| Thursday, 22nd April 2021, 9:15 am

കേരളത്തിലെ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജ്യന്യമായി നല്‍കേണ്ടതില്ല; കൈയ്യടികിട്ടാന്‍ വേണ്ടി കമ്യൂണിസ്റ്റ് സൗജന്യ രാഷ്ട്രീയ ബഡായി നിര്‍ത്തണമെന്നും എ.പി അബ്ദുള്ളക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് 19 വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് എതിരെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി.

കേരളത്തിലെ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കേണ്ടതില്ലെന്നും പുന:രാലോചന നടത്താന്‍ സമയമായെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 2 ലക്ഷം കോടിയിലധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താല്‍കാലിക അധിപനാണ് പിണറായിയെന്നും കൈയ്യടികിട്ടാന്‍ വേണ്ടി ഈ കമ്യൂണിസ്റ്റ് സൗജന്യ രാഷ്ട്രീയ ബഡായി നിര്‍ത്തി പോകൂവെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഗ്യാസ് സബ്‌സിഡി നിര്‍ത്തിയതിന് സമാനമാണ് കൊവിഡ് വാക്‌സിന്‍ സൗജന്യമായി കൊടുക്കേണ്ട എന്ന് തീരുമാനിച്ചതിന് പിന്നിലെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഗാന്ധിജി ഉപദേശിച്ചത് മനസ്സില്‍ സൂക്ഷിച്ച് കൊണ്ടുളള ഒരു നിലപാട് തന്നെയാണ് ഇതെന്നും ഏറ്റവും പാവപ്പെട്ടവനെ ഓര്‍ക്കുക അവര്‍ക്കാവട്ടെ എല്ലാ സൗജന്യ നയങ്ങളെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം പുറത്തുവന്നത്. മെയ് 1 മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വാക്സിന്‍ നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട് വാക്സിനുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങണം.

നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്സിന്‍ കുത്തിവയ്ക്കാന്‍ 250 രൂപ ആണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നേരിട്ട് വാക്സിന്‍ വാങ്ങുന്നതോടെ നിരക്ക് കുത്തനെ ഉയര്‍ന്നേക്കാം.

അതേസമയം കൊവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോവിഷീല്‍ഡ് ലഭിക്കാന്‍ സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും എത്ര രൂപ നല്‍കണമെന്ന കാര്യത്തിലാണ് തീരുമാനമായത്.

സംസ്ഥാനങ്ങള്‍ ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന് 400 രൂപ നല്‍കണം. സ്വകാര്യ സ്ഥാപനങ്ങളാകള്‍ ഒരു ഡോസിന് 600 രൂപയും നല്‍കണം. നേരത്തെ കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കില്‍ നല്‍കിയ വാക്സിനാണ് കോവിഷീല്‍ഡ്.

കേന്ദ്രസര്‍ക്കാരിന് തുടര്‍ന്നും 150 രൂപയ്ക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ നല്‍കും. പുതിയ വാക്‌സിന്‍ പോളിസി അനുസരിച്ച് വാക്‌സിന്‍ ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും.

എ.പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

#Covid19India

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം ഇതാണെല്ലൊ പിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്!ഇതിനോട് വിയോജിപ്പോടെയാണ് ഈ കുറിപ്പ്.

മുമ്പ് ഞാന്‍ MP ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ… ഡോ: മന്‍മോഹന്‍ സിംങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പാര്‍ലിമെന്റില്‍ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.

‘കുക്കിംങ്ങ് ഗ്യാസ് സബ്‌സിഡി എല്ലാവര്‍ക്കും നല്‍കേണ്ടതുണ്ടോ? പാവങ്ങളില്‍ പാവങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ …
ഇന്നത്തെ സബ്‌സിഡി നയം അനുസരിച്ച് ടാറ്റയ്ക്കും, ബിര്‍ളയ്ക്കും, മുകേഷ് അംബാനിക്കും, തുടങ്ങി എല്ലാ സമ്പന്നര്‍ക്കും മധ്യവര്‍ഗ്ഗത്തിനും, സൗജന്യം നല്‍കുന്നതാണ്. ഇത് തിരുത്തേണ്ടതല്ലെ?’

