| Thursday, 15th June 2023, 8:03 pm

ഇരുട്ട് കൊണ്ട് ഓട്ടയടച്ചിട്ട് കാര്യമില്ല, കേന്ദ്ര സര്‍ക്കാരിന്റേത് മനുഷ്യവിരുദ്ധ നിയമം;തെരുവുനായ വിഷയത്തില്‍ വി. മുരളീധരനെതിരെ വി. ശിവദാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരുവ് നായ പ്രശ്‌നത്തില്‍ കേന്ദ്ര മന്ത്രി വി. മുരളീധരനെതിരെ വിമര്‍ശനവുമായി വി. ശിവദാസന്‍ എം.പി. കേന്ദ്രസര്‍ക്കാരിന്റെ അപ്രായോഗികവും മനുഷ്യവിരുദ്ധവുമായ നിയമത്തിലെ ഗുരുതരമായ പാളിച്ചകള്‍ മറച്ചു വെക്കാനുള്ള ശ്രമമാണ് വി. മുരളീധരന്‍ നടത്തുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

തെരുവുനായപ്രശ്‌നത്തില്‍ ശാസ്ത്രീയമായ നിയമപരിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ടുള്ള തന്റെ പ്രസ്താവനക്ക് മന്ത്രി നല്‍കിയ മറുപടിയെ വിമര്‍ശിച്ചുകൊണ്ടാണ് വി.ശിവദാസന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

പാര്‍ലമെന്റ് കൊടി പിടിക്കാനുള്ള ഇടമായി കാണുന്നത് കൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്നാണ് മുരളീധരന്റെ പറഞ്ഞത്. പാര്‍ലമെന്റ് ഇന്ത്യക്കാരുടേതായത് കുറേ പേര്‍ കൊടി പിടിച്ചത് കൊണ്ടും സമരം നയിച്ചത് കൊണ്ടുമാണ്. അന്ന് ബ്രിട്ടീഷുകാര്‍ക്ക് മാപ്പുകള്‍ എഴുതി കൈ തഴമ്പിച്ചവരുടെ പിന്മുറക്കാര്‍ക്ക് കൊടി പിടിക്കുന്നതിനോട് വിപ്രതിപത്തി തോന്നുന്നതില്‍ അദ്ഭുതമില്ലെന്ന് ശിവദാസന്‍ പറഞ്ഞു.

അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ റൂള്‍സ് പ്രകാരം അക്രമകാരികളായ നായകളെപ്പോലും നീക്കം ചെയ്യാനാവില്ല’ എന്നതാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അത് എബിസി റൂള്‍സ് – 2023 ന്റെ ഭാഗമല്ല എന്നാണോ വി. മുരളീധരന്‍ ധരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.

തെരുവുനായകളെ പിടിക്കുന്നതിന് മുന്നേ അക്കാര്യം പരസ്യപ്പെടുത്തുകയും അവയെ വന്ധ്യംകരിച്ച് കുത്തിവെപ്പുകള്‍ എടുത്ത ശേഷം അവിടെ തന്നെ തുറന്നു വിടുമെന്ന് പ്രഖ്യാപിക്കുകയും വേണം എന്നാണ് എ.ബി.സി റൂള്‍ 2023 11 (3) പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാവപ്പെട്ട മനുഷ്യര്‍ക്ക് സൗജന്യമായ ചികിത്സയും മറ്റു സൗകര്യങ്ങളും നല്‍കുന്നത് പോലും വിലക്കുന്ന, ആരോഗ്യ രംഗം സ്വകാര്യമേഖലക്ക് തീറെഴുതാന്‍ ചൂട്ട് പിടിക്കുന്ന രാഷ്ട്രീയമാണ് വലതുപക്ഷത്തിന്റേതെന്നും ശിവദാസന്‍ കുറ്റപ്പെടുത്തി.

