| Wednesday, 21st October 2020, 12:40 pm

'ഭര്‍ത്താവ് അമിത മദ്യപാനി, മൂന്നാം വിവാഹവും തകര്‍ച്ചയിലേക്ക്'; സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചെന്ന് വനിത വിജയകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: വിവാഹ ജീവിതത്തെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ നടി വനിത വിജയകുമാര്‍. ഭര്‍ത്താവ് പീറ്റര്‍ പോളിനെ വീട്ടില്‍ നിന്നിറക്കി വിട്ടുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഭര്‍ത്താവായ പീറ്റര്‍ പോള്‍ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും വീട്ടില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറയുന്നു.

വ്യക്തി ജീവിതത്തില്‍ വളരെ വിഷമം പിടിച്ച സാഹചര്യത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ പ്രചരണങ്ങളെ വിശ്വസിക്കരുതെന്നും അവര്‍ പറഞ്ഞു.

വനിതയുടെ നാല്‍പതാം പിറന്നാള്‍ ആഘോഷത്തിനു ഇവര്‍ കുടുംബത്തോടൊപ്പം ഗോവയില്‍ എത്തിയിരുന്നു. എന്നാല്‍ ആഘോഷത്തിനിടെ കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്കുണ്ടായെന്നും മദ്യപിച്ചെത്തിയ പീറ്റര്‍ പോളിനെ വനിത കരണത്തടിച്ച് വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വ്യാജപ്രചരണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു നടി.

കുറച്ചുനാള്‍ മുമ്പ് പീറ്ററിന് ഹൃദയാഘാതമുണ്ടായെന്ന് വനിത പറഞ്ഞു. അമിതമായ മദ്യപാനവും പുകവലിയും കാരണം സംഭവിച്ചതാണിതെന്നും അവര്‍ പറഞ്ഞു.

ഉടന്‍ തന്നെ പീറ്ററിനെ ആശുപത്രിയിലെത്തിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും പീറ്റര്‍ മദ്യപിക്കുമായിരുന്നു. ഇതേത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലാക്കി. എന്നാല്‍ മദ്യപിക്കാതെ അദ്ദേഹത്തിന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായി. സിനിമസുഹൃത്തുക്കളില്‍ നിന്ന് വരെ പണം കടം വാങ്ങി കുടിക്കുമായിരുന്നുവെന്നും വനിത പറഞ്ഞു.

സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചെന്നും കുട്ടികള്‍ക്ക് വേണ്ടിയെങ്കിലും ഇതെല്ലാം ഉപേക്ഷിക്കണമെന്ന് പീറ്ററിനോട് അപേക്ഷിച്ചുവെന്നും വനിത പറഞ്ഞു.

നിവൃത്തിയില്ലാതായപ്പോള്‍ പീറ്ററിന്റെ ഫോണില്‍ ട്രാക്കര്‍ ഘടിപ്പിച്ചു. അദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ് ഇത് ചെയ്തത്. എന്നാല്‍ വീണ്ടും സ്ഥിതി പഴയതുപോലെയായി. അയാള്‍ അടിമയായി കഴിഞ്ഞിരുന്നുവെന്നും അതിനെ ചൊല്ലി വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നുവെന്നും വനിത പറഞ്ഞു.

ഭക്ഷണം പോലും ഉപേക്ഷിച്ച് മദ്യം മാത്രമാണ് കഴിഞ്ഞ ഒരാഴ്ച അദ്ദേഹം കഴിച്ചതെന്നും വനിത പറഞ്ഞു. പലപ്പോഴും അസിസ്റ്റന്‍സാണ് അദ്ദേഹത്തെ വീട്ടിലെത്തിക്കാറുള്ളതെന്നും നടി പറഞ്ഞു.

ജീവിത സമ്മര്‍ദം താങ്ങാന്‍ വയ്യാതെയാണ് ഇങ്ങനെയായത്. സമൂഹമാധ്യമങ്ങള്‍ മുഴുവന്‍ ഞങ്ങളെക്കുറിച്ചുള്ള ട്രോളുകള്‍. ഇതൊക്കെ അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ടാകും.’ഇതിനിടെയാണ് ഞങ്ങള്‍ ഗോവയില്‍ പോയത്. വളരെയധികം സന്തോഷത്തോടെയാണ് ആ യാത്ര ആസ്വദിച്ചത്. ആ സമയത്താണ് അദ്ദേഹത്തിന്റെ ചേട്ടന്‍ മരിക്കുന്നത്. ഇക്കാര്യം ഞാന്‍ പറഞ്ഞതോടെ വല്ലാതെ അസ്വസ്ഥനായിരുന്നു. വീട്ടില്‍ പോയി വരാമെന്നു പറഞ്ഞു. ഈ ഒരവസ്ഥയില്‍ അതൊരു മാറ്റമുണ്ടാക്കുമെന്ന് ഞാന്‍ വിചാരിച്ചു. കുറച്ച് പണവും നല്‍കിയാണ് അയച്ചത്. പോയിട്ട് ഇപ്പോള്‍ ദിവസങ്ങളായി. ഇതുവരെ യാതൊരു അറിവുമില്ല- വനിത പറഞ്ഞു.

കൊവിഡ് ആരംഭിച്ച സമയങ്ങളിലൊക്കെ ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചാണ് കഴിഞ്ഞിരുന്നത്. വളരെയധികം വേദനകളില്‍ പെട്ടുകിടന്ന പീറ്ററിന് ജീവിതം നല്‍കിയത് താനാണെന്നും എന്നാല്‍ ഇന്നദ്ദേഹം തന്നെക്കാള്‍ സ്‌നേഹിക്കുന്നത് മദ്യത്തെയാണെന്നും വനിത പറഞ്ഞു. തങ്ങളെപ്പറ്റിയുള്ള മാധ്യമ വാര്‍ത്തകള്‍ പലതും മനപ്പൂര്‍വ്വം ആരൊക്കെയോ സൃഷ്ടിച്ചെടുത്തതാണെന്നും വനിത പറഞ്ഞു.

‘എന്റെ ജീവിതത്തെ കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് തന്നെ അത് കൈകാര്യം ചെയ്യാന്‍ സാധിക്കും. തകര്‍ച്ചകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവളാണ് ഞാന്‍. എന്റെ മക്കള്‍ക്കു വേണ്ടി ജീവിക്കും’ – വനിത പറഞ്ഞു.

പീറ്റര്‍ പോളുമായി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹമാണിത്. ആദ്യത്തെ രണ്ടു വിവാഹത്തില്‍ നിന്നും വനിതക്ക് മൂന്ന് കുട്ടികള്‍ ഉണ്ട്. വിഷ്വല്‍ ഇഫക്ട്‌സ് ഡയറക്ടര്‍ ആയ പീറ്റര്‍ പോളിനെ കഴിഞ്ഞ ജൂണ്‍ 27ന് ആയിരുന്നു വനിത വിവാഹം കഴിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Vanitha vijayakumar opens about her marriage

We use cookies to give you the best possible experience. Learn more