ഈ ചോദ്യത്തോട് ഇന്ത്യന്‍ രാഷ്ട്രീയം ശരിയായി അന്ന് പ്രതികരിച്ചില്ല. വോട്ട് രാഷ്ട്രീയക്കാര്‍ മിണ്ടിയില്ല എന്നാല്‍ മഹാഭാരതത്തിന്റെ ഭാഗ്യമായി മോദി സര്‍ക്കാര്‍ അവതരിച്ചു.

അദ്ദേഹം ആ എക്‌ണോമിസ്റ്റിന് മറുപടി നല്‍കി. അതാണ് BJP സര്‍ക്കാറിന്റെ ഉജ്ജ്വല്‍ യോജന പദ്ധതി അതുവഴി പാപങ്ങളില്‍ പാവങ്ങള്‍ക്ക്
കുക്കിംങ്ങ് ഗ്യാസ് ഫ്രീ ആയി നല്‍കിതുടങ്ങി. 10 കോടിയലധികം കുടുംബങ്ങള്‍ക്ക് ആ ആനുകൂല്യം കിട്ടി കഴിഞ്ഞു.സമ്പന്നര്‍ക്ക് പഴയത് പോലെ സബ്‌സിഡി ഇന്നില്ല എത്ര ധീരമായ മോദിടച്ചുള്ള സാമ്പത്തികശാസ്ത്രം.

ഇന്ത്യയിലെ ഓയില്‍ കമ്പനികള്‍ സബ്‌സിഡി വേണ്ട എന്ന് എഴുതി കൊടുക്കാന്‍ ഇടത്തരക്കാര്‍ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ സബ്‌സിഡി വേണ്ട എന്ന് എഴുതി കൊടുത്ത ഒരാളാണ് ഈ കുറിപ്പ് എഴുതുന്നത്.

ഇത് വലിയ സമ്പന്നനാണ് എന്ന് കാണിക്കാനുള്ള സംഗതിയായി കരുതരുത് എന്റേയും, സോക്ടറായ ഭാര്യയുടെ വരുമാനം വെച്ച് ഉള്ളില്‍തട്ടി പറയട്ടെ ഞങ്ങള്‍ സബ്‌സിഡിക്ക് അര്‍ഹരല്ല എന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇക്കുറി കൊവിഡ് വാക്‌സിന്‍ എടുത്തതും
സൗജന്യമായിട്ടല്ല.

ഇത് നിലപാട് തന്നെയാണ്.. മംഗ്ലൂരു KMC ആശുപത്രിയില്‍ നിന്ന് 250 രൂപ നല്‍കിയാണ് ഗാന്ധിജി ഉപദേശിച്ചത് മനസ്സില്‍ സൂക്ഷിച്ച് കൊണ്ടുളള
ഒരു നിലപാട് തന്നെയാണ് ഇത് ഏറ്റവും പാവപ്പെട്ടവനെ ഓര്‍ക്കുക അവര്‍ക്കാവട്ടെ എല്ലാ സൗജന്യ നയങ്ങളും.

പിണറായി സഖാവെ 2 ലക്ഷം കോടിയിലധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താല്‍കാലി അധിപനാണ് താങ്കള്‍
കൈയ്യടികിട്ടാന്‍ വേണ്ടി ഈ കമ്യൂണിസ്റ്റ് സൗജന്യ രാഷ്ട്രീയ ബഡായി നിര്‍ത്തി പോകൂ സാര്‍

എല്ലാവര്‍ക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച് മുമ്പ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളില്‍
ശക്തിയുക്തം വാദിച്ച ഒരാളെന്നനിലയില്‍ ഞാന്‍ ആവര്‍ത്തിക്കുന്നു.

കേരളത്തിലെ എല്ലാവര്‍ക്കും വാക്‌സില്‍ സൗജ്യന്യമായി നല്‍കേണ്ടതില്ല, നാം പുന:രാലോചന നടത്താന്‍ സമയമായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Vaccine does not have to be provided free of cost to everyone in Kerala; AP Abdullakutty

We use cookies to give you the best possible experience. Learn more