും മലബാര്‍ സമരനായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞ വാക്കുകളാണിത്. (കീഴടങ്ങിയാല്‍ മക്കത്തേക്ക് നാടുകടത്തുകയേ ഉള്ളൂ ആരെയും കൊല്ലില്ല എന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വ്യാജ വാഗ്ദാനമുണ്ടായിരുന്നു.) ബ്രിട്ടീഷ് ഭരണാധികാരികളോടും ജന്മി നാടുവാഴിത്തത്തിന്റെ ക്രൂരമായ സാമൂഹ്യനീതിയോടും പൊരുതി, സ്വതന്ത്രമായൊരു രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത് ആ രാജ്യത്തിനിട്ട പേര് ‘മലയാള രാജ്യം’ എന്നായിരുന്നു.

‘ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസല്‍മാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറഞ്ഞുപരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സില്‍ബന്ദികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാരും ചേര്‍ന്നാണ് ഇങ്ങനെ പറഞ്ഞു പരത്തുന്നത്.

നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഗവണ്മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര് ആരായിരുന്നാലും നിര്‍ദ്ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്.

അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും.ഇത് മുസല്‍മാന്മാരുടെ രാജ്യമാക്കാന്‍ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനില്‍ ചേര്‍ക്കരുത്. അവരുടെ സ്വത്തുക്കള്‍ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഹിന്ദുക്കളെ നമ്മള്‍ ദ്രോഹിച്ചാല്‍ അവര്‍ ഈ ഗവണ്മെന്റിന്റെ ഭാഗം ചേരും അതു നമ്മുടെ തോല്‍വിക്ക് കാരണമാവും.

ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തല്‍ക്കാലം കൈയിലില്ലാത്തവര്‍ ചോദിച്ചാല്‍, ഉള്ളവര്‍ കൊടുക്കണം. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവര്‍ക്ക് ആഹാരം നല്കണം. അവര്‍ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവര്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കണം. വേണ്ടിവന്നാല്‍ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാന്‍ നാം തയ്യാറാണ്, ഇന്‍ശാ അല്ലാഹ്. ‘

സമരക്കാര്‍ക്കെതിരുനിന്ന ആനക്കയത്തെ ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥന്‍ ഖാന്‍ ബഹാദൂര്‍ ചേക്കുട്ടിയെ കൊലപ്പെടുത്തിയതിനു ശേഷം വാരിയം കുന്നത്ത് നടത്തിയ ഈ പ്രഖ്യാപനത്തിലുണ്ട് മലബാര്‍ കലാപത്തിന്റെ രാഷ്ട്രീയവും രീതിശാസ്ത്രവും. ഇത്രയേറെ അവധാനതയുള്ള , ധീരനായ സാമ്രാജ്യത്വ വിരുദ്ധ പോരാളിയെ ഹിന്ദു വിരുദ്ധനായ വര്‍ഗ്ഗീയവാദിയും, സമഗ്രമായൊരു വിപ്ലവ മുന്നേറ്റത്തെ ഹിന്ദുക്കള്‍ക്കെതിരായ വര്‍ഗ്ഗീയ കലാപവുമായി സ്ഥാപിച്ചെടുക്കാന്‍ ഹിന്ദുത്വ വര്‍ഗ്ഗീയതയുടെ ആശയ നിര്‍മ്മാണ ഫാക്ടറികള്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഒസാമ ബിന്‍ലാദന്റെ ആദിമരൂപമെന്ന അധമമായ അധിക്ഷേപങ്ങള്‍ കൊണ്ട് ആ മഹദ് ജീവിതത്തെ മറയ്ക്കാനാണ് ഹിന്ദുത്വവര്‍ഗ്ഗീയത എക്കാലവും ശ്രമിച്ചിട്ടുള്ളത്.

ഇതില്‍ അത്ഭുതത്തിന് അവകാശമില്ല. നെഹ്രുവും ഗാന്ധിജിയുമടക്കമുള്ളവരുടെ രാഷ്ട്രീയത്തെയും രാഷ്ട്ര സങ്കല്പനത്തെയും വരെ അസഹിഷ്ണുതയോടെ നോക്കിക്കാണുകയും അസത്യ പ്രചരണങ്ങള്‍ കൊണ്ട് അപമാനിക്കുകയും ചെയ്യുന്നവര്‍ വാരിയന്‍ കുന്നനെ അംഗീകരിക്കുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല തന്നെ. എന്നാല്‍ ഇവര്‍ പ്രചരിപ്പിക്കുന്ന അസത്യങ്ങള്‍ക്ക് ചരിത്ര സത്യങ്ങളേക്കാള്‍ മേല്‍ക്കയ്യും ജനപ്രിയതയും വര്‍ദ്ധിച്ചു വരുന്നു എന്നത് ജനാധിപത്യവാദികള്‍ക്ക് നിസ്സാരമായി കാണാനാവില്ല.