ഭാരതത്തിലെ സാധാരണക്കാരന്റെ ജീവിത യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് വേണം നിയമങ്ങള്‍ ഉണ്ടാക്കാനെന്ന് വി. മുരളീധരനും അദ്ദേഹത്തിന്റെ പാര്‍ടിയും മനസ്സിലാക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

‘പേവിഷബാധക്ക് കുത്തിവെപ്പെടുത്താല്‍ പട്ടി കടിക്കാതിരിക്കുമോ? വന്ധ്യംകരണം കൊണ്ട് അക്രമസ്വഭാവം മാറുമോ? ഇത്തരം പ്രായോഗിക പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടച്ചു കൊണ്ടാണ് ഈ മനുഷ്യവിരുദ്ധനിയമത്തെ അദ്ദേഹം ന്യായീകരിക്കുന്നത്.

ഭാരതത്തിലെ സാധാരണക്കാരന്റെ ജീവിത യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് വേണം നിയമങ്ങള്‍ ഉണ്ടാക്കാനെന്ന് ശ്രീ. വി. മുരളീധരനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മനസിലാക്കേണ്ടതുണ്ട്’, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇരുട്ട് കൊണ്ട് ഓട്ടയടച്ചിട്ട് കാര്യമില്ല. വേണ്ടത് പ്രായോഗിക പരിഷ്‌ക്കരണം
തെരുവുനായപ്രശ്‌നത്തില്‍ ശാസ്ത്രീയമായ നിയമപരിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ടുള്ള എന്റെ പ്രസ്താവനയോട് ശ്രീ.വി. മുരളീധരന്‍ പ്രതികരിച്ചിരിക്കുകയാണ്.

തെരുവുനായ ആക്രമണം ഒരു പ്രശ്‌നം ആണെങ്കിലും അദ്ദേഹം സമ്മതിച്ചത് വലിയ കാര്യം. പ്രസ്താവനക്ക് മറുപടി പറയാന്‍ കാണിച്ച സന്നദ്ധതയെയും അഭിനന്ദിക്കുന്നു. എന്നാല്‍ ഉന്നയിച്ച കാതലായ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം തീരെ മെനക്കെട്ടില്ല എന്നത് ഖേദകരമാണ്.

പാര്‍ലമെന്റ് കൊടി പിടിക്കാനുള്ള ഇടമായി കാണുന്നത് കൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. പാര്‍ലമെന്റ് ഇന്ത്യക്കാരുടേതായത് കുറേ പേര്‍ കൊടി പിടിച്ചത് കൊണ്ടും സമരം നയിച്ചത് കൊണ്ടുമാണ്. അന്ന് ബ്രിട്ടീഷുകാര്‍ക്ക് മാപ്പുകള്‍ എഴുതി കൈ തഴമ്പിച്ചവരുടെ പിന്മുറക്കാര്‍ക്ക് കൊടി പിടിക്കുന്നതിനോട് വിപ്രതിപത്തി തോന്നുന്നതില്‍ അദ്ഭുതമില്ല.

ഇരുട്ട് കൊണ്ട് ഓട്ടയടക്കുക എന്നൊരു പ്രയോഗം ഉണ്ടല്ലോ. തെരുവുനായ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അപ്രായോഗികവും മനുഷ്യവിരുദ്ധവുമായ നിയമത്തിലെ ഗുരുതരമായ പാളിച്ചകള്‍ മറച്ചു വെക്കാന്‍ ഉള്ള ശ്രമമാണ് ശ്രീ. വി മുരളീധരന്റെ മറുപടിയില്‍ ഉള്ളത്.

അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ റൂള്‍സ് പ്രകാരം ‘അക്രമകാരികളായ നായകളെപ്പോലും നീക്കം ചെയ്യാനാവില്ല’ എന്നതാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. അത് എ.ബി.സി റൂള്‍സ് – 2023 ന്റെ ഭാഗമല്ല എന്നാണോ ശ്രീ.വി. മുരളീധരന്‍ ധരിച്ചിട്ടുള്ളത്?

തെരുവുനായകളെ പിടിക്കുന്നതിനു മുന്നേ അക്കാര്യം പരസ്യപ്പെടുത്തുകയും അവയെ വന്ധ്യംകരിച്ചു കുത്തിവെപ്പുകള്‍ എടുത്ത ശേഷം അവിടെ തന്നെ തുറന്നു വിടുമെന്നു പ്രഖ്യാപിക്കുകയും വേണം എന്നാണ് എ.ബി.സി റൂള്‍ 2023 11 (3) പറയുന്നത്.

