| Wednesday, 28th July 2021, 2:33 pm

കമ്മ്യൂണിസ്റ്റുകാരന് സമരവും കേസും ശിക്ഷയും ദൈനംദിന സംഭവങ്ങള്‍; സുപ്രീംകോടതി വിധിയില്‍ ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി മന്ത്രി വി. ശിവന്‍കുട്ടി. നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും മന്ത്രി പറഞ്ഞു.

‘അന്നത്തെ സാഹചര്യത്തില്‍ എല്‍.ഡി.എഫ്. എടുത്ത നിലപാടിന്റെ ഭാഗമായി നടന്ന സമരമായിരുന്നു സഭയിലേത്. കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് അവകാശ പോരാട്ടങ്ങളും ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന സമരപോരാട്ടങ്ങളും നടത്തേണ്ടിവരും,’ ശിവന്‍കുട്ടി പറഞ്ഞു.

സമരങ്ങളില്‍ കേസെടുക്കുന്നതും വിചാരണ നേരിടുന്നതും ശിക്ഷ അനുഭവിക്കുന്നതുമെല്ലാം ദൈനംദിന സംഭവങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും കേസ് പിന്‍വലിച്ചത് ശരിയാണോ അല്ലയോ എന്നു മാത്രമേ പരിഗണിച്ചുള്ളൂവെന്നും മന്ത്രി പറഞ്ഞു.

2015ല്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താന്‍ നടന്ന പ്രതിഷേധം നിയമസഭക്കുള്ളില്‍ കയ്യാങ്കളിയായി മാറുകയായിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ. പി. ജയരാജന്‍, കെ. ടി. ജലീല്‍ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ സുപ്രീംകോടതി ബുധനാഴ്ച ഈ ഹരജി തള്ളിയിരുന്നു. കേസില്‍ വി.ശിവന്‍കുട്ടിയടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചു.

നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എം.ആര്‍. ഷാ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് സുപ്രധാന വിധി. നിയമസഭാംഗങ്ങളുടെ പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള ലൈസന്‍സല്ലെന്ന് കോടതി പറഞ്ഞു.

ഭരണപക്ഷത്തെ അംഗങ്ങള്‍ക്കും കയ്യാങ്കളിയില്‍ തുല്യ ഉത്തരവാദിത്തം ഉണ്ട് എന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ വിധി പ്രസ്താവത്തില്‍ പറയുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ നിയമസഭാ കൈയ്യാങ്കളി കേസിന്റെ വിചാരണ പുനരാരംഭിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: V Shivankutty Kerala Niyamasabha Clash KM Mani

We use cookies to give you the best possible experience. Learn more