പൃഥ്വിരാജ് ,ആഷിഖ് അബു, ഹര്‍ഷദ് എന്നിവരും പി.ടി. കുഞ്ഞുമുഹമ്മദും രണ്ട് വ്യത്യസ്ത പ്രൊജക്ടുകളായി വാരിയംകുന്നനെക്കുറിച്ചുള്ള സിനിമകള്‍ അനൗണ്‍സ് ചെയ്തതോടെ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ക്യാമ്പുകളില്‍ നിന്നുള്ള വിദ്വേഷപ്രചരണങ്ങള്‍ പൊട്ടിയൊലിച്ച് ഒഴുകുകയാണ് സമൂഹ മാദ്ധ്യമങ്ങളിലാകെ.

ഹിന്ദുക്കളെ ഉപദ്രവിക്കുന്ന സ്വന്തം അനുയായികള്‍ക്ക് കഠിനശിക്ഷ തന്നെ വാരിയംകുന്നത്ത് നല്‍കിയിരുന്നു. ബ്രീട്ടീഷ് അനുകൂല മനോഭാവം പുലര്‍ത്തിയിരുന്ന തദ്ദേശവാസികള്‍ക്കു നേരെ കടുത്ത ശിക്ഷാ നടപടികള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. കൊണ്ടോട്ടിത്തങ്ങന്മാരും മേല്പറഞ്ഞ ചേക്കുട്ടിയും ആ ശിക്ഷ ഏറ്റുവാങ്ങിയ മുസ്ലീങ്ങളാണ്. എന്നാല്‍ മലപ്പുറത്തെ ഭൂരിപക്ഷം ജന്മിമാരും സവര്‍ണ്ണ ഹിന്ദുക്കളായിരുന്നു എന്നതുകൊണ്ട് പോരാട്ടത്തിന്റെ ശത്രുപക്ഷത്ത് അവര്‍ വരിക സ്വാഭാവികമാണ്. അതിന് മതമല്ല കാരണം. സാമ്പത്തിക / രാഷ്ട്രീയ ഘടകങ്ങളാണ്.

മലബാറിലെ കലക്ടറായിരുന്ന വില്യം ലോഗന്‍ തന്റെ മലബാര്‍ മാന്വലില്‍ ഒരു നൂറ്റാണ്ട് നീണ്ടു നിന്ന കലാപ പരമ്പരകളുടെ സാമൂഹ്യ കാരണങ്ങള്‍ ഏതാണ്ട് കൃത്യമായി വിലയിരുത്തുന്നുണ്ട്. ജനസാമാന്യത്തെ ദ്രോഹിക്കുന്ന നികുതി സമ്പ്രദായവും ഭൂമിക്ക് മേല്‍ ജന്മിമാര്‍ക്ക് പരമാധികാരവും നല്‍കുന്ന ജാത്യാധിഷ്ഠിത ഭൂവുടമാ ബന്ധങ്ങളുമാണ് മലബാറിലെ സ്ഥിതി ഗുരതരമാക്കുന്നതെന്ന് അദ്ദേഹം മാന്വലില്‍ എഴുതുന്നുണ്ട്.

ആധുനിക വിദ്യാഭ്യാസത്തിലൂടെയും ഭൂബന്ധങ്ങള്‍ പരിഷ്‌കരിച്ചും കൊണ്ടല്ലാതെ സൈനികമായി മലബാര്‍ കാര്‍ഷിക സമരങ്ങളെ നേരിടാനാവില്ലെന്ന് അദ്ദേഹം അടിവരയിടുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളുകയല്ല , അദ്ദേഹത്തെ തരം താഴ്ത്തുകയായിരുന്നു ബ്രിട്ടീഷ് ഭരണകൂടം. ഈ കലാപങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ‘മാപ്പിള ഔട്ട് റേജ് ആക്ട് ‘ എന്ന അങ്ങേയറ്റം പ്രാകൃതവും വംശീയവുമായ നിയമം നടപ്പാക്കുകയായിരുന്നു.

ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം മലബാറില്‍ , വിശേഷിച്ച് ഏറനാട്ടില്‍ പല കാലം പല ഭാഗങ്ങളില്‍ നടന്ന പോരാട്ടങ്ങള്‍ക്ക് ഉജ്ജ്വലമായ ചില ഗതിവേഗങ്ങളും പുതുമാനങ്ങളും കൈവരികയാണ് 1921 ല്‍ നടന്നത്. അത് ദേശീയ പ്രസ്ഥാനത്തിന്റെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഭാഗമാണോ അതോ കാര്‍ഷിക കലാപമാണോ എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ വലിയ സംവാദങ്ങള്‍ നടന്നിട്ടുണ്ട്. ഏറനാടന്‍ കര്‍ഷകരുടെ ദുരിതജീവിതത്തിന് പരിമിതമെങ്കിലും അല്പമല്ലാത്ത ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങള്‍ ടിപ്പു സുല്‍ത്താന്‍ നടപ്പാക്കിയിരുന്നു.

ടിപ്പുവിന് ശേഷം 1729 ല്‍ നിലവില്‍വന്ന ബ്രിട്ടീഷ് ഭരണകൂടം കടുത്ത കര്‍ഷകവിരുദ്ധ – ജന്മിത്താനുകൂല നിലപാടുകള്‍ കടുപ്പിച്ചു. ഇതെങ്ങനെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാവും എന്ന ഒറ്റബുദ്ധി ചോദ്യങ്ങളോട് എന്തു പറയാനാണ്? ദൈനംദിന ജീവിതദുരിതങ്ങളില്‍ നിന്നുള്ള അതിജീവിനശ്രമവും രാഷ്ട്രീയം തന്നെയാണ്. ജനാധിപത്യത്തത്തെയും രാഷ്ട്രതന്ത്രത്തെയും കുറിച്ചുള്ള പ്രബന്ധങ്ങളും സിദ്ധാന്തങ്ങളും വായിച്ചല്ല , ജീവിതാനുഭവങ്ങളില്‍ നിന്നാണ് ഭൂരിപക്ഷം മനുഷ്യരും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നത്.

മലബാറിലെ ഭൂവുടമാസമ്പ്രദായവും കര്‍ഷകരുടെ ജീവിതദുരിതവും സാമ്രാജ്യത്വാധിപത്യത്തിന്റെ രാഷ്ട്രീയംശങ്ങള്‍ ഉള്‍ക്കൊണ്ട പ്രമേയങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ കാര്‍ഷിക സമരങ്ങള്‍ സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ തന്നെയാണ്. അന്നായാലും ഇന്നായാലും.

1920 ജൂലായ് 18 ന് കോഴിക്കോട് ജൂബിലി ഹാളില്‍ നടന്ന മലബാര്‍ ജില്ലയിലെ മുസ്ലിംകളുടെ ഒരു യോഗത്തില്‍ മലബാര്‍ ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കപ്പെട്ടതോടെ ഹാജിയുടെ പ്രവര്‍ത്തന മേഖല അതായി മാറി. 1920 ആഗസ്റ്റ് മാസത്തില്‍ ഗാന്ധിജിയും, ഷൗക്കത്തലിയും സംബന്ധിച്ച കോഴിക്കോട് കടപ്പുറത്തെ അമ്പതിനായിരത്തോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍, കൊന്നാര മുഹമ്മദ് കോയ തങ്ങള്‍, കുമരംപുത്തൂര്‍ സീതിക്കോയ തങ്ങള്‍, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍ എന്നിവര്‍ പ്രതേക ക്ഷണിതാക്കളായി സംബന്ധിച്ചു.

ഖിലാഫത്ത് പ്രവര്‍ത്തനങ്ങള്‍ ഏറനാട്ടിലും വള്ളുവനാട്ടിലും സജീവമായി നടക്കാന്‍ തുടങ്ങിയത് ഇതിനു ശേഷമാണ്. ഖിലാഫത്ത് കമ്മിറ്റിയില്‍ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് , കെ.മാധവന്‍നായര്‍ തുടങ്ങിയവര്‍ ഭാഗഭാക്കാണ്. വാരിയംകുന്നന്റെ സൈന്യത്തിനും മലയാള രാജ്യത്തിനും വെട്ടിക്കാട് ഭട്ടതിരിപ്പാട്, പാണ്ടിയാട്ട് നാരായണന്‍ നമ്പീശന്‍ എന്നിവര്‍ പണവും ഭൂമിയും ഭക്ഷണവും നല്‍കി.

