കിറ്റ് രാഷ്ട്രീയം എപ്പോഴും വിലപ്പോവില്ല, ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാല്‍ അപകടം ഉണ്ടാകും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
Kerala News
കിറ്റ് രാഷ്ട്രീയം എപ്പോഴും വിലപ്പോവില്ല, ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാല്‍ അപകടം ഉണ്ടാകും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th June 2024, 5:26 pm

തിരുവനന്തപുരം: ജനങ്ങളില്‍ നിന്നും ലഭിക്കുന്ന തുടര്‍ച്ചയായ തിരിച്ചടികളില്‍ നിന്നും പാഠം പഠിച്ചില്ലെങ്കില്‍ കേരളത്തില്‍ നിന്നും ഇടതുപക്ഷം ഇല്ലാതാവുമെന്ന് മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഒരു സീറ്റു മാത്രമാണ് എല്‍.ഡി.എഫിന് നേടാനായത്. ഈ പശ്ചാത്തലത്തിലാണ് മാര്‍ കൂറിലോസിന്റെ കുറിപ്പ്.

ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്നും ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നായിരുന്നു അദ്ദേഹം തന്റെ പോസ്റ്റില്‍ പറഞ്ഞത്.

‘ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളത്തില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. സി.പി.ഐ.എം എത്ര നിഷേധിക്കുവാന്‍ ശ്രമിച്ചാലും അത് ഒരു യാഥാര്‍ത്ഥ്യമാണ്.

സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂര്‍ത്ത് , വളരെ മോശമായ പൊലീസ് നയങ്ങള്‍, മാധ്യമ വേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്‍ഷന്‍ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, എസ്.എഫ്.ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, വലതു വല്‍ക്കരണ നയങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ ഈ തോല്‍വിക്ക് നിദാനം ആണ്,’ ഫേസ്ബുക്ക് പോസ്റ്റില്‍ മാര്‍ കൂറിലോസ് പറഞ്ഞു.

ബി.ജെ.പിയെക്കാള്‍ ഉപരി കോണ്‍ഗ്രസിനെയും ഫാഷിസത്തിനെതിരെ ധീരമായി പോരാടിയ രാഹുല്‍ ഗാന്ധിയെയും ‘ടാര്‍ഗറ്റ്’ ചെയ്തുകൊണ്ടുള്ള ഇടതുപക്ഷ പ്രചാരണം മതേതര വിശ്വാസികളില്‍ സംശയമുണ്ടാക്കിയെന്നും ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാരിന്റെ നിലവാര തകര്‍ച്ച മറ്റൊരു പ്രധാന കാരണമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

‘ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല. ‘കിറ്റ് രാഷ്ട്രീയത്തില്‍’ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല, പ്രത്യേകിച്ച് കേരളത്തില്‍,’ മാര്‍ കൂറിലോസ് ഗീവര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

‘തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാര്‍ഹമാണ് അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തല്‍ ആവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തില്‍ തന്നെ ഇറങ്ങണം. ഇടതുപക്ഷം ‘ഇടത്ത്’ തന്നെ നില്‍ക്കണം. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാല്‍ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ല,’ എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്ത് വന്നത്. അഭിപ്രായം നൂറു ശതമാനം ശരിയാണെന്നും, സി.പി.ഐ.എമ്മിന്റെ അവസ്ഥ ഇങ്ങനെ പോയാല്‍ വളരെ ദയനീയമായിരിക്കുമെന്നും ചിലര്‍ പറയുമ്പോള്‍, ഈ പരാജയം കൊണ്ട് അവസാനിക്കുന്നതല്ല കമ്മ്യൂണിസമെന്നും അത് ഇനിയും മുന്നോട്ട് പോകുമെന്നും പറയുകയാണ് മറ്റു ചിലര്‍.

Content Highlight: Varghese Mar Koorilose talk about communist government in kerala