| Sunday, 3rd May 2020, 1:37 pm

'ഞാനെന്തായാലും അതിനില്ല'; ജ്യോതികയുടെ ക്ഷേത്ര പരാമര്‍ശത്തില്‍ വരലക്ഷ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണെന്ന നടി ജ്യോതികയുടെ പരാമര്‍ശത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ക്ഷേത്രങ്ങളെ പറയുന്നത് പോലെ എന്ത് കൊണ്ട് പള്ളികളെ കുറിച്ച് പറയുന്നില്ല എന്നായിരുന്നു എതിര്‍ വിഭാഗത്തിന്റെ ചോദ്യം. വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി വരലക്ഷ്മി.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഏത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും വിദ്വേഷ പ്രചാരകരുണ്ട്. അഭിനേതാക്കള്‍ എന്ന നിലയ്ക്ക് ചെയ്യാവുന്ന കാര്യം അവയെ അവഗണിക്കുക എന്നതാണെന്ന് വരലക്ഷ്മി പറഞ്ഞു.

‘ജ്യോതിക ഉദ്ദേശിച്ചത് എന്താണെന്ന് എനിക്കറിയാം. അവര്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. എന്തായാലും പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെ ഒരു വിഭാഗം ചര്‍ച്ച ആരംഭിക്കുകയും വിദ്വേഷം പടര്‍ത്തുകയും ചെയ്യുന്നുണ്ട്. അവര്‍ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെ, തെറ്റിദ്ധരിച്ച് വരികള്‍ക്കിടയില്‍ വായിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ നിര്‍ത്തണം മാത്രമല്ല ഞാനന്തായാലും അങ്ങനെ ചെയ്യാനില്ല’, വരലക്ഷ്മി പറഞ്ഞു.

ക്ഷേത്രങ്ങള്‍ സൂക്ഷിക്കുന്നതുപോലെ ആശുപത്രികളും സ്‌കൂളുകളുമെല്ലാം പവിത്രമായി സംരക്ഷിക്കപ്പെടണം. തന്റെ പുതിയ സിനിമ ചിത്രീകരിക്കുന്നതിനിടെ തഞ്ചാവൂരിലെ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചുവെന്നും തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് നമ്മുടെ നാട്ടിലെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു ജ്യോതിക പറഞ്ഞത്. ഇതിലെ ക്ഷേത്രങ്ങള്‍ എന്ന വരി മാത്രമെടുത്ത് ചിലര്‍ പ്രചരണം ആരംഭിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more