എം.പി.നാരായണമേനോന്‍ ദീര്‍ഘകാലം രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ അടയ്ക്കപ്പെടുന്നത് ഈ പ്രക്ഷോഭത്തിന്റെ ഭാഗമായതിനാലാണ്.

‘അന്നിരുപത്തൊന്നില്‍ നമ്മളിമ്മലയാളത്തില്
ഒത്തുചേര്‍ന്നു വെള്ളയോടെതിര്‍ത്തു നല്ല മട്ടില്
ഏറനാടിന്‍ ധീരമക്കള് ചോരചിന്തിയ നാട്ടില്
ചീറിടും പീരങ്കികള്‍ക്ക് മാറു കാട്ടിയ നാട്ടില്! ‘

എന്ന് മലബാര്‍ പടപ്പാട്ട് എഴുതിയത് കമ്പളത്ത് മാധവന്‍ നായരാണ്. 1944ല്‍ ഇത് പ്രസിദ്ധീകരിച്ച ദേശാഭിമാനി വാരിക ബ്രിട്ടീഷ് ഗവണ്‍മെന്റ് നിരോധിക്കുന്നുണ്ട്.

മതത്തെയും മതബോധത്തെയും ദേശീയ പ്രസ്ഥാനത്തില്‍ ഉപയുക്തമാക്കിയ ആദ്യത്തെ സമരമൊന്നുമല്ല മലബാര്‍ കലാപം. മഹാരാഷ്ട്രയിലെ ഗണേശോത്സവത്തെ ജനകീയമാക്കിയ ബാലഗംഗാധര തിലകന്റെ നീക്കം അടക്കം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ പല അടരുകളില്‍ മതവും മതബോധവും ചാലകശക്തിയായിട്ടുണ്ട്. അതിന്റെ ശരിതെറ്റുകള്‍ മറ്റൊരു വിഷയമാണ്.

ഇനി സായുധ കലാപമാണ് എന്നതാണ് മലബാര്‍ കലാപത്തിന്റെ ന്യൂനതയെങ്കില്‍ ഭഗത് സിംഗ്, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങി പലരെയും തള്ളിപ്പറയേണ്ടി വരും. അപ്പോള്‍ വിഷയം അതല്ല , മുസ്ലീങ്ങളുടെ മുന്‍കയ്യില്‍ നടന്ന ഒരു പ്രക്ഷോഭമാണ് എന്നതാണ് മുസ്ലീം വിരുദ്ധ പൊതുബോധത്തെ പ്രകോപിപ്പിക്കുന്നത്. മലബാര്‍ കലാപത്തെ അഭിവാദ്യം ചെയ്യുന്ന സന്ദര്‍ഭത്തില്‍ എ.കെ.ജി ഇത് വ്യക്തമായി പറയുന്നുണ്ട്. അഭിനവ രാജ്യസ്‌നേഹ നാട്യവുമായി നടക്കുന്ന രാഷ്ട്രീയ ഹിന്ദുത്വ ശക്തികളുടെ സ്വാതന്ത്ര്യപൂര്‍വ്വകാലത്തെ ചരിത്രം ശുദ്ധശൂന്യമാണ്. മാപ്പപേക്ഷകളുടേതാണ്.

എന്നാല്‍ അവര്‍ ആഭ്യന്തര ശത്രുക്കളില്‍ പ്രഥമസ്ഥാനത്ത് അടയാളപ്പെടുത്തിയ മുസ്ലീങ്ങള്‍ക്ക് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും സ്വാതന്ത്ര്യ സമരത്തിലുമുള്ള നിര്‍ണ്ണായക സ്വാധീനം അവരെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. ചരിത്രത്തില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നും മായ്ച്ചു കളയാവുന്നത് മായ്ച്ചും വികൃതമാക്കാവുന്നത് വികൃതമാക്കിയും അവര്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുകയാണ്.

