| Tuesday, 8th December 2020, 10:30 am

1951ന് ശേഷം ആദ്യമായി വോട്ട് ചെയ്യാനാകാതെ വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: തപാല്‍ വോട്ടിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാതെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. അനാരോഗ്യം കാരണം തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ പോളിംഗ് ബൂത്തിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ തപാല്‍ വോട്ടിനായി നേരത്തെ തന്നെ അപേക്ഷ നല്‍കിയിരുന്നെങ്കിലും അനുമതി ലഭിച്ചില്ല.

പറവൂര്‍ ഗവ.എച്ച്.എസ്.എസിലെ പോളിംഗ് ബൂത്തിലാണ് വി.എസും കുടുംബവും സ്ഥിരമായി വോട്ടിന് എത്താറുള്ളത്. എന്നാല്‍ ഇപ്രാവശ്യം ബൂത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ തപാല്‍ വോട്ടിന് അപേക്ഷിച്ചപ്പോള്‍ ചട്ടമനുസരിച്ച് അനുവദിക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് മകന്‍ അരുണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്രയും ദൂരം യാത്ര ചെയ്യുന്നതിന് ഡോക്ടറുടെ വിലക്കുണ്ട്. വോട്ട് ചെയ്യാന്‍ കഴിയാത്തതില്‍ വി.എസ് അസ്വസ്ഥാനാണെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍, തെരഞ്ഞെടുപ്പ് ചുമതയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ചട്ടപ്രകാരം തപാല്‍ വോട്ട് ചെയ്യാനാകുക. ഇതോടു കൂടി 1951 മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത വി.എസിന് ആദ്യമായി വോട്ട് ചെയ്യാനാകാതായി.

അതേസമയം കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കും ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ടര്‍ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ലാത്തതാണ് കാരണം.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണമെന്നും വോട്ടര്‍പട്ടിക പുതുക്കണമെന്നും വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പിക്കണമെന്നും ജനങ്ങളോട് ആവര്‍ത്തിക്കുന്ന അദ്ദേഹത്തിന് പേര് വോട്ടര്‍പട്ടികയില്‍ ഇല്ലാത്തതാണ് ആശ്ചര്യത്തിന് വഴിയൊരുക്കുന്നത്.

ടിക്കാറാം മീണ താമസിക്കുന്നത് പൂജപ്പുര ജഗതി വാര്‍ഡുകള്‍ക്കിടയിലുള്ള തിരുമില്യനയം അപ്പാര്‍ട്മെന്റിലാണ്. അദ്ദേഹത്തിന്റെ വോട്ട് പൂജപ്പുര വാര്‍ഡിലാണ്. എന്നാല്‍ ഇന്നലെ മാത്രമാണ് തന്റെ വോട്ട് ഏത് സ്‌കൂളിലാണെന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടത്.

നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള വോട്ടര്‍പട്ടിക വേറെയും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടര്‍പട്ടിക വേറെയുമാണ്. അതുകൊണ്ട് തന്നെ ആ പട്ടികയില്‍ തന്റെ പേര് ഉണ്ടോ എന്നും ഏത് ബൂത്തിലാണ് തനിക്ക് വോട്ടെന്നും അന്വേഷിക്കാനായിരുന്നു അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് അറിഞ്ഞത്.

ഇതോടെ ടിക്കാറാം മീണ വിവരം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ സമയം വൈകിയതിനാല്‍ ഇനി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് കളക്ടര്‍ അറിയിച്ചത്. പട്ടികയില്‍ പേരുണ്ടായിരിക്കുമെന്നാണ് താന്‍ കരുതിയതെന്നും വിഷയത്തില്‍ കളക്ടറോട് പരാതി പറഞ്ഞിട്ടുണ്ടെന്നുമാണ് ടിക്കാറാം മീണ പറഞ്ഞത്. വോട്ടര്‍പട്ടികയില്‍ നിന്ന് പേരൊഴിവാക്കിയതിനാല്‍ തന്നെ ഇന്ന് അദ്ദേഹം വോട്ട് ചെയ്യില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: V. S. Achuthanandan can’t  vote in Kerala local body election 2020

We use cookies to give you the best possible experience. Learn more