ലത്തീന്‍ അതിരൂപതയുടെ പേക്കൂത്ത് അനുവദിക്കില്ല, ഇനി ആക്രമിച്ചാല്‍ എളുപ്പത്തില്‍ തിരികെപോകില്ല: വത്സന്‍ തില്ലങ്കേരി
Kerala News
ലത്തീന്‍ അതിരൂപതയുടെ പേക്കൂത്ത് അനുവദിക്കില്ല, ഇനി ആക്രമിച്ചാല്‍ എളുപ്പത്തില്‍ തിരികെപോകില്ല: വത്സന്‍ തില്ലങ്കേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th November 2022, 8:33 am

തിരുവനന്തപുരം: വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപത നടത്തുന്ന സമര പേക്കൂത്ത് അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി.

ഇനി ആക്രമിച്ചാല്‍ എളുപ്പത്തില്‍ തിരികെ പോകില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. അക്രമം ചെറുക്കാന്‍ പ്രദേശവാസികള്‍ക്കൊപ്പം ദേശീയ പ്രസ്ഥാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച തുറമുഖത്തേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തുമെന്നും തില്ലങ്കേരി പറഞ്ഞു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരേയും ജനകീയ പ്രതിരോധസമിതി പ്രവര്‍ത്തകരേയും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, വിഴിഞ്ഞത്ത് സമാധാന ശ്രമങ്ങള്‍ക്കായി തിങ്കളാഴ്ച സര്‍വകക്ഷി യോഗം നടക്കും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കും. കളക്ടര്‍ ജെറോമിക് ജോര്‍ജ് വീണ്ടും സഭാ നേതൃത്വവുമായും സമരസമിതിയുമായി ചര്‍ച്ച നടത്തും.

ഇതിനിടെ വിഴിഞ്ഞത്ത് തീരദേശത്തും പൊലീസ് സ്റ്റേഷന്‍ പരിസരത്തും ഹാര്‍ബറിലും കെ.എസ്.ആര്‍.ടി.സി പരിസരത്തും അടക്കം വന്‍ പൊലീസ് സന്നാഹമുണ്ട്. സമീപ ജില്ലയില്‍ നിന്നും പൊലീസിനെ എത്തിച്ചിട്ടുണ്ട്. വള്ളങ്ങള്‍ നിരത്തി സമരക്കാര്‍ പലയിടത്തും വഴി തടഞ്ഞിട്ടുണ്ട്. വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ഒരു ബസ് പോലും ഇതുവരെ സര്‍വീസ് നടത്തിയിട്ടില്ല.

കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെ ആണ് കേസ്. എന്നാല്‍ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്.ഐ.ആര്‍.

കസ്റ്റഡിയില്‍ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കില്‍ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണി പ്പെടുത്തി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ്.ഐ.ആറില്‍ ഉള്ളത്.

അതേസമയം, അറസ്റ്റ് രേഖപ്പെടുത്തിയശേഷം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുത്തപ്പന്‍, ലിയോണ്‍, പുഷ്പരാജ്, ഷാജി എന്നിവരെ ആണ് വിട്ടയച്ചത്. സമവായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

കസ്റ്റഡിയിലെടുത്ത സെല്‍ട്ടനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഇവരെ പ്രശ്‌നങ്ങളെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ശനിയാഴ്ചത്തെ സംഘര്‍ഷം. എന്നാല്‍ കസ്റ്റഡിയിലെടുത്ത് സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തു.

സംഭവ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യങ്ങള്‍ നോക്കി മാത്രമായിരിക്കുമെന്ന് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ അറിയിച്ചു.

സംഘര്‍ഷത്തില്‍ കല്ല് കൊണ്ട് മാരകമായ ഇടി കിട്ടി കാലിന് ഗുരുതരമായി പരിക്കേറ്റ എസ്.ഐ ലിജോ പി. മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഘര്‍ഷത്തില്‍ 36 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും എ.ഡി.ജി.പി അറിയിച്ചു. സംഘര്‍ഷത്തില്‍ എട്ട് സമരക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പത്ത് കേസുകളില്‍ ഒമ്പതും തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെയാണ്. ഒരു കേസാണ് നിര്‍മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെയുള്ളത്.

ശനിയാഴ്ച രാവിലെ പത്തരയോടെ മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് ഇരുപതോളം ലോറികളില്‍ നിര്‍മാണത്തിനുള്ള പാറക്കല്ലുകള്‍ എത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തത്. വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സമരം ആരംഭിച്ച് 130 ദിവസം പിന്നിട്ടിരിക്കുമ്പോഴാണ് ഇത്തരത്തില്‍ സംഘര്‍ഷവും പൊലീസ് നടപടികളും ഉണ്ടായിരിക്കുന്നത്.

Content Highlight: Valsan Thillankeri’s Reaction On Vizhinjam Clash