അക്കാദമിക് പിന്തുണയില്ലെങ്കിലും ഹിന്ദുക്കള്‍ക്കെതിരായ മുസ്ലീങ്ങളുടെ കടന്നാക്രമണവും കൂട്ടക്കൊലയുമാണെന്ന വാദം ഇസ്ലാമോഫോബിക് ആയ ഒരു സമൂഹത്തിന്റെ പൊതുബോധത്തില്‍ അന്തര്‍ലീനമാണ് എന്നത് ഇതിനോട് ചേര്‍ത്തു കാണണം. സമരകാലത്ത് മലബാറിന് പുറത്ത് അതിന് വലിയ പ്രചാരണമാണ് ലഭിച്ചത്. ആശാന്റെ ദുരവസ്ഥയിലെ വിവാദ പരാമര്‍ശത്തിലേക്കൊന്നും കടക്കണമെന്ന് കരുതുന്നില്ല. ജാതി ഹിന്ദുത്വത്തിന്റെ ക്രൂരത കാരണം കീഴാളഹിന്ദുക്കള്‍ തന്നെയാണ് മുസ്ലീങ്ങളായത് എന്ന് ദുരവസ്ഥ തന്നെ പറയുന്നുണ്ട്.

അക്കാലത്ത് കലാപത്തെക്കുറിച്ച് പഠിച്ച ബ്രിട്ടീഷ് ചരിത്രകാരന്മാരും കലാപത്തെ ഹിന്ദു / ബ്രിട്ടീഷ് വിരുദ്ധ ഇസ്ലാമിക കലാപമായാണ് വിലയിരുത്തിയത്. ഇതേ കാഴ്ചപ്പാടുകളാണ് ഇപ്പോള്‍ സംഘപരിവാരവും ഉയര്‍ത്തിപ്പിടിക്കുന്നത്. വാരിയംകുന്നത്ത് സ്ഥാപിക്കാന്‍ ശ്രമിച്ചത് ഇസ്ലാമിക രാഷ്ട്രമല്ല. മലയാള രാജ്യമാണ്.

പൊരുതി മരിച്ച ശുഹാദക്കളെ മുന്‍നിര്‍ത്തിയുള്ള ആണ്ടറുതികളും നേര്‍ച്ചകളും മൗലീദുകളും മലബാര്‍ കലാപത്തിന് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ടെങ്കിലും ഹിന്ദു മുസ്ലീം സഹവര്‍ത്തിത്വത്തിന്റെ വഴികളാണ് അദ്ദേഹം തേടിയത്.

മതവിദ്വേഷത്തിന്റെ ഭാഗമായ ആക്രമണങ്ങളിലേക്ക് കലാപം ഒട്ടും വഴിമാറിപ്പോയിട്ടില്ല എന്ന് പറയാനാവില്ല. അങ്ങനെ കണ്ണടച്ചിരുട്ടാക്കേണ്ട ബാദ്ധ്യതയൊന്നുമില്ല. പക്ഷേ അതിന്റെ ഉത്തരവാദിത്തം സമരക്കാരേക്കാള്‍ ബ്രിട്ടീഷുകാര്‍ക്കാണ്. പള്ളിമുറ്റത്ത് പന്നിയെ കൊന്നിട്ടും ക്ഷേത്ര മുറ്റത്ത് പശുവിനെ കൊന്നിട്ടും ഹിന്ദുക്കളേയും മുസ്ലീങ്ങളേയും തമ്മിലടിപ്പിക്കാന്‍ ബ്രിട്ടീഷുകാരും ബ്രിട്ടീഷ് അനുകൂലികളും നടത്തിയ നീക്കങ്ങള്‍ തിരിച്ചറിയാനും അതില്‍ വീണുപോവാതെ പ്രതിരോധിക്കാനുമാണ് വാരിയര്‍കുന്നത്ത് ആഹ്വാനം ചെയ്തത്.

അത് സമരക്കാര്‍ക്ക് സാധിച്ചിരുന്നു. പിന്നീട് ചിലയിടങ്ങളിലെങ്കിലും മതപരമായ വിദ്വേഷത്തിലേക്കും ആക്രമണത്തിലേക്കും സമരം വഴിമാറിയിരിക്കാം. പക്ഷേ അതിന്റെ പേരില്‍ മാത്രം ബ്രിട്ടീഷ് ഇന്ത്യ കണ്ട ഏറ്റവും ത്യാഗപൂര്‍ണ്ണമായ പ്രക്ഷോഭ പരമ്പരയെ തള്ളിപ്പറയാനാവില്ല. അതില്‍ ജീവത്യാഗം ചെയ്ത രക്തസാക്ഷിത്വങ്ങളെ തള്ളിപ്പറയുന്നതിന് കൂട്ടുനില്‍ക്കാനുമാവില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷിജു. ആര്‍

We use cookies to give you the best possible experience. Learn more