11 (19). The dogs shall be released at the same place or locality from where they were captured and the date, time
and place of their release shall be recorded after their complete recovery and the representative of the local
authority or of the animal welfare organisation shall accompany the team at the time of release and from
time to time, the Board may provide a suitable application for geo-tagging the location of the dogs during
capture and release.

ഇനി പേവിഷബാധ സംശയിക്കുന്ന പട്ടിയാണെങ്കില്‍, അതിനെ പ്രത്യേക കൂട്ടില്‍ താമസിപ്പിച്ചു പേയിളകി സ്വാഭാവികമായി മരിക്കുന്നത് വരെ കാക്കണം. പത്തു ദിവസത്തിനുളില്‍ സ്വാഭാവികമായി മരിച്ചു കൊള്ളുമത്രെ.

10 (5 ). If the dog is found to have a high probability of having rabies, it shall be isolated till it dies a natural
death. Death normally occurs within ten days of contracting rabies.

അക്രമകാരിയായ പട്ടി ആണെങ്കില്‍ അതിനെ മൃഗക്ഷേമ സംഘടനക്ക് കൈമാറണം .അതിനെ ‘ചികിത്സിച്ചു’ സുഖപ്പെടുത്തി വീണ്ടും പഴയ സ്ഥാനത്ത് കൊണ്ട് വിടണം !

10 (6). If the dog is found not to have rabies but some other disease or is furious in nature then it would be
handed over to the Animal Welfare Organisation who shall take the necessary action to cure and release
the dog after ten days of observation.

പട്ടിക്ക് ഭക്ഷണം കൊടുക്കാനുള്ള ക്രമീകരണങ്ങളും ഫലത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്.

20 (1 ).It shall be responsibility of the Resident Welfare Association or Apartment Owner Association or Local Body’s representative of that area to make necessary arrangement for feeding of community animals residing in the premises…

കൂടാതെ പട്ടികള്‍ക്കായി പഞ്ചായത്തുകളിലുള്ള ഓപ്പറേഷന്‍ തിയേറ്ററില്‍ എയര്‍ കണ്ടീഷനിംഗ് അടക്കമുള്ള സംവിധാനങ്ങള്‍, ഒരു മാസത്തെ വരെ ബാക്ക് അപ്പ് ഉള്ള വീഡിയോ റെക്കോര്‍ഡിങ് ചെയ്യാന്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ എന്നീ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് എ.ബി.സി റൂള്‍സ് നിര്‍ദേശിക്കുന്നത്. പാവപ്പെട്ട മനുഷ്യര്‍ക്ക് സൗജന്യമായ ചികിത്സയും മറ്റ് സൗകര്യങ്ങളും നല്‍കുന്നത് പോലും വിലക്കുന്ന, ആരോഗ്യരംഗം സ്വകാര്യമേഖലക്ക് തീറെഴുതാന്‍ ചൂട്ട് പിടിക്കുന്ന രാഷ്ട്രീയമാണ് വലതുപക്ഷത്തിന്റേത്.

പേവിഷബാധ്ക്ക് കുത്തിവെപ്പെടുത്താല്‍ പട്ടി കടിക്കാതിരിക്കുമോ? വന്ധ്യംകരണം കൊണ്ട് അക്രമസ്വഭാവം മാറുമോ? ഇത്തരം പ്രായോഗിക പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടച്ചു കൊണ്ടാണ് ഈ മനുഷ്യവിരുദ്ധനിയമത്തെ അദ്ദേഹം ന്യായീകരിക്കുന്നത്.
ഭാരതത്തിലെ സാധാരണക്കാരന്റെ ജീവിത യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് വേണം നിയമങ്ങള്‍ ഉണ്ടാക്കാനെന്ന് ശ്രീ. വി. മുരളീധരനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മനസിലാക്കേണ്ടതുണ്ട് – വി ശിവദാസന്‍

Content Highligt: V shivadasan criticise V Muraleedharan over street dog issue

We use cookies to give you the best possible experience. Learn more