| Tuesday, 20th July 2021, 1:47 pm

ഭീഷണിക്കത്തിന് പിന്നില്‍ സി.പി.ഐ.എം, ഓലപീപ്പി കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട'; മകനെതിരായ വധഭീഷണിയില്‍ കെ.കെ. രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്റെ മകനെതിരായ വധഭീഷണിയില്‍ പ്രതികരണവുമായി വടകര എം.എല്‍.എ. കെ.കെ. രമ. ഭീഷണിക്കത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് കെ.കെ. രമ ആരോപിച്ചു. സി.പി.ഐ.എമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ നിരന്തരം സംസാരിക്കുന്നതാണ് പ്രകോപനത്തിന് കാരണമെന്നും അവര്‍ പറഞ്ഞു.

‘ഓലപീപ്പി കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട. സി.പി.ഐ.എമ്മിന്റെ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ഇനിയും സംസാരിച്ചുകൊണ്ടിരിക്കും,’ കെ.കെ. രമ പറഞ്ഞു

ഇത്തരം ഭീഷണിക്കത്തുകള്‍ ലഭിക്കുന്നത് ആദ്യമല്ല. ഭീഷണി കത്തില്‍ മകനെ പരാമര്‍ശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകന്‍ രാഷ്ട്രീയത്തില്‍ സജീവമല്ല. അവനെതിരെ അത്തരത്തില്‍ ഒരു കത്ത് വരേണ്ട കാര്യമില്ല. ഇത് നിസാരമായിട്ടല്ല കാണുന്നത്. പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രമയുടെ മകന്‍ അഭിനന്ദനേയും ആര്‍.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനേയും അപായപ്പെടുത്തുമെന്നാണ് എം.എല്‍.എ. ഓഫീസില്‍ വന്ന ഭീഷണിക്കത്തില്‍ പറയുന്നത്. മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണ് ടി.പിയെ കൊല്ലാന്‍ കാരണമെന്ന് കത്തില്‍ പറയുന്നു.

ചന്ദ്രശേഖരനെ ഞങ്ങള്‍ 51 വെട്ട് വെട്ടിയാണ് കൊന്നത്. അതുപോലെ വേണുവിനെ 100 വെട്ട് വെട്ടി തീര്‍ക്കുമെന്നും രമയ്ക്ക് സ്വന്തം മകനെ അധികകാലം വളര്‍ത്താനാകില്ലെന്നും മകന്റെ തല പൂങ്കുല പോലെ ചിതറിക്കുമെന്നും കത്തില്‍ പറയുന്നു.

ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടാണ് തങ്ങള്‍ ആ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും കത്തിലുണ്ട്. റെഡ് ആര്‍മി/ പി.ജെ. ബോയ്സ് എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്.

സംഭവത്തില്‍ വേണു വടകര എസ്.പിയ്ക്ക് പരാതി നല്‍കി 2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Vadakara MLA  K.K. Rema responds to death threats against son

We use cookies to give you the best possible experience. Learn more