വൈക്കം കരിയാറിലെ അപകടം; മാതൃഭൂമി ന്യൂസ് സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
Kerala News
വൈക്കം കരിയാറിലെ അപകടം; മാതൃഭൂമി ന്യൂസ് സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th July 2018, 10:18 am

കോട്ടയം: വൈക്കം കരിയാറില്‍ വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടുത്തുരുത്തി പൂഴിക്കോല്‍ സ്വദേശി സജിയുടെ മൃതദേഹമാണ് ലഭിച്ചത്.

മാതൃഭൂമിയുടെ കോട്ടയത്തെ പ്രാദേശിക ലേഖകനാണ് സജി. നേവിയും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ബിപിന്‍ ബാബുവിനായുള്ള തിരച്ചില്‍ തുടരുകയാണ്.

പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തിങ്കളാഴ്ചയാണ് ഉച്ചയോടെയാണ് അപകടമുണ്ടായത്. തലയോലപ്പറമ്പിലെ മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജി, തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിന്‍ എന്നിവരെയാണ് കാണാതായത്.

പൊലീസുകാരന്റെ തല മസ്സാജ് ചെയ്തുകൊടുക്കുന്ന ആള്‍ദൈവം; ഫോട്ടോ വൈറലായതിന് പിന്നാലെ പൊലീസുകാരനെ സ്ഥലംമാറ്റി

ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണ് ഇവിടെ. അതിനോടൊപ്പം തന്നെ നല്ല മഴയും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.

കാണാതായവര്‍ക്ക് വേണ്ടി പ്രദേശവാസികളുടെ അടക്കം സഹായത്തോടെ രാത്രി ഏഴരവരെ തിരച്ചില്‍ നടത്തിയിരുന്നു. അതേസമയം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരനും, തിരുവല്ല യൂണിറ്റിലെ ക്യാമറാമാന്‍ അഭിലാഷ് നായര്‍ എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയിരുന്നു. ഇവരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്.